കുടുംബശ്രീ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ അടി; വാർഡ് മെമ്പറുടെ കൈ ഒടിഞ്ഞു, തറയിൽ തള്ളിയിട്ട് വലിച്ചിഴച്ചു
തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകർ തമ്മിലുണ്ടായ പൊരിഞ്ഞ അടിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബിജെപി യുടെ കുഴിതാലച്ചൽ വാർഡ് അംഗം രാജലക്ഷ്മി, എഡിഎസ് അംഗവും സി.പി.എമ്മിന്റെ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ നിർമ്മല എന്നിവർക്കാണ് പരിക്കേറ്റത്.
കുടുംബശ്രീയുടെ സിഡിഎസിന്റെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിനിടയിലുണ്ടായ വാക്ക് തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഉച്ചയ്ക്ക് 2 നാണ് തിരഞ്ഞെടുപ്പ് തുടങ്ങിയത്. കഴിഞ്ഞ ജനുവരി 5ന് തർക്കത്തെ തുടർന്ന് മാറ്റിവച്ച തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. വൈകി എത്തിയ അംഗങ്ങൾ വോട്ട് ചെയ്യാൻ പാടില്ല എന്ന തീരുമാനത്തിന്റെ പേരിലാണ് അന്ന് തർക്കമുണ്ടായത്.
കഴിഞ്ഞ തവണ വോട്ട് ചെയ്യാൻ എത്തിയ അംഗങ്ങളെ മാത്രമേ ഇത്തവണ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്ന് ചില അംഗങ്ങൾ പറഞ്ഞതാണ് ഇത്തവണ വാക്ക് തർക്കത്തിന് തുടക്കമിട്ടത്. ബിജെപി, സിപിഎം, കോൺഗ്രസ് അംഗങ്ങൾ ചേരിതിരിഞ്ഞാണ് സംഘർഷം തുടങ്ങിയത്.
രാജലക്ഷ്മിയെ മറ്റൊരു അംഗം മർദിച്ച് തറയിൽ തള്ളിയിട്ട് വലിച്ചിഴച്ചു എന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രാജലക്ഷ്മിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. അടിപിടിക്കിടയിൽ പരിക്കേറ്റ നിർമ്മലയെ ശാന്തിവിള ആശുപത്രയിൽ പ്രവേശിപ്പിച്ചു.
രാജേഷ് വധം: മൂന്നു പേര്‍ കൂടി അറസ്റ്റില്‍... കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്