2 മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിക്കും; തെളിവ് ഉണ്ടെന്ന്, ഗുരുതര ആരോപണം
തിരുവനന്തപുരം: പാലായില്‍ അട്ടിമറി വിജയമാണ് ഇത്തവണ എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന്‍റെ കുത്തക മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ വിജയം. എന്നാല്‍ ബിജെപി വോട്ട് മറിച്ചതാണ് എല്‍ഡിഎഫിന്‍റെ വിജയത്തിലേക്ക് നയിച്ചതെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്. ബിജെപിയുടെ വോട്ട് കുത്തനെ കുറഞ്ഞതും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. അതേസമയം ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്നായിരുന്നു എല്‍ഡിഎഫ് തിരിച്ചടിച്ചത്.
എല്‍ഡിഎഫിന് കനത്ത തിരിച്ചടി; മഞ്ചേശ്വരത്ത് എപി സുന്നി വിഭാഗത്തിന്‍റെ പിന്തുണ യുഡിഎഫിന്?
തര്‍ക്കം മുറുകവെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും വോട്ട് മറിക്കാന്‍ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന ആരോപണമാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉയര്‍ത്തുന്നത്. ഇരുകൂട്ടരുടേരും ധാരണയെ കുറിച്ച് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു. വിശദാംശങ്ങളിലേക്ക്
ബിജെപി വോട്ട് മറിച്ചു
പാലാ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപി വോട്ട് മറിയ്ക്കുമെന്ന ആരോപണം മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു. ഒരു ബൂത്തില്‍ 35 വോട്ടുകള്‍ മറിക്കാന്‍ യുഡിഎഫും ബിജെപിയും ധാരയായിട്ടുണ്ടെന്നായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി കാപ്പന്‍ ആരോപിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയതോടെ ബിജെപി വോട്ട് മറിച്ചത് എല്‍ഡിഎഫിന് വേണ്ടിയാണെന്ന് യുഡിഎഫ് തിരിച്ചടിച്ചു.
എട്ടായിരം വോട്ടുകള്‍
യുഡിഎഫിന് ശക്തമായ സ്വാധീനമുള്ള രാമപുരം ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്‍റെ വോട്ട് ഉയര്‍ന്നത് ബിജെപി വോട്ടുകള്‍ ലഭിച്ചതിനാലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ് ടോം കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനെക്കാള്‍ എട്ടായിരം വോട്ടുകളായിരുന്നു ഇത്തവണ മണ്ഡലത്തില്‍ ബിജെപിക്ക് കുറഞ്ഞത്.
വോട്ട് മറിഞ്ഞത് എങ്ങോട്ട് ?
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ ഹരി 24, 821 വോട്ടികളായിരുന്നു പാലായില്‍ നേടിയിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പിസി തോമസിന് ലഭിച്ചത് 26,533 വോട്ടുകളും. എന്നാല്‍ ഇത്തവണ എന്‍ ഹരിക്ക് ലഭിച്ചത് 18,044 വോട്ടുകളാണ്. അതായത് ലോക്സഭ തിരഞ്ഞെടുപ്പിനെക്കാള്‍ 8489 വോട്ടുകളുടെ കുറവ്. നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ 6777 വോട്ടുകളാണ് കുറഞ്ഞത്.
ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയെന്ന്
എന്നാല്‍ പാലായിൽ യുഡിഎഫും ബിജെപിയും വോട്ട് കച്ചവടം നടത്തിയതാണ് തന്‍റെ ലീഡ് കുറച്ചതെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്‍ പ്രതികരിച്ചത്. ഇത്തരം വാദ പ്രതിവാദങ്ങള്‍ക്ക് പിന്നാലെയാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ധാരണ ഉണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
തെളിവുണ്ടെന്ന് മുല്ലപ്പള്ളി
ഇരു കൂട്ടരും വോട്ട് കച്ചവടം നടത്താനുള്ള ശ്രമങ്ങള്‍ തകൃതിയാക്കിയെന്നതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈയ്യില്‍ ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സമയമാകുമ്പോള്‍ ഈ കണക്കുകള്‍ പുറത്തുവിടും. തന്‍റെ വാദം ശരിയല്ലേങ്കില്‍ ബിജെപി പ്രതികരട്ടേയെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനേയും മുല്ലപ്പള്ളി വെല്ലുവിളിച്ചു.
പ്രതികരിച്ച് സിപിഎം
അതിനിടെ വോട്ട് കച്ചവട ആരോപണത്തില്‍ പ്രതികരണവുമായി പ്രതികരണവുമായി സിപിഎം രംഗത്തെത്തി. വോട്ട് കച്ചവടം നടത്തേണ്ട ആവശ്യം സിപിഎമ്മിനില്ലെന്നും ഇക്കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കുമാണ് മുന്‍പരിചയമെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതികരിച്ചു. കോ-ലീ-ബീ സഖ്യം പരസ്യമായ രഹസ്യമാണ്. പരാജയ ഭീതിയാണ് കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പരാജയ ഭീതി
തോല്‍ക്കുമെന്ന ഭീതിയാണ് മുല്ലപ്പള്ളിയെ കൊണ്ട് ഇതൊക്കെ പറയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ തിരിച്ചടിച്ചു. തെളിവുണ്ടെങ്കില്‍ മുല്ലപ്പള്ളി അത് പുറത്തുവിടട്ടെ. ബിജെപിയിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴുകുകയാണ്. എന്നാണ് മുരളീധരനും മുല്ലപ്പള്ളിയും ബിജെപിയിലേക്ക് പോകുകയെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. സിപിഎമ്മും ബിജെപിയും ധാരണ ഉണ്ടാക്കുക കാക്ക മലര്‍ന്ന് പറക്കുന്ന കാലത്താണെന്നും ആനത്തലവട്ടം പരിഹസിച്ചു.
കുമ്മനത്തെ ഒഴിവാക്കിയതിന് പിന്നില്‍
ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങിയ വട്ടിയൂര്‍ക്കാവില്‍ ഇത്തവണ കുമ്മനം രാജശേഖരന് പകരം ബിജെപി ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ ഇറക്കിയതിന് പിന്നില്‍ വോട്ട് കച്ചവടമാണെന്ന് നേരത്തേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടക്കം മുതല്‍ തന്നെ കുമ്മനത്തെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ച ബിജെപി അവസാനം മലക്കം മറഞ്ഞതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ ഉണ്ടെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
ആശങ്കയോടെ യുഡിഎഫ്
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായ വികെ പ്രശാന്താണ് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി. മോഹന്‍ കുമാറാണ് കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത്. ഏറെ വൈകിയാണ് യുഡിഎഫ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് ഇപ്പോഴും പ്രാദേശിക ഘടകങ്ങള്‍ക്കുള്ളില്‍ അതൃപ്തി ശക്തമാണ്. പീതാംബര കുറുപ്പിനെ പരിഗണിക്കാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചതില്‍ കെ മുരളീധരനും യുഡിഎഫുമായി ഇടഞ്ഞിട്ടുണ്ട്.
കോന്നിയിലും
സമാന പ്രതിസന്ധിയാണ് കോന്നിയിലും യുഡിഎഫ് നേരിട്ടത്. പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായ റോബന്‍ പീറ്ററിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന അടൂര്‍ പ്രകാശിന്‍റെ നിര്‍ദ്ദേശം മറികടന്നാണ് കെപിസിസി മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതോടെ പ്രാദേശിക നേതാക്കളും അടൂര്‍ പ്രകാശും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഒടുവില്‍ മുല്ലപ്പള്ളി ഇടപെട്ടാണ് അടൂര്‍ പ്രകാശിനെ മെരുക്കിയത്.
മെരുങ്ങിയിട്ടും മെരുങ്ങാതെ പ്രകാശ്
സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച ഹൈക്കമാന്‍റ് തിരുമാനത്തെ അംഗീകരിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യതയെ പറ്റി ഒന്നും പറയാനില്ലെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. കോന്നിയില്‍ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെയു ജനീഷാണ് സിപിഎം സ്ഥാനാര്‍ത്ഥി. ബിജെപിക്കായി കെ സുരേന്ദ്രന്‍ തന്നെയാണ് ഇത്തവണ മത്സരത്തിന് ഇറങ്ങുന്നത്.