കൂടത്തിലിലെ ദുരൂഹ മരണം; നിർണ്ണായത തെളിവുകൾ നശിപ്പിച്ചു, ദുരൂഹതകളേറുന്നു...
തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിലെ മരണത്തിൽ ദുരൂഹതകളേറുന്നു. കൂടത്തിൽ തറവാട്ടിൽ മരണമടഞ്ഞ ജയമാധവൻ നായരുടെ ചികിത്സാ രേഖകളും വസ്ത്രങ്ങളും കത്തിച്ചുകളഞ്ഞതായി പോലീസ് കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് ചികിത്സാ രേഖകളും വസ്ത്രങ്ങളും കത്തിച്ചുകളഞ്ഞതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
തറവാടുമായി അടുപ്പമുള്ള ചിലരുടെ മൊഴിയിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഇതേപ്പറ്റി പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്. 2017 ഏപ്രിൽ 2നാണ് ജയമാധവനെ കൂടത്തിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രൻനായർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തലയ്ക്കും നെറ്റിയിലും പരിക്ക് പറ്റിയ നിലയിലായിരുന്നെങ്കിലും ഇതുസംബന്ധിച്ച് കരമന പൊലീസെടുത്ത മൊഴിയിലോ മഹസറിലോ ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം വാർന്നിരുന്നതായോ മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്നതായോ പരാമർശമില്ല.

പോലീസ് കാര്യമായി അന്വേഷിച്ചില്ല
ആശുപത്രിയിലെത്തും മുമ്പ് മരണപ്പെട്ട ജയമാധവന്റെ പരിക്കുകളിൽ സംശയം തോന്നിയാണ് ഡോക്ടർ പോസ്റ്റുമോർട്ടത്തിന് നിർദ്ദേശിച്ചത്. പോലീസ് അന്ന് കൂടത്തിൽ വീട്ടിലെത്തി മുറികളോ പരിസരമോ പരിശോധിക്കാൻ കൂട്ടാക്കിയിരുന്നില്ല. മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകളുടെ സ്വഭാവമോ മുറിവുകളുണ്ടാകാനുള്ള സാദ്ധ്യതകളോ പരിഗണിച്ചില്ല. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെ കണ്ട് ചോദിക്കാനോ പത്തോളജി ലാബിലും ഫോറൻസിക് ലാബിലും ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാനോ കൂട്ടാക്കിയില്ലെന്നാണ് റിപ്പോർട്ട്.

ക്രൈംബ്രാഞ്ച് വീട് തുറന്ന് പരിശോധിച്ചു
ജയമാധവന്റെ മരണത്തോട് ഏറെക്കുറെ സമാനമായിരുന്നു 2013ലെ ജയപ്രകാശിന്റെ മരണവും. കട്ടിലിൽ നിന്ന് തറയിൽ വീണ് ജയപ്രകാശ് മരിച്ചതായാണ് പറയപ്പെടുന്നത്. ഈ മരണത്തിൽ പോസ്റ്റുമോർട്ടം പോലുമില്ലാതിരുന്നു. അതേസമയം ദുരൂഹ മരണങ്ങള്‍ നടന്ന കരമന കൂടത്തില്‍ തറവാട് ക്രൈബ്രാഞ്ച് തുറന്ന് കഴിഞ്ഞ ദിവസം പരിശോധിച്ചു. . ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.

വീട്ടിലെ വേലക്കാരിയെയും എത്തിച്ചു
വീട്ടിലെ വേലക്കാരി ലീലയെയും സ്ഥലത്തെത്തിച്ചിരുന്നു. മൂന്ന് മണിക്കൂറോളം സംഘം സ്ഥലത്ത് പരിശോധന നടത്തി. ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു. ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ തലക്ക് ക്ഷതമേല്‍ക്കാന്‍ സാധ്യത ഉള്ള തരത്തില്‍ മൃതശരീരം കണ്ടെത്തിയ സ്ഥലത്ത് എന്തെങ്കിലും ഉണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് തിരയുന്നത്.

രവീന്ദ്രന്‍ നായരുടെ മോഴിയിൽ വൈരുധ്യം
എസ്എസ്എല്‍ ലാബിന്റെ കണ്ടെത്തല്‍ ഗൗരവമുള്ളതാണെന്നാണ് ക്രൈബ്രാഞ്ചിന്റെ വിലയിരുത്തല്‍. ഈ വീടിന്റെ താക്കോല്‍ കൈവശം വെച്ചിരുന്ന രവീന്ദ്രന്‍ നായരോട് താക്കോല്‍ പോലീസിനെ ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. രവീന്ദ്രന്‍ നായരുടെ മൊഴികളിലുള്ള വൈരുധ്യം സംഭവങ്ങളിലുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും രവീന്ദ്രന്‍ നായരെ ചോദ്യം ചെയ്യുക. സ്വത്ത് തട്ടിയെടുത്തതിന് രവീന്ദ്രന്‍ നായരും സഹദേവനുമടക്കം 12 പേര്‍ കേസില്‍ പ്രതികളാണ്.












Click it and Unblock the Notifications