നടിയെ കാണണ്ട.. ദിലീപിനായി കണ്ണീർ.. സിപിഎമ്മിനെ വെട്ടിലാക്കി നടി.. ഒടുക്കം ന്യായീകരണവും!
കൊച്ചി: പലവിധ വിവാദങ്ങളും വിമര്‍ശനങ്ങളുമായി മുഖം നഷ്ടപ്പെട്ട് നിന്ന സമയത്ത് പിണറായി സര്‍ക്കാരിന് വലിയൊരു ബൂസ്റ്റ് ആയിരുന്നു നടിയുടെ കേസിലെ ദിലീപിന്റെ അറസ്റ്റ്. പണവും സ്വാധീനവും ഉള്ള ഉന്നതന്‍ ആണെങ്കിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ സര്‍ക്കാരിന്റെ പിടിയിലാവുക തന്നെ ചെയ്യും എന്നൊരു പ്രതീതിയുണ്ടാക്കാന്‍ സാധിച്ചു.
എന്നാല്‍ പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കിയത് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന സിനിമാക്കാരാണ്. വലിയ വിമര്‍ശനങ്ങള്‍ക്ക് ഇത് വഴിതുറക്കുകയും സിപിഎമ്മിനെ വെട്ടിലാക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കോടിയേരിയുടെ ന്യായീകരണം ഒട്ടും ആശ്വാസകരമല്ല.

നിലപാട് സംശയത്തിൽ
ദിലീപ് വിഷയത്തില്‍ സിപിഎം നിലപാടിനെ തന്നെ സംശയത്തിലാക്കുന്ന തരത്തിലാണ് ചില നേതാക്കളുടേത് അടക്കമുള്ള പ്രതികരണങ്ങള്‍. എംഎല്‍എ കൂടിയായ എഎന്‍ ഷംസീര്‍ ആക്രമണത്തിന് ഇരയായ നടിയെ അപമാനിച്ചതായി പരാതി ഉയര്‍ന്നത് മറക്കാറായിട്ടില്ല.

വെട്ടിലാക്കി താരങ്ങൾ
മാത്രമല്ല സര്‍ക്കാരിനേയും പാര്‍ട്ടിയേയും വെട്ടിലാക്കുന്ന നടപടികളെടുക്കുകയും പ്രസ്താവന നടത്തുകയും ചെയ്ത സിനിമാ താരങ്ങള്‍ കൂടിയായ ജനപ്രതിനിധികള്‍ക്കെതിരെ നടപടിയെടുക്കാനും സിപിഎം തയ്യാറായിട്ടില്ല.

കോടിയേരി പറഞ്ഞത്
ഭരണപക്ഷ എംഎല്‍എ നടന്‍ ഗണേഷ് കുമാര്‍ ദിലീപിനെ പിന്തുണയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടുപ്പോള്‍ അത് വ്യക്തിപരമായ അഭിപ്രായമാണ്, മുന്നണിയുടെ അഭിപ്രായമല്ല എന്ന ഒഴുക്കന്‍ മറുപടിയാണ് കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.

ജയില്‍ സന്ദര്‍ശനം വ്യക്തിപരം
കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും ഇടത് സഹയാത്രികയുമായ നടി കെപിഎസി ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ചും കോടിയേരി പറയുന്നത് ഇതേ ന്യായമാണ്. കെപിഎസി ലളിതയുടെ ജയില്‍ സന്ദര്‍ശനം വ്യക്തിപരമാണെന്ന്.

തടവുകാരെ ആര്‍ക്കും പോയി കാണാം
ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് കോടിയേരിയുടെ അഭിപ്രായം. തടവുകാരെ ആര്‍ക്കും പോയി കാണാം എന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി.

രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ട
തങ്ങളൊക്കെ ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധരായ പലരും വന്ന് കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് ജയിലില്‍ പോയി കാണാവുന്നതാണ്. അത് രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിന് വലിയ തിരിച്ചടി
സിപിഎമ്മിന്റെ നിലപാടിനെ തന്നെ ചോദ്യമുനയില്‍ നിര്‍ത്തിയാണ് കെപിഎസി ലളിത ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത്. പാര്‍ട്ടിയുടെ സമ്മേളനങ്ങളില്‍ തുടങ്ങാനിരിക്കേ ഈ സന്ദര്‍ശനം സിപിഎമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

നടിയെ കാണാൻ പോയില്ല
ആക്രമിക്കപ്പെട്ട നടിയെ ഒരു തവണ പോലും ചെന്ന് കണ്ടിട്ടില്ലാത്ത കെപിഎസി ലളിത ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് സിപിഎമ്മിനകത്തെ വനിതാ നേതാക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ലളിത ചെയ്തത് തെറ്റായിപ്പോയി എന്നാണ് വിമര്‍ശനം.

ദിലീപ് നിരപരാധി
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നത് എന്ന് നേരത്തെ കെപിഎസി ലളിത പറഞ്ഞിരുന്നു. ജയില്‍ സന്ദര്‍ശന വിവാദത്തിന്റെ പശ്ചാത്തലില്‍ കെപിഎസി ലളിതയുടെ വിശദീകരണം ഇങ്ങനെയാണ്.

ദിലീപ് സ്വന്തം മകനെപ്പോലെ
താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമായിട്ടാണ് എന്ന് കെപിഎസി ലളിത പറയുന്നു. തനിക്ക് അതിനുള്ള അവകാശമുണ്ട്.ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നതെന്നും കെപിഎസി ലളിത പറയുന്നു.

തെറ്റ് ചെയ്തെങ്കിൽ തല്ലിക്കൊന്നോട്ടെ
വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ. താന്‍ പിന്തുണയ്ക്കും.

ആർക്കും എന്തും പറയാം
താന്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പ്രതികരിച്ചു. മാധ്യമം ദിനപത്രത്തോടായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.












Click it and Unblock the Notifications