നേമം മുതൽ അഴീക്കോട് വരെ, ഇടതുപക്ഷം പിടിച്ചെടുത്തത് 14 സീറ്റുകൾ, യുഡിഎഫ് 9 സീറ്റുകൾ
തിരുവനന്തപുരം: 99 സീറ്റുകളുടെ പിന്‍ബലത്തോടെ ഇടതുപക്ഷം സംസ്ഥാനത്ത് വീണ്ടും ഭരണം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടും എന്നുളള പിണറായി വിജയന്റെ ആത്മവിശ്വാസത്തിന് അടിവര ഇടുന്നതായി മാറി തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിന് 99 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് കിട്ടിയത് 41 സീറ്റുകള്‍ മാത്രമാണ്.
14 സീറ്റുകള്‍ ആണ് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് ആകട്ടെ 9 സീറ്റുകളും പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിലെ നേമം ബിജെപിയില്‍ നിന്ന് വി ശിവന്‍കുട്ടിയിലൂടെ സിപിഎം പിടിച്ചെടുത്തു. ബിജെപിക്ക് നഷ്ടമായത് കേരളത്തിലെ ഏക സീറ്റ്. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കോണ്‍ഗ്രസിന്റെ വിഎസ് ശിവകുമാറില്‍ നിന്ന് ഇടത് പക്ഷത്തെ ആന്റണി രാജു പിടിച്ചെടുത്തു. അരുവിക്കരയില്‍ കെഎസ് ശബരീനാഥന്റെ സീറ്റ് സിപിഎമ്മിലെ ജി സ്റ്റീഫന്‍ പിടിച്ചെടുത്തു.
കോട്ടയത്ത് പൂഞ്ഞാര്‍ സീറ്റ് ഇടതുപക്ഷത്തിന് വേണ്ടി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിസി ജോര്‍ജില്‍ നിന്ന് പിടിച്ചെടുത്തു. ചങ്ങനാശേരി സീറ്റ് ജോബ് മൈക്കിള്‍ ഇടത് മുന്നണിയിലേക്ക് എത്തിച്ചു. കാഞ്ഞിരപ്പള്ളി സീറ്റ് എന്‍ ജയരാജും. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ എല്‍ഡിഎഫിലേക്ക് എത്തിയ മറ്റൊരു സീറ്റാണ് റോഷി അഗസ്റ്റിന്‍ മത്സരിച്ച ഇടുക്കി. കളമശ്ശേരി സീറ്റ് മുസ്ലീം ലീഗില്‍ നിന്ന് സിപിഎമ്മിലെ പി രാജീവ് പിടിച്ചെടുത്തു. യുഡിഎഫ് സിറ്റിംഗ് സീറ്റായ കുന്നത്ത് നാടും എല്‍ഡിഎഫ് പിടിച്ചെടുത്തു.
പാലക്കാട് തൃത്താലയാണ് എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയ മറ്റൊരു മണ്ഡലം. കോണ്‍ഗ്രസിലെ വിടി ബല്‍റാമിനെ സിപിഎമ്മിലെ എംബി രാജേഷ് അട്ടിമറിച്ചു. തൃശൂരില്‍ വടക്കാഞ്ചേരി സീറ്റ് അനില്‍ അക്കരയില്‍ നിന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പിടിച്ചെടുത്തു. കുറ്റ്യാടിയും കോഴിക്കോട് സൗത്തും മുസ്ലീം ലീഗില്‍ നിന്നാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. കണ്ണൂരിലെ അഴീക്കോട് സീറ്റ് കെഎം ഷാജിയെ തോല്‍പ്പിച്ച് സിപിഎമ്മിലെ കെവി സുമേഷ് പിടിച്ചെടുത്തു. കല്‍പ്പറ്റ, വടകര, ചാലക്കുടി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കരുനാഗപ്പള്ളി, കുണ്ടറ, കൊടുവളളി എന്നിവയാണ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്.
Recommended Video