കോട്ടയം മാന്നാനം കോളേജിൽ കൂട്ടത്തോടെ മഞ്ഞപ്പിത്തം: നേമം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: കോട്ടയത്തെ മാന്നാനം കെ ഇ കോളേജിൽ കൂട്ടത്തോടെ മഞ്ഞപ്പിത്തബാധയുണ്ടായതിനെതുടർന്ന് ചികിത്സയിലായിരുന്ന തിരുവനന്തപുരം നേമം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. നേമം താന്നിക്കവിളാകം ഇടയ്ക്കോട് സ്നേഹയിൽ സുരേഷ് കുമാർ- പ്രീത ദമ്പതികളുടെ മകൻ പ്രേം സാഗർ (18) ആണ് മരിച്ചത്. സൈക്കോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു പ്രേം.

16 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് കഴിഞ്ഞ മാസം വീട്ടിലേക്കു മടങ്ങുകയായിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. അച്ഛൻ കൂലിപ്പിണിക്കാരനാണ്. അമ്മ അർബുദത്തിന് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സഹോദരി സ്നേഹ പൂജപ്പുര രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ താത്ക്കാലിക ജീവനക്കാരിയാണ്.
വീടിന്റെ അവസ്ഥ മനസ്സിലാക്കിയ പ്രേമിനെ പരിചരിക്കാൻ ഏതാനും കൂട്ടുകാർ കൂടെയുണ്ടായിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരുമായി 200 ഓളം പേർക്ക് മാന്നാനത്ത് അസുഖം ബാധിച്ചിട്ടുണ്ടെന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാന്നാനം കോളേജിലെ ഒരു അദ്ധ്യാപകൻ ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കൊളേജില് രോഗം പടരാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്ന് നാട്ടുകാര് ആവശ്യപ്പെട്ടു












Click it and Unblock the Notifications