സഭയുടെ ഭൂമിയിടപാട്; കോടികള്‍ ആരുടെ പോക്കറ്റില്‍?; വൈദികര്‍ തമ്മിലടിയോ?
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് വിവാദമായതോടെ സിറോ മലബാര്‍ സഭയിലെ വൈദികര്‍ തമ്മില്‍ തമ്മിലടിയെന്ന് റിപ്പോര്‍ട്ട്. വൈദികരുടെ പാരസ്പര്യമില്ലായ്മയാണ് ഇപ്പോഴത്തെ വിവാദത്തിനിടയാക്കിയതെന്നും സഭയ്ക്കകത്ത് തീര്‍ക്കേണ്ട പ്രശ്‌നം തെരുവിലെത്തിച്ചത് അങ്ങേയറ്റത്തെ വീഴ്ചയാണെന്നും വിശ്വാസികള്‍ പറയുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. ഇതില്‍ സഭയ്ക്ക് ഏതാണ്ട് 34 കോടി രൂപയോളം നഷ്ടവും വന്നിട്ടുണ്ട്. ഇത്രയും തുക ആര് തട്ടിയെടുത്തു എന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഭൂമി കച്ചവടം ഏറെക്കുറെ രഹസ്യമായി നടത്തിയത് ചില വൈദികരുടെ ഇടപെടലിലൂടെയാണെന്നും സൂചനയുണ്ട്.

ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ ചുരുങ്ങിയകാലംകൊണ്ട് കോടികളുണ്ടാക്കിയ വ്യക്തിയാണ്. മറ്റൊരു വൈദികന്‍ വഴിയാണ് ഇടനിലക്കാരന്‍ കര്‍ദ്ദിനാളിനെ സമീപിച്ചത്. ഈ വൈദികനാണ് ഭൂമിയിടപാടില്‍ സഭയെ കുടുക്കിലാക്കിയതെന്നാണ് സൂചന. അതേസമയം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഭൂമി ഇടപാടില്‍ ആരോപണ വിധേയനായത് സഭയെയും വിശ്വാസികളെയും ബുദ്ധിമുട്ടിലാക്കി.
സംഭവത്തില്‍ മൂന്ന് വൈദികരും ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും തഹസീല്‍ദാറും അഭിഭാഷകനും അടങ്ങിയ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും നഷ്ടത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഇടനിലക്കാരനും ഇടനിലക്കാരനെ കൊണ്ടുവന്ന വൈദികനും ഉത്തരവാദിത്വപ്പെട്ടവര്‍ അറിയാതെയുള്ള ഭൂമി ഇടപാടുമെല്ലാം വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നാണ് വിശ്വാസികളുടെ നിലപാട്.
അതിരൂപതയുടെ കൈവശം എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന അഞ്ച് ഭൂമികളുടെ വില്‍പനയാണ് ഇപ്പോഴത്തെ വിവാദത്തിനാധാരം. വില്‍പനയില്‍ സഭയ്ക്ക് ലഭിച്ചത് ഒമ്പത് കോടി രൂപ മാത്രമാണ്. ലഭിക്കാനുള്ള 14 കോടി രൂപ അതിരൂപതയുടെ അക്കൗണ്ടില്‍ എത്തിയിട്ടുമില്ല. ചുളുവിലയ്ക്ക് വില്‍പന നടത്തിയത് കൂടാതെ കിട്ടാനുള്ളത് ലഭിക്കാതാവുകയും ചെയ്തതാണ് സഭയെ സമീപകാലത്തൊന്നുമില്ലാത്ത വിവാദത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.












Click it and Unblock the Notifications