ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപട്ടികയുമായി സുധാകരൻ ഡൽഹിയിലേക്ക്; പുനഃസംഘടനയിൽ ഇന്ന് നിർണായക യോഗം
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുമായി കെ. സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിൽ കോൺഗ്രസ് ആരംഭിച്ച പുനഃസംഘടന നീക്കങ്ങൾ നിർണായക ഘട്ടത്തിൽ. അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരുമായ കെപിസിസിക്ക് മറ്റ് ഭാരവാഹികളെകൂടി തീരുമാനിക്കേണ്ടതുണ്ട്. പുതിയ ഡിസിസി അധ്യക്ഷന്മാരെയും ഉടൻ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ഇന്ന് നിർണായക യോഗം തലസ്ഥാനത്ത് നടക്കും. ഡിസിസി അധ്യക്ഷന്മാരുടെ ചരുക്കപ്പട്ടിക തയാറാക്കിയ കെ സുധാകരൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി അവസാന വട്ട ചർച്ച നടത്തിയ ശേഷം ഇന്ന് ഡൽഹിയിലേക്ക് പോകും.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുമായി കെ. സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. രാത്രിയോടെ ഡൽഹിയിലെത്തുന്ന സുധാകരൻ ദേശീയ നേതൃത്വവുമായും വരും ദിവസങ്ങളിൽ ചർച്ച പൂർത്തിയാക്കി ഓണത്തിന് മുൻപ് തന്നെ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഗ്രൂപ്പുകളും നേതൃത്വം സ്വന്തം നിർദേശിച്ചിട്ടുള്ള പേരുകൾ പരിഗണിച്ചാണ് സാധ്യത ചുരുക്കപ്പട്ടിക തയാറാക്കിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ എത്തുന്നത്. പുനഃസംഘടനയായിരുന്നു ദേശീയ നേതൃത്വം സുധാകരനെ ആദ്യം ഏൽപ്പിച്ച ദൗത്യം. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ സുധാകരന് മുന്നിലുള്ള പ്രധാന വെല്ലുവിളിയും അത് തന്നെയായിരുന്നു. കെപിസിസിയിൽ ജംബോ കമ്മിറ്റികൾ ഒഴിവാക്കി 51 അംഗ സമിതിയാണ് സുധാകരൻ ലക്ഷ്യമിടുന്നത്. ഡിസിസികളിലും സമ്പൂർണ അഴിച്ചുപണിക്കുള്ള നീക്കമാണ് നടക്കുന്നത്.

കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംഎൽഎമാർ, എംപിമാർ, ഡിസിസി അധ്യക്ഷന്മാർ എന്നിവരുമായി കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. കെപിസിസിയിൽ നിലവിലുള്ള ഭാരവഹികൾ ഭൂരിഭാഗവും ഒഴിയേണ്ടി വരുമെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഡിസിസി അധ്യക്ഷന്മാരിലും വളരെ ചുരുക്കം ആളുകൾക്ക് മാത്രമായിരിക്കും ഇളവ് ലഭിക്കുക. ജനപ്രതിനിധികളെ മാറ്റി നിർത്തുന്ന കാര്യവും ആലോചനയിലുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.
നേരത്തേ അൻപത് വയസ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷൻമാരാക്കേണ്ടതില്ലെന്ന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും പ്രായപരിധി പരിഗണിക്കേണ്ടതില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശം ഹൈക്കമാന്റും അംഗീകരിച്ചിരുന്നു. സമുദായിക സന്തുലനം പാലിക്കപ്പെടണമെന്ന ആവശ്യവും ശക്തമാണ്. സംസ്ഥാന തലങ്ങളിൽ കോൺഗ്രസ് നടത്തിയ അഴിച്ചു പണികളിലെല്ലാം എല്ലാ വിഭാഗത്തിൽ നിന്നുള്ളവർക്കും പരിഗണന നൽകിയിരുന്നു. ഇത് കെപിസിസി, ഡിസിസകളിലും ആവർത്തിക്കും.

നിലവിൽ 9 ഡിസിസികൾ എ ഗ്രൂപ്പിനും 5 ജില്ലകൾ ഐ ഗ്രൂപ്പിനുമാണ് ഉള്ളത്. ഇത് പ്രകാരമുള്ള പേരുകൾ അനൗദ്യോഗിക ആലോചനകളിൽ ഇരുവിഭാഗങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാൽ നിലവിൽ ഒരു വിഭാഗത്തിന് ഒപ്പം നിൽക്കുന്ന ജില്ലകൾ അതേ വിഭാഗത്തിന് നൽകാനാവില്ലെന്ന നിലപാടാണ് നേതൃത്വത്തിന്. എന്തായാലും 12 ജില്ലകളിലേയും നിലവിലുള്ള അധ്യക്ഷൻമാരെ മാറ്റിയേക്കാനാണ് സൂചന. മികച്ച യുവനേതാക്കൾക്കും അർഹമായ പരിഗണന ലഭിച്ചേക്കും.ഒപ്പം വനിതകൾക്കും അർഹമായ പ്രാതിനിധ്യം ഉണ്ടാകും.

അതേസമയം തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാൻ രൂപീകരിക്കപ്പെട്ട മേഖലാസമിതികള്‍ കെപിസിസിക്ക് നേതൃത്വത്തിന് റിപ്പോർട്ട് നൽകി തുടങ്ങി. ഈ റിപ്പോർട്ടുകളും നേതൃത്വം സ്വന്തം നിലയ്ക്ക് അനൗദ്യോഗികമായി നടത്തിവരുന്ന സ്വതന്ത്ര അന്വേഷണവും മുൻനിർത്തിയാകും അച്ചടക്ക നടപടി സ്വീകരിക്കുക. എന്നാൽ പുനഃസംഘടനയ്ക്ക് ശേഷം മാത്രമായിരിക്കും ഇത്തരം നടപടികളിലേക്ക് കോൺഗ്രസ് കടക്കുക.
തിരുവനന്തപുരത്ത് നിലവിൽ മൂന്ന് പേരുകളാണ് പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ട്. വിഎസ് ശിവകുമാറിന്റെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാലോട് രവിയും തമ്പാനൂർ രവിയും പദവിക്കായി രംഗത്തുണ്ട്. എന്നാൽ മുൻ അരുവിക്കര എംഎൽഎയായ ശബരീനാഥന്റെ പേരും തത്സാഥനത്തേക്ക് പരിഗണിച്ചേക്കും. ഗ്രൂപ്പ് അതീതമായി തുടക്കത്തിൽ ശബരീനാഥന്റെ പേര് നേതാക്കൾ ഉയർത്തിയിരുന്നു. കൊല്ലത്ത് വനിതാ പ്രാതിനിധ്യം ഉറപ്പിക്കാൻ ബിന്ദു കൃഷ്ണയെ തുടരാൻ അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും ജ്യോതികുമാർ ചാമക്കാലയുടെ പേരും സജീവമായി തന്നെ ഉയർന്നു കേൾക്കുന്നുണ്ട്.

പത്തനംതിട്ടയിൽ സമ്പൂർണ അഴിച്ചുപണിയുണ്ടായേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടി നേരിട്ട ജില്ലയിൽ ഡിസിസി അധ്യക്ഷൻ ബാബു ജോർജിനെതിരെ ചേരി തിരിഞ്ഞ് നേതാക്കൾ രംഗത്തെത്തിയിരുന്നു. നിലവിൽ എ ഗ്രൂപ്പിന്റെ കൈയ്യിലാണ് അധ്യക്ഷ സ്ഥാനം. ഇത്തവണ ഐ ഗ്രൂപ്പിന് നൽകി പഴകുളം മധുവിനെ ഡിസിസി അധ്യക്ഷനാക്കണമെന്നാണ് നിർദ്ദേശം. പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള കോട്ടയം സീറ്റിൽ കെസി ജോസഫിന്റെ പേരാണ് ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ജോസഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിരുന്നില്ല. പ്രായാധിക്യം ചൂണ്ടികാട്ടിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹത്തെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

പാലക്കാട് നേരത്തേ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അധ്യക്ഷൻ പദവിയിൽ നിന്നും വികെ ശ്രീകണ്ഠൻ എംപി രാജിവെച്ചതോടെ മുൻ തൃത്താല എംഎൽഎ കൂടിയായ വിടി ബൽറാമിന്റെ പേര് പരിഗണിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം മുൻ എംഎൽഎയായ എവി ഗോപിനാഥനെ നിയമിച്ചേക്കുമെന്നാണ് സൂചന. എറണാകുളത്ത് എംഎഎല്‍എ ടിജെ വിനോദിന് ഡിസിസി അധ്യക്ഷന്റെ അധിക ചുമത നല്ഡകിയിരിക്കുകയാണ്. മുഹമ്മദ് ഷിയാസിന്‍റെ പേരാണ് വിഡി സതീശൻ ഇവിടെ മുന്നോട്ട് വെച്ചത്.
കണ്ണൂരിൽ സതീശൻ പാച്ചേനിയുടെ കാര്യവും അനിശ്ചിതത്വത്തിലാണ്. ഇതിനോടകം അര ഡസനോളം നേതാക്കളാണ് ജില്ലയിൽ ഡിസിസി അധ്യക്ഷ പദവിക്കായി രംഗത്തെത്തിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി സജീവ് മറോളിയുടെ പേരാണ് കെസി വേണുഗോപാൽ ഉയർത്തുന്നത്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ വടകര സീറ്റിലേക്ക് പരിഗണിച്ച പേരായിരുന്നു സജീവ് മറോളിയുടേത്. ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ പിന്തുണയും മറോളിക്ക് ഉണ്ടെന്നുമാണ് അറിയാൻ സാധിക്കുന്നത്.
വിന്റേജ് മഞ്ഞയും മുല്ലമൊട്ടും; നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications