കോന്നിയില്‍ പ്രതീക്ഷയോടെ എല്‍ഡിഎഫ്! കാര്യങ്ങള്‍ 91 ലേതിന് സമാനം
പത്തനംതിട്ട; ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കോന്നിയില്‍ കളമൊരുങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ മോഹന്‍ രാജാണ് യുഡിഎഫിനായി രംഗത്തിറങ്ങുന്നത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ സുരേന്ദ്രനും. എല്‍ഡിഎഫിന് വേണ്ടി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ആയ കെയു ജനീഷ് കുമാറാണ് മത്സരിക്കുക. ശബരിമല വിഷയവും കോണ്‍ഗ്രസിലെ ഭിന്നതയും ഇത്തവണ വോട്ടായി മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍. അതേസമയം തങ്ങളുടെ സിറ്റിങ്ങ് മണ്ഡലത്തില്‍ ഇത്തവണ അട്ടിമറികള്‍ക്കൊന്നും വകുപ്പില്ലെന്ന് യുഡിഎഫും അവകാശപ്പെടുന്നു.
എന്നാല്‍ 1991 ന് ശേഷം കൈവിട്ട മണ്ഡലം ഇക്കുറി ഏത് വിധേനയും തിരിച്ച് പിടിക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 91 മായി ഇക്കുറി സമാനതകള്‍ ഏറെയാണെന്നതും സിപിഎമ്മിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. വിശദാംശങ്ങളിലേക്ക്
കോന്നി പിടിച്ചെടുത്തു
1965 ലാണ് കോന്നി നിയോജക മണ്ഡലം രൂപീകരിക്കുന്നത്. മണ്ഡലത്തിലെ ആദ്യ പ്രതിനിധി കോണ്‍ഗ്രസിലെ പിജെ തോമസായിരുന്നു. എന്നാല്‍ അന്ന് നിയമസഭ കൂടിയില്ല. പീന്നീട് 67 ല്‍ സിപിഐയിലെ പന്തളം പിആര്‍ കോന്നിയില്‍ വിജയിച്ചു. എന്നാല്‍ 71 ലും 77 ലും കോണ്‍ഗ്രസിലെ പിജെ തോമസ് കോന്നിയില്‍ വീണ്ടും വിജയം ഉറപ്പാക്കി. 80 ലും 82 ലും സിപിഎമ്മിലെ ചന്ദ്രശേഖന് പിള്ളയ്ക്കൊപ്പമായിരുന്നു മണ്ഡലം. എന്നാല്‍ 87 ല്‍ എന്‍ഡിപി സ്ഥാനാര്‍ത്ഥി മണ്ഡലം പിടിച്ചു.1991 ല്‍ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയ എ പദ്മകുമാര്‍ മണ്ഡലം പിടിച്ചെടുത്തു.
1991 ലേതിന് സമാനം
എന്നാല്‍ 1996 ല്‍ അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചെടുത്തോടെ 2016 വരെ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു കോന്നി. എന്നാല്‍ ഇക്കുറി വിജയ പ്രതീക്ഷയിലാണ് സിപിഎം.1996 ല്‍ കൈവിട്ട മണ്ഡലം യുവരക്തത്തെയിറക്കിയാല്‍ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം ജനീഷിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും. 91മായുള്ള സമാനതകളും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്.
എ പത്മകുമാറും ജനീഷും
91 ലെ കന്നിയങ്കത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ പത്കുമാര്‍ യുഡിഎഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുന്നത്. മണ്ഡലം പിടിക്കുമ്പോള്‍ എ പത്മകുമാര്‍ ആയിരുന്നു അന്ന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായ കെയു ജനീഷും സമാന പദവിയാണ് വഹിക്കുന്നത്.
ഇടിയുന്ന ഭൂരിപക്ഷം
സോവിയേറ്റ് യൂണിയനില്‍ അന്ന് നടന്ന യുവജന സംഗമത്തില്‍ ഡിവൈഎഫ്ഐയെ പ്രതിനിധീകരിച്ച് ജില്ലയില്‍ നിന്ന് ആദ്യമായി പങ്കെടുത്ത വ്യക്തിയായിരുന്നു പത്മകുമാര്‍. ഇതേ സംഗമത്തില്‍ പങ്കെടുക്കാന്‍ ജില്ലയില്‍ നിന്ന് ഇത്തവണ മോസ്കോയില്‍ എത്തിയത് ജനീഷ് കുമാറാണ്. ഇത്തരം സമാനതകള്‍ മാത്രമല്ല മണ്ഡലത്തില്‍ യുഡിഎഫിന്റെ ഇടിയുന്ന ഭൂരിപക്ഷവും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.
കണക്കുകള്‍ ഇങ്ങനെ
2016 ല്‍ 20748 വോട്ടിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അടുര്‍ പ്രകാശ് കോന്നിയില്‍ നിന്ന് വിജയിച്ചത്. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുമേല്‍ മൂവായിരം വോട്ടിന്റെ വ്യത്യാസം മാത്രമാണ് യുഡിഎഫിന് നേടാന്‍ കഴിഞ്ഞത്.യുഡിഎഫിന് 49,667 വോട്ടും എൽഡിഎഫിന് ലഭിച്ചത് 46,946 വോട്ടുമാണ് ലഭിച്ചത്.
എസ്എന്‍ഡിപി പിന്തുണ
ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് വലിയ തോതില്‍ വോട്ട് പിടിച്ചതായിരുന്നു ഇരുമുന്നണികള്‍ക്കും തിരിച്ചടിയായത്. അതേസമയം ഇക്കുറി സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള യുഡിഎഫ് ഭിന്നതകളും എല്‍ഡിഎഫിന് ഗുണകരമാകുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. ലോക്സഭ തെരെഞ്ഞടുപ്പിൽ എസ്എൻഡിപിയുടെയും എൻഎസ്എസിൽ ഒരു വിഭാഗത്തിന്റേയും പിന്തുണ കെ സുരേന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ എസ്എന്‍ഡിപിയുടെ പിന്തുണ ഈഴവ സമുദായാംഗമായ ജനീഷ് കുമാറിനാണെന്നും സിപിഎമ്മിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്.