കൂടത്തായി കൊലപാതകം: ജോളി കസ്റ്റമര്‍ മാത്രമെന്ന് സുലേഖ... ബ്യൂട്ടി പാര്‍ലറിലും പറഞ്ഞത് നുണ
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. സ്ഥിരമായി ജോളി പോകുന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉടമ സുലേഖ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജോളി ഇവിടത്തെ ജോലിക്കാരിയേ അല്ലെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാവിലെ കാറുമായി എന്‍ഐടിയിലേക്കെന്ന് പറഞ്ഞ് ഇറങ്ങുന്ന ജോളിയുടെ സഞ്ചാരത്തെ കുറിച്ച് പോലീസിന് കൂടുതല്‍ അന്വേഷിക്കേണ്ടി വരും.
അതേസമയം പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. എന്നാല്‍ പിതാവിന്റെ മരണത്തില്‍ സംശയമില്ലെന്ന് മകന്‍ പറഞ്ഞിട്ടുണ്ട്. ഇതോടെ പോലീസ് ശരിക്കും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യങ്ങള്‍ ജോളിയില്‍ നിന്ന് ലഭിച്ചെന്ന് സൂചനയുണ്ട്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ മൊഴിയും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

വെറും കസ്റ്റമര്‍ മാത്രം
ജോളിയെ പരിചയപ്പെട്ടത് എന്‍ഐടി അധ്യാപികയെന്ന് പറഞ്ഞാണെന്ന് ബ്യൂട്ടി പാര്‍ലര്‍ നടത്തിപ്പുകാരി സുലേഖ പറയുന്നു. ജോളി തന്റെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണെന്നത് തെറ്റായ കാര്യമാണ്. അവര്‍ വെറും കസ്റ്റമര്‍ മാത്രമാണ്. അതേസമയം മരിച്ച കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണനുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും സുലേഖ പറഞ്ഞു. ജോളിയുടെ സുഹൃത്ത് സുലേഖ വഴിയാണ് രാമകൃഷ്ണന്‍ പണമിടപാട് നടത്തിയിരുന്നതെന്ന് രാമകൃഷ്ണന്റെ മകന്‍ രോഹിത് വെളിപ്പെടുത്തിയിരുന്നു.

ഷാജുവിന്റെ മൊഴി
ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും, എ്‌നാല്‍ പേടി ഉള്ളത് കൊണ്ടാണ് ഒന്നും പുറത്ത് പറയാതിരുന്നതെന്നും രണ്ടാം ഭര്‍ത്താവ് ഷാജു മൊഴി നല്‍കിയിരിക്കുകയാണ്. ജോളി തന്നെയും കൊല്ലുമെന്ന് ഭയമുണ്ടായിരുന്നു. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിഞ്ഞിട്ടും താന്‍ മിണ്ടാതിരുന്നത് അത് കൊ ണ്ടാണ്. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നുവെന്നാണ് മൊഴി.

കോണ്‍ഗ്രസ് നേതാവിന്റെ മരണം
രാമകൃഷ്ണന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതോടെ പുതിയ അന്വേഷണം തുറക്കേണ്ട സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച്. ജോളിക്ക് തന്റെ പിതാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും മകന്‍ രോഹിത് പറഞ്ഞു. തന്റെ പിതാവ് മരിച്ചത് 55 ലക്ഷം രൂപ കാണാതായതിന് പിന്നാലെയാണെന്നും രോഹിത് പറയുന്നു. കുടുംബ സ്വത്ത് വിറ്റുകിട്ടിയ പണമായിരുന്നു ഇതെന്നാണ് സൂചന. എന്നാല്‍ രാമകൃഷ്ണന്റെ ഭാര്യ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത നേതാവ്
രാമകൃഷ്ണന്റെ മരണത്തില്‍ സംശയിക്കത്തക്ക കാരണങ്ങളുണ്ട്. ഇയാള്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിലും സജീവമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന്റെ അടുത്ത ദിവസമാണ് ഇയാള്‍ മരിക്കുന്നത്. അന്ന് രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെയാണ് അസ്വസ്ഥത പ്കടിപ്പിച്ചത്. തുടര്‍ന്ന് കുടിക്കാന്‍ ആവശ്യപ്പെടുകയും, വായില്‍ നിന്ന് വെള്ളം പുറത്ത് വന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു.

55 ലക്ഷം രൂപ എവിടെ?
കുന്ദമംഗലം മേഖലയില്‍ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികള്‍ അടക്കം നിരവധി വസ്തുക്കള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. ഇതില്‍ ഒരു വസ്തു വിറ്റ് കിട്ട 55 ലക്ഷം രൂപ ആരോ തട്ടിയെടുക്കുകയായിരുന്നു. ഇത് ജോളിയാണോ എന്ന സംശയമാണ് ബാക്കിയുള്ളത്. 2008 മുതല്‍ രാമകൃഷ്ണന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും റിപ്പോര്‍ട്ട്. രാമകൃഷ്ണനെ ജോളിയുമായി ബന്ധിപ്പിച്ചത് സുലേഖയാണെന്നും അന്വേഷണ സംഘം സംശയിച്ചിരുന്നു. അതേസമയം പണത്തെ കുറിച്ച് അന്വേഷണം പോലീസിന് വലിയ തലവേദനയാവാന്‍ സാധ്യതയുണ്ട്.

അവള്‍ മരിക്കേണ്ടവള്‍
ഷാജുവിനെതിരെയും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. ഷാജുവിനോട് ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. പക്ഷേ ഭാര്യയുടെ മരണത്തില്‍ തനിക്ക് ദു:ഖമില്ലെന്നും, അവള്‍ മരിക്കേണ്ടവള്‍ തന്നെയായിരുന്നുവെന്നുമായിരുന്നു പ്രതികരണം. ഇത് വേറെ ആരും അറിയരുതെന്ന് പ്രത്യേകം പറഞ്ഞതെന്നും ഷാജു പറഞ്ഞതായി ജോളി പറയുന്നു.

ജോളിക്ക് തന്നോട് താല്‍പര്യം
ഭാര്യ സിലിയുടെ മരണത്തിന് മുമ്പ് തന്നെ ജോളി തന്നോട് താല്‍പര്യം കാണിച്ചിരുന്നുവെന്നാണ് ഷാജു പറയുന്നു. മരണം സംഭവിച്ച് രണ്ട് മാസത്തിന് ശേഷം വിവാഹക്കാര്യം ആദ്യം പറഞ്ഞത് ജോളിയാണെന്നും ഷാജു പറഞ്ഞു. അതേസമയം ഷാജു ചാക്ക് നിറയെ സാധനങ്ങളുമായി ഓട്ടോയില്‍ കയറി പോയത് അന്വേഷണ സംഘത്തിന് വലിയ സംശയമുണ്ടാക്കുന്നുണ്ട്. രണ്ട് പേരും ചേര്‍ന്നാണോ കൃത്യങ്ങളെല്ലാം നടത്തിയതെന്ന ചോദ്യത്തിനും ക്രൈംബ്രാഞ്ച് ഉത്തരം കണ്ടെത്തേണ്ടി വരും.

ഉന്നത നേതാക്കളുടെ സഹായം
ഉന്നത നേതാക്കളുടെ വലിയ സഹായം ജോളിക്ക് കേസില്‍ ലഭിച്ചിരുന്നു. ഇവരുടെ സൗഹൃദ വലയം ഉള്ളത് കൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ അടക്കം ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. ഇവരുമായി ജോളി നടത്തിയ ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ജോളിയെ ഇവരില്‍ പലരും സഹായിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. വ്യാജ ഒസ്യത്ത് നിര്‍മിക്കാന്‍ സഹായിച്ചവരും കൂട്ടത്തിലുണ്ട്. അതേസമയം തെരുവ് നായ്കളെ കൊല്ലാനാണെന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയിരുന്നതെന്നാണ് നിഗമനം.












Click it and Unblock the Notifications