Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ നിപ സ്ഥിരീകരിക്കുന്നത് ഇത് നാലാം തവണ, മരണം 20; അറിയാം നാള്‍വഴികള്‍

കോഴിക്കോട്: കോഴിക്കോട്ടെ രണ്ട് പനി മരണങ്ങള്‍ നിപയാണെന്ന് സ്ഥിരീകരിക്കുകയും ചികിത്സയിലുള്ള രണ്ട് പേരുടെ ഫലങ്ങള്‍ പോസിറ്റീവാണ് എന്ന് വ്യക്തമാകുകയും ചെയ്തതോടെ ആരോഗ്യ ജാഗ്രതയിലേക്ക് ഒരിക്കല്‍ കൂടി സംസ്ഥാനം കടക്കുകയാണ്. ലോകത്താകമാനം പടര്‍ന്ന് പിടിച്ച കൊവിഡിനും മുമ്പ് നിപ എന്ന വൈറസിനോട് പോരാടാന്‍ തുടങ്ങിയതാണ് കേരളം. മുന്‍പ് കേട്ട് പരിചയം പോലുമില്ലാത്ത തരം ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാണ് 2018 ല്‍ കോഴിക്കോട് ചെന്നെത്തിയത്.

ഇതടക്കം നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് സ്ഥിരീകരിക്കുന്നത്. 2018 ല്‍ 17 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ താരതമ്യേന രോഗം കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനും മരണ നിരക്ക് കുറയ്ക്കാനും സാധിച്ചു എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. കോഴിക്കോട്ട് ചങ്ങരോത്തെ ഒരു യുവാവ് പനി മൂര്‍ച്ഛിച്ച് മസ്തിഷ്‌കജ്വരത്തിലേക്ക് എത്തിയതോടെയാണ് നിപ എന്ന സംശയം ഡോക്ടര്‍മാര്‍ക്ക് തോന്നുന്നത്.

NIPAH

ഇദ്ദേഹത്തിന്റെ വീട്ടില്‍ ഒന്നിലധികം പേര്‍ക്ക് മസ്തിഷ്‌ക ജ്വരം വന്നത് സംശയം ബലപ്പെടുത്തി. ഒട്ടും വൈകാതെ സ്രവ സാംപിളുകള്‍ പരിശോധനക്ക് അയച്ചു. നിപയാണെന്ന് ഉറപ്പായി. എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫലം ലഭിക്കണം. പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലും നിപയെന്ന് ബോധ്യമായതോടെ ഉറപ്പായി, കേരളത്തില്‍ നിപ സ്ഥിരീകരിച്ചു.

2018 മേയ് അഞ്ചിനായിരുന്നു സംസ്ഥാനത്ത് ആദ്യ നിപ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ ശേഷമായിരുന്നു ഇത് സ്ഥിരീകരിച്ചത്. ആദ്യ രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയും ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയും ആരോഗ്യ സംവിധാനങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്തതോടെ വൈറസ് അനന്തമായി പകരുന്നത് തടയാനായി.

രോഗകാരിയായ വൈറസിന്റെ ഉറവിടം കണ്ടെത്തുക എന്നതായിരുന്നു അടുത്ത ജോലി. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പേരാമ്പ്രയില്‍ മരിച്ച ആദ്യത്തെയാള്‍ക്കു വവ്വാലില്‍ നിന്ന് നേരിട്ടു രോഗം പകര്‍ന്നതാണെന്ന് വ്യക്തമായി. ആദ്യ രോഗി പേരാമ്പ്ര ആശുപത്രിയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍, നഴ്‌സ് എന്നിവര്‍ക്കാണ് നിപ ബാധിച്ചത് എന്ന് െൈവകാതെ മനസിലായി.

അന്ന് 23 പേര്‍ക്കാണ് നിപ ബാധിച്ചിരുന്നത്. 17 പേര്‍ മരണത്തിന് കീഴടങ്ങി. എങ്കിലും രോഗ വ്യാപനം രണ്ട് മാസം കൊണ്ട് തടയാനായി. എന്നാല്‍ പിറ്റേ വര്‍ഷം 2019 ല്‍ സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. എറണാകുളത്തായിരുന്നു ഇത്. ആദ്യ തവണത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചു. രോഗത്തെ പിടിച്ചുകെട്ടാനായി. 54 ദിവസത്തെ ചികിത്സയ്ക്കു ശേഷം രോഗി നിപ മുക്തനായി.

NIPAH

രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും കോഴിക്കോട് തന്നെ നിപ മരണം സംഭവിച്ചു. ചാത്തമംഗലം പാഴൂര്‍ സ്വദേശിയായ 12 വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത് നിപ മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഈ അവസരത്തിലും രോഗ വ്യാപനമില്ലാതിരിക്കാന്‍ സാധിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ വീണ്ടും നിപ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതും കോഴിക്കോട്ടാണ് എന്നതാണ് കൗതുകം.

നാല് പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഒമ്പത് വയസുകാരന്‍ അടക്കം രണ്ട് പേര്‍ ചികിത്സയില്‍ കഴിയുന്നു. മുന്‍പ് രോഗത്തെ ഫലപ്രദമായി നേരിട്ട കരുത്തും അനുഭവവുമായാണ് ഇത്തവണയും ആരോഗ്യ വകുപ്പ് രോഗ പ്രതിരോധത്തിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്. ജാഗ്രതയോടെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ ഇതും നമുക്ക് അതിജീവിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+