ബിനോയിയും ബിനീഷും; എല്ലാം കോടിയേരിക്കറിയാം?; സെക്രട്ടറി സ്ഥാനം രാജിവെക്കുമോ?
തിരുവനന്തപുരം: മക്കളായ ബിനോയിയും ബിനീഷും ഗള്‍ഫ് നാടുകളില്‍ നടത്തുന്ന ബിസിനസിനെക്കുറിച്ചും സാമ്പത്തിക ബാധ്യതയെക്കുറിച്ചുമെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമായ അറിവുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എല്ലാം മക്കളുടെ കാര്യമാണെന്നും തന്നെ വലിച്ചിഴയ്‌ക്കേണ്ടെന്നും കോടിയേരി പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ വിവാദത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു.
ബാംഗ്ലൂരിന് നമ്മ മെട്രോയുടെ വാലന്റൈൻസ് ഡേ സമ്മാനം. ഫെബ്രുവരി 14 മുതൽ അധികം കിട്ടുന്നത് മൂന്ന് കോച്ച്
ബിനോയ് കോടിയേരിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സാമ്പത്തിക ആരോപണം രണ്ടു വ്യക്തികള്‍ തമ്മിലുള്ളതും വിദേശരാജ്യത്ത് നടക്കുന്നതുമാണെന്നാണ് സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. അതുകൊണ്ടുതന്നെ വിഷയത്തില്‍ പാര്‍ട്ടി അന്വേഷണം നടത്താനും നടപടിയെടുക്കാനുള്ള സാധ്യത നേതാക്കള്‍ തള്ളിക്കളയുന്നുണ്ട്.

എന്നാല്‍, കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനാല്‍ ഇപ്പോഴത്തെ വിവാദം പാര്‍ട്ടിയെ ബാധിക്കുന്നതാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശത്രുക്കള്‍ ഇത് പ്രചരണായുധമാക്കുകയും സീറ്റ് നിലനിര്‍ത്താന്‍ സിപിഎമ്മിന് കഴിയാതിരിക്കുകയും ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ വിവാദം വീണ്ടും ചര്‍ച്ചയിലേക്ക് ഉയര്‍ന്നുവന്നേക്കാം.
പതിമൂന്നു കോടിയോളം രൂപയുടെ വായ്പയെടുത്തശേഷം കോടിയേരിയുടെ മകന്‍ ബിനോയ് മുഴുവന്‍ പണവും തിരിച്ചടച്ചില്ലെന്നതാണ് ഇപ്പോഴത്തെ വിഷയം. മക്കളുടെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് കോടിയേരിക്ക് അറിവുണ്ടായിരുന്നിട്ടും സംഭവം വിവാദമാകുന്നതിന് മുന്‍പേ പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എത്രയും പെട്ടന്നുതന്നെ വിവാദം അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിവാദം അവസാനിക്കാതെ നിലനില്‍ക്കുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്താല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയര്‍ന്നേക്കാം. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications