തട്ടിക്കൊണ്ടുപോകൽ; ബുദ്ധി കേന്ദ്രം അനിത കുമാരി,അനുപമയും സഹായിച്ചു..മറ്റ് കുട്ടികളേയും ലക്ഷ്യം വെച്ചു
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിലായെന്ന് എഡിജിപി എംആർ അജിത് കുമാർ. കൊല്ലം ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിത കുമാരി , മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ ബുദ്ധികേന്ദ്രം അനിതാ കുമാരിയാണെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കിയതെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
'കൊല്ലത്ത് നിന്ന് തന്നെയാണ് പ്രതിയെന്ന ക്ലൂ ലഭിച്ചിരുന്നു. വളരെ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ തട്ടിക്കൊണ്ടുപോകലായിരുന്നു ഇത്.
പത്മകുമാർ ടികെഎം കോളേജിൽ കമ്പ്യൂട്ടർ സയൻസ് ബിരുദദാരിയാണ്. കേബിൾ ബിസിനസ് നടത്തിവരികയായിരുന്നു. കൊവിഡിന് ശേഷം കടുത്ത സാമ്പത്തിക പ്രശ്നം ഉണ്ടായി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി എന്തെങ്കിലും ചെയ്ത് പൈസ ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ.

ചുറ്റുമുള്ള പലരും ഇത്തരത്തിൽ പൈസയുണ്ടാക്കുന്നത് കണ്ടതിന്റെയും ദൃശ്യമാധ്യമങ്ങളുടെയും അടിസ്ഥാനത്തിലാണ് കൃത്യം ചെയ്തത് എന്നാണ് പത്മകുമാർ പറയുന്നത്. ഒരു വർഷം കൃത്യമായി പ്ലാൻ ചെയ്തു. ഒരു വർഷം മുൻപാണ് ആദ്യ നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്നത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് അടുത്തിടെയുണ്ടാക്കിയത്. ഇടയ്ക്കു വച്ചു പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു.
സ്ഥിരമായി കാറുമെടുത്ത് തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ നോട്ടമിട്ടിരുന്നു. ഇതിനിടയിലാണ് അഭിഗേലും സഹോദരനും വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് പോകുന്നത് ശ്രദ്ധയിൽ പെട്ടത്. അങ്ങനെ രണ്ട് തവണ കുട്ടികളെ തട്ടിയെടുക്കാൻ നോക്കി. ഒരു പ്രാവശ്യം നോക്കിയപ്പോൾ കുട്ടിയുടെ അമ്മ വന്നു. മറ്റൊരു അവസരത്തിൽ അമ്മച്ചിയും. അതുകൊണ്ട് ശ്രമം ഉപേക്ഷിച്ചു.
ചൊവ്വാഴ്ച നാലേകാലോടെ വന്ന് കാറുമായി കാത്തിരുന്ന് പെൺകുട്ടിയെ കാറിലേക്ക് വലിയച്ച് കയറ്റുകയായിരുന്നു. ജൊനാദനാണ് റിയൽ ഹീറോ. അവനേയും വലിച്ച് കയറ്റാൻ ശ്രമിച്ചു. എന്നാൽ കുട്ടി അപ്രതീക്ഷിതമായി വലിയ രീതിയിൽ പ്രതിരോധിച്ചു. ഇതോടെ പെൺകുട്ടിയെ കാറിൽ കയറ്റി വാഹനം വിടുകയായിരുന്നു. പെൺകുട്ടിയെ കയറ്റിയതിന് ശേഷം കുട്ടിയെ അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കുട്ടിക്ക് ഗുളിക കൊടുത്തു. രാത്രിയായപ്പോൾ ഇവരുടെ വീട്ടിലെത്തിച്ചു. കുട്ടിയെ മകൾ അനുപയെ ഏൽപ്പിച്ചു.തുടർന്ന് അനിതയും പത്മകുമാറും പുറത്ത് പോയി ഫോൺ ചെയ്തു.
പാരിപ്പള്ളിയിൽ നിന്ന് ഒരു കടയിലെത്തി സാധനം വാങ്ങിച്ച് അവിടുത്തെ കടയുടമയുടെ ഫോൺ വാങ്ങിയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വാർത്ത വലിയ സംഭവമായെന്ന് അറിയുന്നത്. അങ്ങനെ പിറ്റേന്ന് കെഎസ്ആർടി സി ഡിപ്പോയിൽ എത്തി അവിടെ നിന്ന് ആശ്രമം മൈതാനത്തെത്തി കുട്ടിയെ അവിടെ ഇരുത്തി പോകുകയായിരുന്നു. അനിതകുമാരിയാണ് കുട്ടിയെ കൊണ്ടുവിട്ടത്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പ്രതികൾ പോയത്.
കുട്ടിയേയും അനിതകുമാരിയേയും പത്മകുമാർ മറ്റൊരു ഓട്ടോയിൽ പിന്തുടർന്നിരുന്നു. ഒടുവിൽ കുട്ടിയെ ഉപേക്ഷിച്ച് ഭർത്താവിന്റെ ഓട്ടോയിൽ കയറി പോയി കാറെടുത്ത് തിരിച്ച് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ നിൽക്കുന്നത് ബുദ്ധിയല്ലെന്ന് തോന്നി . അങ്ങനെയാണ് തമിഴ്നാട്ടിലേക്ക് പോകുന്നത്. ഇവിടെ പത്മകുമാറിന് കൃഷി സ്ഥലം ഉണ്ടായിരുന്നു. ഇതിന്റെ ഉടമയായ നാസർ എന്നയാളെ ബന്ധപ്പെട്ടു. അദ്ദേഹം അവിടെ ഇല്ലായിരുന്നു. അങ്ങനെ തെങ്കാശിയിൽ മുറിയെടുത്തു ഹോട്ടലിൽ ഭക്ഷണം കഴിച്ച് വരുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്', എഡിജിപി പറഞ്ഞു.
സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യം. വളരെ പെട്ടെന്ന് പത്ത് ലക്ഷം രൂപ ആവശ്യമായി വന്നു. അതിന് വേണ്ടിയാണ് വീണ്ടും പദ്ധതി തയ്യാറാക്കിയത്. സംഭവത്തിന്റെ ബുദ്ധികേന്ദ്രം അനിതകുമാരിയാണെന്നാണ് പോലീസ് നിഗമനം. മകൾ അനുപമയ്ക്ക് കൃത്യം നടപ്പാക്കുന്നതിൽ പങ്കുണ്ടായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി.












Click it and Unblock the Notifications