വിമതനാകില്ല, കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കും; പാര്‍ട്ടിക്ക് വഴങ്ങി റോബിന്‍ പീറ്റര്‍
പത്തനംതിട്ട: സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ച മണ്ഡലമാണ് കോന്നി. ഡിസിസി നേതൃത്വവും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവും പി മോഹന്‍ രാജിന് പിന്തുണയുമായി വന്നപ്പോള്‍ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായ റോബിന്‍ പീറ്ററിനായി മണ്ഡലത്തിലെ മുന്‍ എംഎല്‍എയും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശും പ്രാദേശിക ഘടകവും രംഗത്ത് വന്നതാണ് തര്‍ക്കം രൂക്ഷമാക്കിയത്.
സാമുദായിക സന്തുലനം പാലിച്ച് പി മോഹന്‍ രാജിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ ഡിസിസി നേതൃത്വം ഉറച്ചു നിന്നപ്പോള്‍ സംസ്ഥാന നേതൃത്വവും ഒപ്പം നിന്നും. അടൂര്‍ പ്രകാശിന്‍റെ എതിര്‍പ്പ് മറികടന്ന് കോന്നിയില്‍ മോഹന്‍ രാജിനെ തന്നെ കെപിസിസി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും രംഗത്ത് എത്തി. എന്നാല്‍ താല്‍ക്കാലികമായെങ്കിലും ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നതിന്‍റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. വിശദാംശങ്ങള്‍ ഇങ്ങനെ..
അഭ്യൂഹങ്ങള്‍
പി മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ റോബിന്‍ പീറ്റര്‍ കോന്നിയില്‍ വിമത സ്ഥാനാര്‍ത്ഥിയായേക്കുമെന്ന പ്രചരണം ശക്തമായി. പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളും പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമത സ്ഥാനാര്‍ത്ഥിത്വം റോബിന്‍ പീറ്റര്‍ തള്ളാത്തതും അഭ്യൂഹങ്ങള്‍ ശക്തമാവാന്‍ ഇടയാക്കി.
ചര്‍ച്ച
ഇതിന് പിന്നാലെയാണ് റോബിന്‍ പീറ്റര്‍ ഉള്‍പ്പടേയുള്ളവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് പരാതികള്‍ കേള്‍ക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടന്നത്. നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്നും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെന്നും റോബിന്‍ പീറ്റര്‍ വ്യക്തമാക്കി.
തരം താണപ്രവര്‍ത്തികള്‍
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് അടൂര്‍ പ്രകാശിനെ അറിയിക്കും. തനിക്ക് നേരെ ഉയര്‍ന്ന വ്യക്തിപരമായ അധിക്ഷേപങ്ങളിലും റോബിന്‍ പീറ്റര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നെ എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്നതിനേക്കാള്‍ തരം താണ പ്രവര്‍ത്തികളാണ് ഡിസിസി നേതൃത്വത്തിലെ മൂന്നോ നാലോ ആളുകള്‍ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതീക്ഷിക്കുന്നത്
റോബിന്‍ പീറ്ററിനെ അനുനയിപ്പിക്കാന്‍ കഴിഞ്ഞതിനാല്‍ അടൂര്‍ പ്രകാശും ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നേക്കില്ലെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. കോന്നിയില്‍ ആദ്യ ഘട്ടം മുതല്‍ തന്നെ റോബിന്‍ പീറ്ററിന് വേണ്ടി അടൂര്‍ പ്രകാശ് രംഗത്ത് വന്നിരുന്നു. എന്നാല്‍ സാമുദായിക സന്തുലനം പാലിച്ച് ഈഴവ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ചാനലുകളില്‍ കണ്ടു
ഇതോടെയാണ് തന്‍റെ അതൃപ്തി പരസ്യമാക്കി അടൂര്‍ പ്രകാശ് രംഗത്ത് വന്നത്. പി മോഹന്‍ രാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി നേതൃത്വം ഉറപ്പിച്ചപ്പോഴും കോന്നിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചോ എന്നറിയല്ലെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. പി. മോഹന്‍രാജിന്റെ പേര് ചാനലുകളില്‍ കണ്ടു. പൊതുസമ്മതനെന്ന നിലയിലാണ് റോബിന്‍ പീറ്ററിന്റെ പേര് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായിരുന്നു
കൂട്ടായി തീരുമാനമെടുത്താല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി വ്യക്തമാക്കി. സാമുദായിക സന്തുലനം നോക്കേണ്ട ഉത്തരവാദിത്തമൊക്കെ പാർട്ടിക്കാണല്ലോ. പക്ഷേ ആരെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന് എന്നോട് പറയാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചാരാണ രംഗത്ത് സജീവമായി ഉണ്ടാവില്ലേയെന്ന് ചോദിച്ചപ്പോള്‍ തന്‍റെ ലോക്സഭാ മണ്ഡലമായ ആറ്റിങ്ങലിൽ തിരക്കുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
പ്രചാരണത്തില്‍ സജീവ
അതേസമയം, ഈ വിവാദങ്ങളൊന്നും മുഖവിലക്ക് എടുക്കാതെ പ്രചാരണത്തില്‍ സജീവമായിരിക്കുകയാണ് പി മോഹന്‍രാജ്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണം തുടങ്ങി. ആന്‍റോ ആന്‍റണി എംപി, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് തുടങ്ങിയ നേതാക്കളാണ് പ്രചാരണത്തിന്‍റെ ചൂക്കാന്‍ പിടിക്കുന്നത്. കോന്നിയിലെ ഭൂരിപക്ഷം എത്രയാണെന്ന് പ്രഖ്യാപിക്കാന്‍ സമയമായി. ഇത്ര ആവേശം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് മോഹന്‍ രാജിന്‍റെ അവകാശ വാദം.
കോന്നിയിൽ കെ സുരേന്ദ്രൻ വന്നേക്കും; സമ്മർദ്ദം ശക്തമാക്കുന്നു, അനുകൂല ഘടകങ്ങൾ എണ്ണിപ്പറഞ്ഞ് നേതൃത്വം
"ആ രാത്രി മുഴുവൻ എനിക്കുറങ്ങാൻ കഴിഞ്ഞില്ല'': വെളിപ്പെടുത്തൽ മൂന്ന് വർഷത്തിന് ശേഷം...