ബിജെപിക്ക് 3 ലക്ഷത്തിലേറെ വോട്ടുകൾ ലഭിക്കുന്ന 5 മണ്ഡലങ്ങൾ; എൻഎസ്എസ് പിന്തുണച്ചെന്ന് ശ്രീധരൻ പിള്ള
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. എൻഡിഎ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു ബിജെപി കേന്ദ്രങ്ങൾ. ഫലപ്രഖ്യാപനം വരെ കാത്തിരിക്കാനാണ് എക്സിറ്റ് പോളുകളെ തള്ളിയ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.
കേരളത്തിൽ യുഡിഎഫും എൽഡിഎഫും മികച്ച വിജയം നേടുമെന്ന് അവകാശപ്പെടുമ്പോൾ വൻ മുന്നേറ്റം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. എക്സിറ്റ് പോൾ പ്രവചനങ്ങളും കേരളത്തിൽ താമര വിരിയുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിയുടെ നേട്ടം ഒരു സീറ്റിൽ മാത്രം ഒതുങ്ങില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അവകാശപ്പെടുന്നത്.
പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിവിപാറ്റ് ആദ്യം എണ്ണില്ല
പ്രതീക്ഷയോടെ ബിജെപി
ശബരിമല സ്ത്രീ പ്രവേശനവും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമെല്ലാം കേരളത്തിൽ ബിജെപിക്ക് നേട്ടമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ശബരിമല സമരങ്ങൾ ഏറ്റവും പ്രതിഫലിക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിജയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇവിടെ കെ സുരേന്ദ്രന് വിജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം വർദ്ധിപ്പിക്കാനായാലും അത് ബിജെപിക്ക് നേട്ടമാകും.
കുമ്മനം തിരുവനന്തപുരത്ത്
കുമ്മനം രാജശേഖരനിലൂടെ തിരുവനന്തപുരത്ത് വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി കേന്ദ്രങ്ങൾ. ശശി തരൂരിനും കുമ്മനത്തിനും സാധ്യത നൽകുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുമ്പോൾ തിരുവനന്തപുരം മണ്ഡലത്തിന് തന്നെയാണ് ഏറ്റവും സാധ്യത കൽപ്പിക്കുന്നത്. സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരിലും വൻ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ശബരിമല വോട്ടാകുമോ?
ശബരിമല വിഷയം വോട്ടാക്കി മാറ്റാനായെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശബരിമല വിഷയത്തിലടക്കം വോട്ടർമാരുടെ മനസിലുള്ള വികാരം ബിജെപിക്ക് അനുകൂലമാകുമെന്നാണ് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള വിലയിരുത്തുന്നത്.
എൻഎസ്എസ് വോട്ടുകൾ
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസുമായി അടുക്കാൻ സാധിച്ചത് ബിജെപിക്ക് അനുകൂലമായി തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ എൻഎസ്എസ് വോട്ട് നേടാൻ ബിജെപിക്കായെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്. സമദൂരമെന്ന നയം തിരഞ്ഞെുപ്പിന് മുമ്പ് പ്രഖ്യാപിച്ചെങ്കിൽ എൻഎസ്എസിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇത് ഗുണം ചെയ്തേക്കും.
17 ശതമാനം വോട്ടുകൾ
കേരളത്തിൽ ഏറ്റവും കുറഞ്ഞത് 17 ശതമാനം വോട്ടുകൾ നേടാനാകുമെന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജെപി അധ്യക്ഷൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജനപിന്തുണയിൽ ഏറ്റവും കൂടുതൽ വർധനവുണ്ടാവുക ബിജെപിക്കായിരിക്കും. ഇക്കുറി 5 മുതൽ 7 വരെ മണ്ഡലങ്ങളിൽ മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾ നേടാനാകുമെന്നും ശ്രീധരൻ പിള്ള അവകാശപ്പെടുന്നു.
സിപിഎം വോട്ടുകൾ
കേരളത്തിൽ ബിജെപിയുടെ മുന്നേറ്റത്തിന് ശബരിമല സമരങ്ങൾക്കും പങ്കുണ്ടെന്നും ബിജെപി അധ്യക്ഷൻ തുറന്ന് സമ്മതിക്കുന്നു. സിപിഎമ്മിന് ലഭിച്ചിരുന്ന ഹിന്ദുവോട്ടുകളില്‍ നല്ലൊരു ശതമാനം ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ അവരെ കൈവിടുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍
നരേന്ദ്ര മോദി തുടരണം
നരേന്ദ്ര മോദി ഭരണത്തിൽ തുടരണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരുന്നതോടെ കേരളത്തിൽ എൻഡിഎ കൂടുതൽ ശക്തമാകുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി..
തിരഞ്ഞെടുപ്പിന് ശേഷം
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ മറുപടി. തിരുവനന്തപുരത്ത് വിജയിക്കുകയും മറ്റ് മണ്ഡലങ്ങളിൽ മുന്നേറ്റമുണ്ടാക്കുകയും ചെയ്താൽ പാർട്ടിയിൽ ശ്രീധരൻ പിള്ളയ്ക്കെതിരെ ഉയരുന്ന എതിർ സ്വരങ്ങൾ നിഷ്പ്രഭമാകും, മറിച്ചായാൽ ശ്രീധരൻ പിള്ളയ്ക്കെതിരെയാ പ്രതിഷേധം ശക്തമാക്കുകയും ചെയ്തേക്കും.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ