അന്തിമ പട്ടികയിൽ വമ്പൻ ട്വിസ്റ്റ്; 14 ജില്ലകളും പിടിക്കാൻ എ ഗ്രൂപ്പ്..ചെന്നിത്തലയുടെ പട്ടികയിൽ 9 പേർ
ദില്ലി; ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരുടെ പട്ടിക സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനം ഉടൻ. ജില്ലാ തലത്തിലെ നേതാക്കളുമായും മുതിർന്ന നേതാക്കളുമായും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ദില്ലിയിൽ എത്തി ഹൈക്കമാന്റ് പ്രതിനിധികളുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാകും പ്രഖ്യാപനം. അത് ഓണത്തിന് മുൻപ് തന്നെ പൂർത്തിയാക്കാനാണ് തിരുമാനം.
നേരത്തേ ഗ്രൂപ്പ് അതീതമായാകും അധ്യക്ഷ നിയമനം എന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.എന്നാൽ ചർച്ച അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ ഗ്രൂപ്പുകൾ പിടിമുറുക്കി. ഒന്നിലധികം പേരുകളാണ് ഇരു ഗ്രൂപ്പുകൾ നിർദ്ദേശിച്ചതോടെ ചർച്ചകൾ ഇനിയും നീണ്ടേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മറ്റൊരു പിറന്നാൾ ദിനംകൂടി; ബിഗ് ബോസ് മത്സരാർഥി അമൃതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ

അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുൻപായി ജില്ലകളിൽ പര്യടനം നടത്തി നേതാക്കളെ കണ്ടെത്താനായിരുന്നു തുടക്കത്തിൽ നേതൃത്വത്തിന്റെ തിരുമാനം. എന്നാൽ പ്രഖ്യാപനം നീളാൻ ഇത് കാരണമാകുമെന്നതിനാൽ ഈ നീക്കം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. തുടർന്ന് ജില്ലാ നേതൃത്വങ്ങളിൽ നിന്നും പേരുകൾ തേടി. പിന്നാലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും കെ സുധാകരന്‍ നീണ്ട ചർച്ച നടത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലുള്ള സാധ്യത പട്ടികമയുമായി ഇന്ന് സുധാകരൻ ദില്ലിയിലേക്ക് തിരിക്കും. അവിടെ ചർച്ചകൾ പൂർത്തിയാക്കി മടങ്ങിയ ശേഷം വീണ്ടും ഇവിടെ തുടർ ചർച്ചകൾ നടത്തി ഒറ്റപേര് മാത്രം ഉൾപ്പെടുന്ന അന്തിമ പട്ടിക തയ്യാറാക്കാനാണ് തിരുമാനം. അതിന് ശേഷം 16 ന് വീണ്ടും സുധാകരൻ ദില്ലിയിലേക്ക് തിരിക്കും. രണ്ട് ദിവസത്തിനുള്ളിൽ നടപടി പൂർത്തികരിച്ച് ഹൈക്കമാന്റ് പ്രഖ്യാപനം നടത്താനാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രഖ്യാപനം ഇനിയും ഏറെനാൾ നീണ്ടുപോകാനുളള സാധ്യതകളാണ് തെളിയുന്നത്. തങ്ങളുടെ നോമിനികൾക്കായി ഗ്രൂപ്പ് നേതൃത്വങ്ങൾ രംഗത്തെത്തിയതാണ് നേതൃത്വത്തിന് കടുത്ത തലവേദന ആയിരിക്കുന്നത്.

കാര്യശേഷിയും പ്രവർത്തന മികവും മാത്രമാകും മാനദണ്ഡമെന്നും ഗ്രൂപ്പുകൾക്ക് പരിഗണന നൽകില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടക്കത്തിൽ തന്നെ അറിയിച്ചിരുന്നു. എന്നാൽ കെപിസിസി, പ്രതിപക്ഷ നേതൃ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട ഗ്രൂപ്പുകൾ ജില്ലയിൽ പിടിമുറുക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ കെപിസിസി അധ്യക്ഷന് സാധ്യത പട്ടിക കൈമാറിയിരിക്കുന്നത്.

നിലവിൽ 14 ജില്ലകളിൽ അഞ്ചെണ്ണം എ ഗ്രൂപ്പിന്റെ കൈവശവും 9 ഇടങ്ങളിൽ ഐ ഗ്രൂപ്പുമാണ് ഭരിക്കുന്നത്. പത്തനംത്തിട്ട, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോഡ് ഡിസിസികളാണ് എ ഗ്രൂപ്പിന് ഉള്ളത്.കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഐ ഗ്രൂപ്പ് ഭരിക്കുന്നത്. എന്നാൽ 14 ജില്ലകളിലേക്കുള്ള പേര് എ ഗ്രൂപ്പ് നൽകിയതോടെ ഗ്രൂപ്പ് പേര് മുറുകി. ഒരോ ജില്ലകളിലേക്കും ഒന്നിലധികം പേരുകളാണ് ഐ ഗ്രൂപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല കെപിസിി പുന;സംഘടനയ്ക്കുള്ള പട്ടികയും എ ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.

അഞ്ച് ജില്ലകൾ കൈവശമുള്ള എ ഗ്രൂപ്പ് എട്ട് ജില്ലകളിൽ പിടിമുറുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ 14 ജില്ലകളിലേക്കും പേര് നിർദ്ദേശിച്ചതോടെ ഐ ഗ്രൂപ്പ് ക്യാമ്പിൽ ആശങ്ക ശക്തമായിരിക്കുകയാണ്. അതേസമയം ഐ ഗ്രൂപ്പും തങ്ങളുടെ കൈവശമുള്ള 9 ജില്ലകളിലേക്കും പേര് നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ ജില്ലയ്ക്കും ഒരാളെ മാത്രം നിർദേശിക്കുന്ന പട്ടികയാണ് ഐ ഗ്രൂപ്പ് സമർപ്പിച്ചിട്ടുളളതെന്നാണ് വിവരം. ഇതിനോടൊപ്പം തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും സ്വന്തം നിലയ്ക്കുള്ള പേരുകൾ കൂടി തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കണ്ണൂർ ജില്ലകളിൽ തർക്കം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് വിഎസ് ശിവകുമാര്‍, ആര്‍ വത്സന്‍, പാലോട് രവി, ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് പദവി നൽകരുതെന്ന ഹൈക്കമാന്റ് നിർദ്ദേശം നടപ്പാക്കിയാൽ ശിവകുമാർ പുറത്താകും. മറ്റ് മൂന്ന് പേരുകളിൽ നിന്ന് സമവായം ഉണ്ടാക്കുക എളുപ്പമല്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്.

കൊല്ലത്ത് എഎം നസീർ , ഷാനവാസ് പേരുകൾക്കാണ് മുൻഗണനയെന്നാണ് സൂചന.കോട്ടയത്ത് നിർദ്ദേശിക്കപ്പെട്ടത് 9 പേരുകളാണ്. ഇതിൽ യുജിൻ, നാട്ടകം സുരേഷ് , ജോസി സെബാസ്റ്റ്യൻ എന്നീ പേരുകൾക്കാണ് മുൻതൂക്കം. എന്നാൽ ഇതിലും കടുത്ത എതിർപ്പുകൾ ഉയരുന്നുണ്ട്. തൃശ്ശൂരിൽ ടിവി ചന്ദ്രമോഹന്റെ പേരാണ് നിലവിൽ പരിഗണിക്കുന്നത്. നേരത്തേ പദ്മജ വേണുഗോപാലിന്റെ പേര് ചർച്ചയായിരുന്നു. എന്നാൽ കടുത്ത എതിർപ്പാണ് അവർക്കെതിരെ ഉയർന്നത്. മാത്രമല്ല തുടർച്ചയായ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും പരാജയം രുചിച്ചതിനാൽ പദ്മജയുടെ സാധ്യത പൂർണമായും അടയുകയായിരുന്നു.

എറണാകുളത്ത് ഐ ഗ്രൂപ്പ് നേതാവായ വിഡി സതീശൻ പിടിമുറുക്കിയിട്ടുണ്ട്. മുഹമ്മദ് ഷിയാസിന്റെ പേരാണ് സതീശൻ നിർദ്ദേശിച്ചത്. എന്നാൽ ഇതിനെതിരേയും ഒരു വിഭാഗം രംഗത്തുണ്ട്. കണ്ണൂരിൽ കെ സുധാകരൻ നിർദേശിച്ച പേരിനെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് എതിർത്തുവെന്നാണ് റിപ്പോർട്ടുകൾ.ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബു പ്രസാദിനായാണ് ഐ ഗ്രൂപ്പ് നിർദ്ദേശിച്ചത്. ഇതിനെതിരെ കെസി വേണുഗോപാൽ പക്ഷം രംഗത്തെത്തിയതായി സൂചനയുണ്ട്.

അനിഷ് വരിക്കണ്ണാമല, സതീഷ് കൊച്ചുപറമ്പില്‍ എന്നിവരാണ് പത്തനംതിട്ടയിലേക്ക് പരിഗണിക്കണപ്പെടുന്നത്. പാലക്കാട് വിടി ബൽറാം, എവി ഗോപിനാഥ്, വയനാട് പികെ ജയലക്ഷ്മി, മലപ്പുറത്ത് ആര്യാടൻ ഷൗക്കത്ത്, കോഴിക്കോട് എൻ സുബ്രഹ്മണ്യൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്താൽ ഗ്രൂപ്പ് തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ അന്തിമ പട്ടികയിൽ പല അട്ടിമറികളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications