2004 ആവർത്തിക്കും, ഇടത് മുന്നണി 18 സീറ്റുകൾ നേടും! വയനാടും മലപ്പുറവും ലഭിക്കില്ലെന്ന് സിപിഎം
തിരുവനന്തപുരം: പരമാവധി സീറ്റുകളെന്ന ലക്ഷ്യത്തോടെ ഇത്തവണ കരുത്തരായ സ്ഥാനാര്‍ത്ഥികളെ തന്നെയിറക്കി ഇടതുപക്ഷം നേരിട്ട തിരഞ്ഞെടുപ്പാണിത്. വലിയ പ്രതീക്ഷകളും ഇടത് മുന്നണിക്കുണ്ട്. ശബരിമല തിരിച്ചടിക്കുമെന്ന ആശങ്ക ഇടത് പക്ഷത്തിന് അത്രകണ്ടില്ല തന്നെ.
പോളിംഗിന് ശേഷമുളള ബൂത്ത് തല കണക്കെടുപ്പും വിശകലനവും സിപിഎം പൂര്‍ത്തായിക്കിക്കഴിഞ്ഞു. അതിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിഗമനങ്ങളിലേക്കും എത്തിയിരിക്കുന്നു. സംസ്ഥാനത്തെ 20 സീറ്റുകളില്‍ 18ലും വിജയസാധ്യതയുണ്ട് എന്നാണ് സിപിഎം വിലയിരുത്തുന്നത്.

ശക്തമായ വിജയ പ്രതീക്ഷ
ഇത്തവണ സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും ഒരു സ്ഥാനാര്‍ത്ഥിക്കും ഈസി വാക്കോവര്‍ സാധ്യമല്ല എന്നതായിരുന്നു സ്ഥിതി. അതുകൊണ്ട് തന്നെ സിറ്റിംഗ് സീറ്റുകളില്‍ ഉള്‍പ്പെടെ സിപിഎമ്മിന് ശക്തമായ മത്സരം തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും സിപിഎമ്മിന്റെ വിജയ പ്രതീക്ഷകളെ ബാധിച്ചിട്ടില്ല.

ഉറപ്പ് 7 മണ്ഡലങ്ങൾ
ഏഴ് മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് വിജയം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നത്. കാസര്‍ഗോഡ്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ആണ് എല്‍ഡിഎഫ് വിജയം ഉറപ്പാണെന്ന് കരുതുന്നത്. ഇതില്‍ കൊല്ലവും ആലപ്പുഴയുമൊഴികെ സിറ്റിംഗ് സീറ്റുകളാണ്.

പതിനെട്ടിലും സാധ്യത
പത്തനംതിട്ട, ഇടുക്കി, വടകര, ചാലക്കുടി എന്നീ മണ്ഡലങ്ങളില്‍ വലിയ വിജയസാധ്യതയും സിപിഎം കണക്ക് കൂട്ടുന്നു. അതേസമയം ഇത്തവണ 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്നും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. അതായത് 20ല്‍ 18ും ഇടത് പക്ഷം തൂത്തുവാരാനും സാധ്യതയുണ്ട് എന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ബിജെപി കോണ്‍ഗ്രസ് വോട്ട് കച്ചവടം
പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്ന ആശങ്കകളില്‍ പ്രധാനപ്പെട്ടത് ബിജെപി കോണ്‍ഗ്രസ് വോട്ട് കച്ചവടം ആണ്. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി- യുഡിഎഫ് വോട്ട് കച്ചവടം നടന്നിട്ടുണ്ട് എന്നാണ് സിപിഎം വിലയിരുത്തല്‍. അത് സിപിഎമ്മിനെ എങ്ങനെ ബാധിക്കും എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ മാത്രമേ വ്യക്തമാവൂ.

പാർട്ടി മറികടക്കും
എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും വോട്ട് മറിച്ചാലും അതിനെ മറികടന്നുളള മുന്നേറ്റം നടത്താനുളള ഘടകങ്ങള്‍ സംസ്ഥാനത്തുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. പോളിംഗ് ശതമാനത്തില്‍ വന്ന വലിയ വര്‍ധനവ് എല്‍ഡിഎഫിന് അനുകൂലമാകുമെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ പൊതുവില്‍ അഭിപ്രായമുയര്‍ന്നു. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചിട്ടുണ്ട്.

ഇടത് വോട്ടുകൾ ചിതറിപ്പോയില്ല
അതിനൊപ്പം ഭൂരിപക്ഷ വോട്ടുകളിലും വലിയ ഇടിവ് വന്നിട്ടില്ലെന്ന് പാര്‍ട്ടി കരുതുന്നു. ഒപ്പം എല്‍ഡിഎഫ് വോട്ടുകളെല്ലാം ഒന്നൊഴിയാതെ പോള്‍ ചെയ്യിക്കാനും സാധിച്ചിട്ടുണ്ട്. ഇതിലൂടെ ഇടത് പക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സിപിഎം നിഗമനം. സാധരണ ഇടത് വോട്ടുകള്‍ ചിതറിപ്പോകാറുണ്ട്. ഇത്തവണ അതുണ്ടായില്ല.

ഭൂരിപക്ഷവും കൂടെത്തന്നെ
ശബരിമല വിഷയത്തില്‍ ഭൂരിപക്ഷ സമുദായത്തിലെ വലിയൊരു പങ്കും ഇടത് പക്ഷ നിലപാടിനൊപ്പം നിന്നു. മാത്രമല്ല എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിച്ചതും ഇടതിന് ഗുണം ചെയ്തു. രാഹുല്‍ ഗാന്ധി തരംഗം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.

രാഹുൽ തരംഗമില്ല
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മാത്രമേ മത്സരിച്ചിട്ടുളളൂ. വയനാട്ടില്‍ മാത്രമേ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായിട്ടുളളൂ എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട തുറക്കില്ലെന്നും സിപിഎം വിലയിരുത്തുന്നു. എന്നാല്‍ ബിജെപിക്ക് വോട്ട് വര്‍ധിക്കും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും.

ബിജെപിയുടെ വോട്ട് ശതമാനം
2004ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 10.38 ശതമാനം വോട്ടുകള്‍ കേരളത്തില്‍ നേടിയിട്ടുണ്ട്. അന്ന് എല്‍ഡിഎഫ് 18 സീറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ 2009ല്‍ ബിജെപിയുടെ വോട്ട് വിഹിതം 6.31 ആയി കുറഞ്ഞു. അന്ന് എല്‍ഡിഎഫ് നേടിയത് നാല് സീറ്റുകളാണ്. 2014ല്‍ ബിജെപി 10 ശതമാനം വോട്ട് പിടിച്ചപ്പോള്‍ എല്‍ഡിഎഫ് സീറ്റ് 8 ആയി ഉയര്‍ന്നു.

മൂന്നാം സ്ഥാനത്തേക്ക് പോകും
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 10.53 ശതമാനം വോട്ട് നേടിയപ്പോള്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. പല മണ്ഡലങ്ങളിലും എല്‍ഡിഎഫിനുളള തലവേദന ബിജെപി വോട്ടുകളിലെ ഈ ചാഞ്ചാട്ടമാണ്. ഇത്തവണ ബിജെപി തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സിപിഎം വിലയിരുത്തുന്നു












Click it and Unblock the Notifications