കോൺഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി; കെപിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു.. സിപിഎമ്മിലേക്ക്
തിരുവനന്തപുരം; കെപി അനിൽ കുമാറിന് പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി മറ്റൊരു രാജി കൂടി. കെ പി സി സി ജനറൽ സെക്രട്ടറി ജി രതികുമാറാണ് രാജിവെച്ചത്. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്ക് കാരണം എന്നാണ് കണക്കാക്കപ്പെടുന്നത്. എകെജി സെന്ററിലെത്തിയ രതികുമാർ സിപിഎമ്മിൽ ചേർന്നു. മുൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ രതികുമാർ കാസർഗോഡ് ജില്ലയുടെ ചുമതല വഹിച്ചിരുന്ന നേതാവാണ്. വിശദാംശങ്ങളിലേക്ക്
'ചിൽ' എന്ന് ഋതു മന്ത്ര...ഒപ്പം സുദേവ് നായറും. എജ്ജാതി ലുക്കെന്ന് ആരാധകർ.. വൈറലായി ചിത്രങ്ങൾ

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ നേതാവായിരുന്നു രതികുമാർ. എന്നാൽ പിന്നീട് ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതോടെ കെസി വേണുഗോപാൽ പക്ഷത്തായിരുന്നു. അതേസമയം ഇപ്പോൾ രാജിവെച്ചതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇമെയിൽ വഴിയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന് രാജിക്കത്ത് കൈമാറിയത് എന്നാണ് വിവരം.

നാൽപത് വർഷമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണെന്നും സംഘടനാപരമായ വിഷയങ്ങളിൽ നേരിട്ടറിയിക്കാൻ പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും രാജിക്കത്തിൽ രതികുമാർ വ്യക്തമാക്കി. പാർട്ടിയിലെ പുന;സംഘടന നടപടികളിൽ രതികുമാർ കടുത്ത അതൃപ്തിയിലായിരുന്നു. പുതിയ നേതൃത്വത്തിന്റെ രീതികളുമായി മുന്നോട്ട് പോകാൻ സാധിക്കാത്തതാണ് രാജിയിൽ കലാശിച്ചത്.

കെ കരുണാകരന്റെ കാലം മുതൽ കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തനം തുടങ്ങിയ നേതാവാണ് രതികുമാർ. പുതിയ കെപിസിസി നേതൃത്വും പഴയ നേതാക്കളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന വിമർശനം രതികുമാർ ഉന്നയിച്ചിരുന്നു. ഇതും രാജിക്ക് കാരണമായിട്ടുണ്ട്.
അതേസമയം പാർട്ടി വിടാനുണ്ടായ സാഹചര്യം നാളെ അദ്ദേഹം വാർത്താ സമ്മേളനം നടത്തി വിശദീകരിക്കും.

ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും രതി കുമാറിനെ സ്വീകരിച്ച പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.രതികുമാറിന് അർഹമായ സ്ഥാനം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് വിട്ടുവരുന്ന എല്ലാവരേയും സിപിഎം സ്വീകരിക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാർ പാർട്ടി വിടുന്നത്. സിപിഎമ്മിലേക്ക് ആകൃഷ്ടരായാണ് അവർ എത്തുന്നത്. സിപിഎം സഹകരിച്ച് പോകാൻ പറ്റുന്ന പാർട്ടിയാണെന്ന തിരിച്ചറിവിലാണ് നേതാക്കൾ എത്തുന്നത്. പാർട്ടി വിട്ടവർ സിപിഎമ്മിലേക്ക് പോയതിന് വിമർശിക്കുന്ന കോൺഗ്രസിലെ നേതാക്കൾ ബിജെപിയിലേക്കാണ് പോകുന്നതെങ്കിൽ വിമർശിക്കില്ലായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
ഇടതുമുന്നണിയുടെ ബഹുജന അടിത്തറ വിപുലമാക്കാനുള്ള ആലോച ഉണ്ട്. എന്നാൽ ആർഎസ്പിയെ മുന്നണിയിലേക്ക് എടുക്കുന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് മുന്‌കൈ എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രണ്ട് ദിവസത്തിനിടെ കോൺഗ്രസിന്റെ രണ്ടാമത്തെ നേതാവാണ് പാർട്ടി വിടുന്നത്.ഡിസിസി പുന;സംഘടനയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ ഉയർന്ന അതൃപ്തികളാണ് നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞ് പോക്കിന് കാരണമായത്.കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന കെപി അനിൽ കുമാർ കഴിഞ്ഞ ദിവസം രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉയർത്തിക്കൊണ്ടായിരുന്നു അനിൽ കുമാറിന്റെ രാജി. നേരത്തേ കോൺഗ്രസ് വിടേണ്ട ആളായിരുന്നു താനെന്നും രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും അഭിപ്രായം പറയുന്നവരെ അവഗണിക്കുന്നുവെന്നും കൂടുതൽ പേർ കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തുമെന്നും അനിൽ കുമാർ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ഏഴ് മാസത്തിനിടെ പ്രമുഖർ ഉൾപ്പെടെ ഏഴ് നേതാക്കളാണ് കോൺഗ്രസ് വിട്ടത്. നിയമസഭ തിരഞ്‍ഞെടുപ്പിന് തൊട്ട് മുൻപ് എഐസിസി വക്താവ് പിസി ചാക്കോയായിരുന്നു ആദ്യം പാർട്ടി വിട്ടത്. അദ്ദേഹം ഇപ്പോൾ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാണ്.പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരിൽ സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പാർട്ടി വിട്ട് എൻസിപിയിൽ എത്തി. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന പി എം സുരേഷ് ബാബു പാർട്ടി വിട്ടത്. അദ്ദേഹവും എൻസിപിയിൽ ചേർന്നു.

ഡിസിസി അധ്യക്ഷ പദത്തിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ മുൻ എംഎൽഎ കൂടിയായ എവി ഗോപിനാഥാനാണ് നാലാമത് പാർട്ടി വിട്ടത്. എന്നാൽ അദ്ദേഹം ഇപ്പോഴും മറ്റൊരു പാർട്ടിയിലും ചേർന്നിരുന്നില്ല. ഡിസിസി പുന;സംഘടന നടപടികളിൽ നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച നേതാക്കളായ പിഎസ് പ്രശാന്താണ് പാർട്ടി വിട്ട മറ്റൊരു നേതാവ്. നെടുമങ്ങാട് മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നേതാവാണ് പ്രശാന്ത്.തന്നെ തോൽപ്പിക്കാൻ കൂട്ട് നിന്നുവെന്ന് പ്രശാന്ത് ആരോപിക്കുന്ന പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷനാക്കിയതാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. പാർട്ടി വിട്ട പ്രശാന്ത് പിന്നീട് സിപിഎമ്മിൽ ചേർന്നു. അനിൽ കുമാറും സിപിഎമ്മിലാണ് ചേർന്നത്D.

അതേസമയം പാർട്ടിയിൽ നിന്ന് ആര് പോയാലും കോൺഗ്രസിന് യാതൊന്നും സംഭവിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. പാർട്ടി എന്ന നിലയിൽ അച്ചടക്കമില്ലായ്മ അനുവദിക്കാൻ സാധിക്കില്ല. സിപിഎമ്മിൽ നേതാക്കൾ പ്രവർത്തനത്തിൽ വീഴ്ച വരുത്തുമ്പോൾ അവർക്കെതിരെ നടപടിയെടുക്കാറുണ്ട്. സമാന രീതിയിലാണ് ഇപ്പോൾ കോൺഗ്രസും നടപടി എടുത്തിരിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. പാർട്ടി വിട്ട് ആളുകൾ പോകുന്നതും അവരെ സിപിഎം സ്വീകരിക്കുന്നതെല്ലാം സ്വാഭാവികമാണെന്നും സതീശൻ വ്യക്തമാക്കി..

ഭാരവാഹികള്‍ പെട്ടിതൂക്കികളാണെന്ന് പറഞ്ഞവരെ ഏത് പാര്‍ട്ടിയാണ് വച്ചുപൊറുപ്പിക്കുകയെന്നും സതീശന്‍ ചോദിച്ചു.. പാർട്ടി എന്ന നിലയിൽ അതിന്റേതായ ചട്ടക്കൂടുകൾ ഉണ്ടാകുമെന്നും അതിന് തള്ളി പ്രവർത്തിക്കുന്നവരുടെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. തെറ്റായ രീതികൾ അവസാനിപ്പിക്കാനാണ് കെ പി സി സി അധ്യക്ഷന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. ഇപ്പോൾ പാർട്ടി വിട്ടവർക്കെല്ലാം സംഘടന നേരത്തേ അവസരം നൽകിയതാണെന്നും സതീശൻ പറഞ്ഞു. അതേസമയം കെപിസിസി പുന;സംഘടന നടപടി കൂടി പൂർത്തിയാകുന്നതോടെ കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ പുറത്തേക്ക് ചാടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസ് വിട്ട് വരുന്നവരെ സ്വീകരിക്കാൻ തന്നെയാണ് സിപിഎം നിലപാട്.












Click it and Unblock the Notifications