ബിജെപിയുടെ കണക്ക് കൂട്ടലുകൾക്കും മേലെ സുരേന്ദ്രൻ, പത്തനംതിട്ടയിൽ മുക്കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം
പത്തനംതിട്ട: ബിജെപി ഇത്തവണ വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ശബരിമലയില്‍ തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല ക്ഷേത്രം ഉള്‍ക്കൊളളുന്ന പത്തനംതിട്ട മണ്ഡലത്തില്‍ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്നും അത് സുരേന്ദ്രന് അനുകൂലമായി വരും എന്നാണ് ബിജെപി പ്രതീക്ഷ.
അതിനിടെ ജനഹിതമായിരിക്കണമെന്നില്ല അന്തിമ ഫലം എന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ബിജെപി പത്തനംതിട്ടയില്‍ തോല്‍ക്കുമെന്ന് വിലയിരുത്തുന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ കെ സുരേന്ദ്രന്‍ കണക്ക് കൂട്ടുന്നത് ബിജെപിക്കും മുകളിലാണ്.

ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടു
ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചത് അടക്കമുളള കേസുകളില്‍ ജയിലില്‍ കിടന്ന കെ സുരേന്ദ്രന് അനുകൂലമായി പത്തനംതിട്ടയില്‍ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ബിജെപി കണക്ക് കൂട്ടല്‍. കെ സുരേന്ദ്രന് വേണ്ടി മണ്ഡലത്തില്‍ ബിജെപി അധിക സമയവും പണവും പ്രവര്‍ത്തനവും ചെലവഴിച്ചു.

ബിജെപിയുടെ കണക്ക്
പുറത്ത് വന്ന സര്‍വ്വേകളും കെ സുരേന്ദ്രന്റെ വിജയസാധ്യത തളളിക്കളയാന്‍ സാധിക്കില്ല എന്ന തരത്തിലുളളവ ആയിരുന്നു. സുരേന്ദ്രന്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പത്തനംതിട്ടയില്‍ നിന്നും ജയിക്കും എന്നാണ് ബിജെപി വിലയിരുത്തുന്നത്.

75,000 വോട്ടിന്റെ ഭൂരിപക്ഷം
എന്നാല്‍ സുരേന്ദ്രന്‍ കണക്ക് കൂട്ടുന്നത് അതിലും മികച്ച ഭൂരിപക്ഷമാണ്. മൂക്കാല്‍ ലക്ഷം വോട്ടിന്റെ അതായത് 75,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കും എന്നാണ് കെ സുരേന്ദ്രന്റെ അവകാശവാദം. പത്തനംതിട്ടയില്‍ താന്‍ മത്സരിച്ചത് വീണ ജോര്‍ജിനോട് അല്ലെന്നും പിണറായി വിജയനോടാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.

വീണ മൂന്നാമത്
പത്തനംതിട്ടയില്‍ എല്‍ഡിഎഫിനേയും യുഡിഎഫിനേയും നോട്ടുകുത്തിയാക്കി താന്‍ മുക്കാല്‍ ലക്ഷം വോട്ടിന് ജയിക്കും. അതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ജില്ലാ കമ്മിറ്റികള്‍ പിരിച്ച് വിടേണ്ടതായി വരും. പത്തനംതിട്ടയില്‍ വീണ ജോര്‍ജ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മത്സരിച്ചത് പിണറായിയോട്
വീണ ജോര്‍ജ് മണ്ഡലത്തില്‍ വെറും ഉപകരണം മാത്രമായിരുന്നു. മത്സരിച്ചത് പിണറായി വിജയന്‍ ആണ്. പത്തനംതിട്ടയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പിണറായി വിജയന്‍ വന്ന് പ്രചാരണം നടത്തി. സമുദായിക സംഘടനാ നേതാക്കളെ തിരഞ്ഞെടുപ്പിന്റെ തലേന്ന് മുഖ്യമന്ത്രി വിളിച്ച് ഭീഷണിപ്പെടുത്തി.

തിരഞ്ഞെടുപ്പ് അട്ടിമറി
അതിനുളള ശബ്ദരേഖയടക്കമുളള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോസ്റ്റല്‍ വോട്ടുകളും സര്‍വ്വീസ് വോട്ടുകളും ഭരണ സംവിധാനം ഉപയോഗിച്ച് സിപിഎം കൈപ്പറ്റി. 450 ജീവനക്കാരുടെ വോട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തട്ടിയെടുത്തുവെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

നടന്നത് ആസൂത്രിതം
പത്തനംതിട്ട മണ്ഡലത്തില്‍ വ്യാപകമായി കളളവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാ വകുപ്പുകളിലേയും പോസ്റ്റല്‍ വോട്ടുകള്‍ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തുകയായിരുന്നു. ജീവനക്കാര്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ആസൂത്രിതമായ തിരഞ്ഞെടുപ്പ് അട്ടിമറിയാണ് നടന്നത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications