വായ്പ തിരിച്ചടയ്ക്കാനായില്ല, വീട് മുത്തൂറ്റ് ഫിനാന്‍സ് കൊണ്ടുപോയി, നൊമ്പരമായി ഒരു കുടുംബം
പേരാമ്പ്ര: ഭവനവായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക്, വീട് ജപ്തി ചെയ്ത കടിയങ്ങാട് വെളുത്തപറമ്പ് കല്ലിങ്ങല്‍ ബിജുവിനെ സംരക്ഷിക്കാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് ബിജുവിന്റെ വീട് കോടതിയുടെ സഹായത്തോടെ മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് ഏറ്റെടുത്തത്. ബിജുവിന്റെ മക്കളായ ഏഴാം ക്ലാസുകാരി ശിവദയും നാലാംക്ലാസുകാരൻ ശിവനന്ദും സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ വീട്ടില്‍ കയറാന്‍ കഴിയാതെ പുറത്തുനിന്നു. സ്‌കൂള്‍ യൂണിഫോമില്‍ പുസ്തകസഞ്ചിയും തൂക്കി വെള്ളംപോലും കുടിക്കാനാവാതെ വിദ്യാര്‍ഥികള്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്ന കാഴ്ച കണ്ടുനിന്നവരില്‍ നൊമ്പരമുളവാക്കി. വീടു പൂട്ടുമ്പോള്‍ അകത്തുള്ള വസ്ത്രങ്ങളോ സാധനങ്ങളോ ഒന്നും പുറത്തുവെച്ചിരുന്നില്ല. കോടതി നിശ്ചയിച്ച ആമീന്‍ ഉള്‍പ്പെടെ എത്തിയാണ് വീട് സീല്‍ ചെയ്തത്.
ബിജുവിന് വീടുവെക്കാന്‍ പഞ്ചായത്തില്‍നിന്ന് 2 ലക്ഷം രൂപ ലഭിച്ചിരുന്നു. ഇത് മതിയാകാതെ വന്നപ്പോള്‍ 2013ല്‍ 10 വര്‍ഷ കാലാവധിയില്‍ 3.7 ലക്ഷം രൂപ മുത്തൂറ്റില്‍നിന്ന് കടമെടുക്കുകയായിരുന്നു. പ്രതിമാസം 4800 രൂപയായിരുന്നു തിരിച്ചടവ്. 70,000 രൂപ തിരിച്ചടച്ചെങ്കിലും തുടര്‍ന്നുവന്ന അസുഖവും അപകടവും പിതാവിന്റെയും സഹോദരിയുടെയും മരണവും മറ്റും കാരണം തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോയത്. 8.5 സെന്റ് സ്ഥലത്താണ് വീടുവെച്ചത്. അത് ബാങ്ക് കൊണ്ടുപോയതോടെ ബിജുവും ഭാര്യയും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പെരുവഴിയിലായി.

ഈ സാഹചര്യത്തിലാണ് ബിജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചത്. പ്രശ്‌നം സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരും. മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സുമായി സംസാരിച്ച് മാന്യമായ ഒത്തുതീര്‍പ്പിന് ശ്രമിക്കും. അല്ലാത്തപക്ഷം മുത്തൂറ്റിനെതിരെ ജനകീയ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗം എന്‍എസ് നിധീഷ് അധ്യക്ഷത വഹിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായി ഇസി രാമചന്ദ്രന്‍ (ചെയര്‍മാന്‍), കെവി കുഞ്ഞിക്കണ്ണന്‍ (കണ്‍വീനര്‍), ഇജെ മുഹമ്മദ് നിയാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.












Click it and Unblock the Notifications