സിപിഐ ആത്മപരിശോധന നടത്തണമെന്ന് കോടിയേരി; മൂന്നാർ വിഷയത്തിൽ സിപിഎം നിലപാടാണ് ശരി!!
ജനതാദളും ആര്‍ എസ് പിയും യുഡിഎഫ് വിട്ടുവന്നാല്‍ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തുറന്ന മനസ്സാണ്.
തിരുവനന്തപുരം: സിപിഐ ആത്മ പരിശോധന നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ സിപിഎം നിലപാടാണ് ശരി. ഇടുക്കിയില്‍ സ്വന്തം പാര്‍ട്ടിക്കാരെ ഒപ്പം നിർത്താൻ സിപിഐക്ക് കളിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സ്വീകരിക്കുന്ന പ്രകോപനനിലപാടുകളില്‍ മറുപടിയായിരുന്നു കോടിയേരിയുടെ പ്രസ്താവന.
പരസ്യപ്രസ്താവനകളിലൂടെ വിവാദം ഉണ്ടാക്കുന്ന കാര്യത്തില്‍ സിപിഐ ആത്മപരിശോധന നടത്തണമെന്ന് കോടിയേരി പറഞ്ഞു. മൂന്നാറിലെ ലൗവ് ഡെയ്ല്‍ റിസോര്‍ട്ടിന്‍റേത് ഉള്‍പ്പെടെ എല്ലാ കയ്യേറ്റങ്ങളും സര്‍ക്കാര്‍ ഒഴിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിട്ടുപോയ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വിട്ട് വന്നാൽ മുന്നണിയിലെടുക്കും
ജനതാദളും ആര്‍ എസ് പിയും യുഡിഎഫ് വിട്ടുവന്നാല്‍ അവരെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതിന് തുറന്ന മനസ്സാണ്.
കെഎം മാണി വിഷയം ചർച്ച ചെയ്യണം
കെഎം മാണിയെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിലെ നേരെ ചൊവ്വ എന്ന പരിപാടിയിൽ പറഞ്ഞു.
പ്രതികരിക്കാത്തത് ഇടത് ഐക്യത്തെ കരുതി
സിപിഐയുടെ വിവാദ പരാമർശങ്ങൾക്ക് സിപിഎം പ്രതികരിക്കാത്തത് ഇടത് ഐക്യത്തെ കരുതി മാത്രമാണെന്നും കോടിയേരി പറഞ്ഞു.
എല്ലാ കോടതി വിധികളും സർക്കാർ പാലിക്കും
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച എല്ലാ കോടതി വിധികളും സര്‍ക്കാര്‍ പാലിക്കും. നിയമാനുസൃതമായ വഴികളില്‍ കൂടി എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണിക്ക് തുടരാനാകില്ല
ഐക്യജനാധിപത്യ മുന്നണിക്ക് ഇന്നത്തെ നിലയില്‍ തുടരാനാകാത്ത സ്ഥിതിയാണ് വരാന്‍ പോകുന്നത്. അത് തിരിച്ചറിഞ്ഞതാണ് യുഡിഎഫ് വിടാന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ട്
കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍ഡിഎഫില്‍ എടുക്കേണ്ടത് സംബന്ധിച്ച് ഒരു തീരുമാനം എടുത്തിട്ടില്ല. ഇടത് മുന്നണി ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് ഒരു നിലപാട് എടുക്കേണ്ടതുണ്ട് എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഎമ്മിന് ഈഗോയില്ല
സിപിഐ നേതാക്കളുടെ വിവാദപ്രസ്താവനകള്‍ മുന്നണി ബന്ധങ്ങള്‍ വഷളാക്കുകയാണ്. സിപിഎമ്മിന് ഈഗോയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.