ശബരിമല വിഷയത്തിൽ എൽഡിഎഫ് നടത്തിയത് വോട്ടുബാങ്ക് രാഷ്ട്രീയം; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയം വീണ്ടും ആയുധമാക്കി കോൺഗ്രസ്. ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇടത് സര്‍ക്കാര്‍ നടത്തിയതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ആരോപിച്ചു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് ശബരിമലയെ തര്‍ക്കുവാനും വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്താനുമുള്ള ശ്രമമാണ് നടന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേിയ പ്രശ്നങ്ങള്‍ കാരണം കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള ഭക്തര്‍ ശബരിമലയിലേക്ക് വരാന്‍ മടിക്കുന്ന സാഹചര്യമാണ്. ഒരു മതവിശ്വാസങ്ങളെയും വ്രണപ്പെടുത്താതെ വിശ്വാസികള്‍ക്കൊപ്പം നിലയുറപ്പിക്കാനാണ് എല്ലാകാലത്തും കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്.
Recommended Video
യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നഷ്ടം പരിഹരിക്കാന്‍ 100 കോടി രൂപ ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചങ്കിലും 30കോടി രൂപ മാത്രമാണ് അനുവദിച്ചത്. ഇടതുസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം ക്ഷേത്രം തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുകയാണ്. കോവിഡ് ആരോഗ്യ സുരക്ഷ പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണം. നിബന്ധനകള്‍ക്ക് വിധേയമായി കോവിഡ് ടെസ്റ്റ് ഭക്തര്‍ക്ക് സൗജന്യമായി ചെയ്തു നല്‍കണം. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാല്ല.അതുമായി ബന്ധപ്പെട്ട് നിഷ്‌ക്രിയ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പമ്പാ നദിയിലെ മണല്‍ ലേലവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. വ്യവസായ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.