പൊട്ടിത്തെറിച്ച് കുമ്മനം,എല്ലാം പിണറായിക്കറിയാം!കടകംപള്ളി മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ചോദിക്കണം
യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല, ആരു പറഞ്ഞിട്ടാണ് പേര് ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: മെട്രോ ഉദ്ഘാടന ചടങ്ങിലെ വിവാദ നായകനെന്ന് തന്നെ വിശേഷിപ്പിക്കുന്നവർക്കും, മെട്രോയിൽ വലിഞ്ഞുകേറിയെന്ന് ആരോപിക്കുന്നവർക്കും മറുപടിയുമായി കുമ്മനം രാജശേഖരൻ രംഗത്ത്. യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേരുള്ളത് കൊണ്ടാണ് ട്രെയിനിൽ കയറിയതെന്നും, രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് യാത്രയിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കൊച്ചി മെട്രോയിൽ ഇന്ന് സ്നേഹ യാത്ര, നാളെ മുതൽ എല്ലാവർക്കുമായി മെട്രോ കൂകിപ്പായും...
യാത്ര ചെയ്യേണ്ടവരുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല, ആരു പറഞ്ഞിട്ടാണ് പേര് ഉൾപ്പെടുത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ യാത്രചെയ്യുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനും അറിയാമെന്നും, കടകംപള്ളി സുരേന്ദ്രൻ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളിക്കിട്ട് കൊട്ട്...
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ ശോഭ കെടുത്താൻ ചില നിഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അവരുടെ കൈയിലെ കളിപ്പാവയായി മാറരുതെന്നും കടകംപള്ളിയുടെ സമൂഹമാധ്യത്തിലൂടെയുള്ള ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
വന്നത് സർക്കാർ വാഹനത്തിൽ, പ്രതികരിക്കേണ്ടത് മുഖ്യമന്ത്രി...
താൻ യാത്ര ചെയ്തതിനെ തുടർന്ന് സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും, യാത്രവിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിക്കണമെന്നും കുമ്മനം പറഞ്ഞു. നാവികസേന വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സംസ്ഥാന സർക്കാർ ഏർപ്പാടാക്കിയ വാഹനത്തിലാണ് താൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിലെത്തിയത്.
ആരും തന്നെ തടഞ്ഞില്ല,പിന്നെന്ത് സുരക്ഷ പ്രശ്നം...
പ്രധാനമന്ത്രി കൊച്ചിയിലെത്തി മടങ്ങുന്നത് വരെ അദ്ദേഹത്തോടൊപ്പം താനുമുണ്ടായിരുന്നുവെന്നും, ഈ സമയത്തൊന്നും കേരള പോലീസോ, എസ്പിജിയോ തന്നെ തടഞ്ഞിരുന്നില്ലലോ എന്നും കുമ്മനം ചോദിച്ചു. അവരൊന്നും തന്നെ തടയാതെ എല്ലാ സഹായവും ചെയ്തുതന്നു,പിന്നെന്തിനാണ് ഈ അനാവശ്യ വിവാദങ്ങളെന്നും കുമ്മനം ചോദിച്ചു.
തന്നെ അറിയിച്ചിരുന്നു...
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോയതും, അദ്ദേഹത്തോടൊപ്പം മെട്രോയിൽ യാത്ര ചെയ്തതുമെല്ലാം തനിക്ക് വ്യക്തമായ അറിയിപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കേരള പോലീസിൽ നിന്നും യാത്രയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നു.
സൗകര്യം ചെയ്തുതന്നത് സംസ്ഥാന സർക്കാർ...
യാത്രചെയ്യുന്നവരുടെ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നുവെന്നും അറിയിപ്പ് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ സംസ്ഥാന സർക്കാരിന്റെ വാഹനത്തിലാണ് താൻ യാത്രചെയ്തത്. ഇതൊന്നുമറിയാതെ മന്ത്രി കടകംപള്ളി വെറുതെ പച്ചക്കള്ളം പറയുകയാണെന്നും കുമ്മനം ആരോപിച്ചു.
മുഖ്യമന്ത്രി പറയട്ടെ...
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനെല്ലാം ഉത്തരവാദി. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം ആരൊക്കെയാണ് സഞ്ചരിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുമെന്നും, ഇക്കാര്യത്തിൽ അദ്ദേഹം പ്രതികരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു.
കടകംപള്ളി മുഖ്യമന്ത്രിയോട് ചോദിക്കണം...
മുഖ്യമന്ത്രിയോടൊപ്പമല്ലേ താൻ യാത്രചെയ്തത്, അതിൽ എതിർപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് പറയാമായിരുന്നല്ലോ എന്നും കുമ്മനം ചോദിച്ചു. ഇതിനെക്കുറിച്ചെല്ലാം കടകംപള്ളി ആദ്യം ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണെന്നും, നിങ്ങളാണ് സുരക്ഷാ വീഴ്ച വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി വിരൽ ചൂണ്ടി പറയണമെന്നും, അതിനുള്ള ആർജ്ജവം കടകംപള്ളിക്കുണ്ടോ എന്നും കുമ്മനം ചോദിച്ചു.
അതിൽ എന്താണ് തെറ്റ്....
രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തത് വലിയ വിവാദമാണോ എന്നും അതിൽ എന്താണിത്ര തെറ്റെന്നും കുമ്മനം കൊച്ചിയിൽ പറഞ്ഞു.