കൊല്ലം തട്ടിക്കൊണ്ടുപോകല്‍: അഞ്ചാം നാള്‍ പ്രതികള്‍ വലയില്‍? 3 പേർ പിടിയില്‍, പിന്നില്‍ സാമ്പത്തിക തർക്കം?
കൊല്ലം: കൊല്ലം ഓയൂരില്‍ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയില്‍ നിന്നുമാണ് മൂന്ന് പേരേയും കസ്റ്റഡിയില്‍ എടുത്തത്. ഇവർക്കൊപ്പം തന്നെ മൂന്ന് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കൊല്ലത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെത്തിയാണ് മൂവരേയും കസ്റ്റഡിയില്‍ എടുത്തത്. ആരൊക്കെയാണ് അറസ്റ്റിലായിരിക്കുന്നത്, ഇവർക്ക് തട്ടിക്കൊണ്ടുപോകലിലുള്ള പങ്കെത്ത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് ഉടന്‍ തന്നെ വ്യക്തമാക്കും.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്. കസ്റ്റഡിയിലായ മൂന്ന് പേരും കൊല്ലം ചാത്തന്നൂർ സ്വദേശികളാണെന്നും പൊലിസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് സ്ഥീരികരിക്കുന്നു.

കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്ന സൂചനയുമുണ്ട്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലുള്ളത്. ഇവർ അച്ഛന്‍, അമ്മ, മകന്‍ എന്നിവരെയാണ് പിടികൂടിയതെന്നാണ് വിവരം. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ഇന്നും ഇന്നലെയുമായി ശക്തമാക്കിയിരുന്നു. ഇതിന് ഇടയിലാണ് നിർണ്ണായ കസ്റ്റഡികളുണ്ടാകുന്നത്.
നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിച്ചിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങളില്‍ ഇനി വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സും, നഴ്സുമാരുടെ സംഘടനയുടെ ജില്ലാ ഭാരവാഹിയുമാണ്. ഇതുമായി ബന്ധപ്പെട്ട സംഘടനയില്‍ ഉള്‍പ്പെട്ടവേരേയും ചോദ്യം ചെയ്തിരുന്നു.
ഒയൂരിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽനിന്നെത്തിയതിനുശേഷം കുട്ടിയും ജ്യേഷ്ഠനും കൂടി വീട്ടിൽനിന്ന് 100 മീറ്റർ അപ്പുറത്തുള്ള വീട്ടിലേക്കു ട്യൂഷനു പോകുമ്പോഴാണു സംഭവം. പിന്നാലെ കുട്ടിയുടെ അമ്മയെ വിളിച്ച് ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നെ പത്ത് ലക്ഷം രൂപയും ആവശ്യപ്പെട്ടു. നാട് അടക്കിയുള്ള 20 മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ െകാല്ലം ആശ്രാമം മൈതാനത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പൊലീസ് വലിയ സമ്മർദത്തിലായിരുന്നു.












Click it and Unblock the Notifications