പിണറായിയെ വേട്ടയാടാന്‍ വീണ്ടും ലാവലിന്‍ കേസ് : ഡിസംബര്‍ 15ന് പരിഗണിക്കും, വിധി നിര്‍ണായകം
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസില്‍ അന്തിമ വിധി ഡിസംബര്‍ 15ന് ഉണ്ടാകും. പിണറായിയെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് ഹൈക്കോടതി ഡിസംബര്‍ 15ന് പരിഗണിക്കും. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസ് പരിഗണിക്കുമ്പോള്‍ അന്തിമ വാദം തുടങ്ങുന്നതിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ അടക്കമുള്ള കേസിലെ എതിര്‍ കക്ഷികളും കേസ് മാറ്റുന്നതിന് തയാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ചാകും കേസ് പരിഗണിക്കുന്നത്.
സിബിഐയുടെ റിവിഷന്‍ ഹര്‍ജി
എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സിബിഐ പ്രത്യേക കോടതി വിധിക്കെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2013ലാണ് പിണറായി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്. കേസില്‍ ഏഴാം പ്രതിയാണ് പിണറായി.
374 കോടിയുടെ നഷ്ടം
1997ല്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ കേസ്.
സിബിഐയുടെ വാദത്തിന് ഒന്നര ദിവസം
കേസ് പരിഗണിക്കുമ്പോള്‍ അന്തിമ വാദത്തിന് തയ്യാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് വ്യക്തമാക്കി. കേസില്‍ സിബിഐയുടെ വാദത്തിന് ഒന്നര ദിവസം സമയം അനുവദിക്കണമെന്നും സോളിസ്റ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
പല തവണ മാറ്റി
കേസിലെ റിവിഷന്‍ ഹര്‍ജിയില്‍ അന്തിമവാദം നവംബര്‍ 29ന് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിബിഐയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 15ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ പല തവണ സിബിഐയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നത് മാറ്റിയിരുന്നു.
രാഷ്ട്രീയഭാവിക്ക് മങ്ങല്‍
പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിക്ക് ഏറെ കളങ്കം തീര്‍ത്ത കേസാണ് എസ്എന്‍സ് ലാവലിന്‍ കേസ്. കേസിലെ സിഐജി റിപ്പോര്‍ട്ടും സിബിഐ അന്വേഷണവും എതിരാളികള്‍ എന്നും ആയുധമാക്കിയികരുന്നു.