ആലത്തൂരിൽ അട്ടിമറി; കൊല്ലത്തും കോട്ടയത്തും ജയം ഉറപ്പ്, 19 ഉറപ്പിച്ച് യുഡിഎഫ്, വിലയിരുത്തൽ ഇങ്ങനെ
Recommended Video
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സംസ്ഥാനത്തെ യുഡിഎഫ് നേതൃത്വം. കേരളത്തിൽ ആകെയുള്ള 20 ലോക്സഭാ സീറ്റുകളിലും വിജയിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നായിരുന്നു യുഡിഎഫ് വിലയിരുത്തൽ. കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങളോടുള്ള ജനവിരുദ്ധ വികാരം സംസ്ഥാനത്ത് യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
20ലും വിജയ പ്രതീക്ഷയുണ്ടെങ്കിലും പാലക്കാട് മണ്ഡലത്തിന്റെ കാര്യത്തിലാണ് യുഡിഎഫ് ക്യാമ്പിൽ ആശങ്കയുള്ളത്. വികെ ശ്രീകണ്ഠനാണ് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി. സാമ്പത്തികമായ സഹായങ്ങളും നേതാക്കളുടെ സഹകരണവും ലഭിച്ചില്ലെന്ന് പാലക്കാട്ടെ സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിന് പിന്നാലെ ആരോപിച്ചിരുന്നു.
കോണ്ഗ്രസ് അധികാരത്തിലെത്തിയാല് ഉപപ്രധാനമന്ത്രിയുണ്ടാകും; ചരടുവലിച്ച് കെസിആര്, ലക്ഷ്യം ഇങ്ങനെ
പാലക്കാട് സംശയം
സിപിഎമ്മിന്റെ എംബി രാജേഷിനെ തുടർച്ചായായി രണ്ട് വട്ടം പിന്തുണച്ച പാലക്കാട് മണ്ഡലം തിരിച്ചു പിടിക്കാനാകുമോയെന്നാണ് യുഡിഎഫ് ക്യാമ്പിലെ ആശങ്ക. അതേസമയം പ്രചാരണത്തിന്‌റെ അവസാനഘട്ടത്തിൽ വൻ കുതിപ്പാണ് യുഡിഎഫ് സ്ഥാനാർത്ഥി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അട്ടിമറി വിജയം
പാലക്കാട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയാൽ അത്ഭുതപ്പെടാനില്ലെന്നാണ് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിന് അനുകൂലമായി ലഭിച്ചതായാണ് യോഗം വിലയിരുത്തിയത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും അനുകൂല ഘടകമായെന്നാണ് വിലയിരുത്തൽ.
ആലത്തൂരിൽ
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഏറ്റവും പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. പ്രചാരണത്തിന്റെ തുടക്കം മുതൽ ശ്രദ്ധാകേന്ദ്രമായിരുന്നു ആലത്തൂർ. 2009ൽ ആലത്തൂർ മണ്ഡലം രൂപികരിച്ചതുമുതൽ പികെ ബിജുവിലൂടെ ഇടതുമുന്നണി നേടിയ മണ്ഡലം ഇക്കുറി രമ്യാ ഹരിദാസ് തിരിച്ച് പിടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. സിപിഎം ശക്തി കേന്ദ്രമായ ആലത്തൂരിൽ തുടക്കത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രചാരണത്തിലൂടെ ഇത് മറികടക്കാനായി എന്നാണ് വിലയിരുത്തപ്പെടുന്നത്.
ആറ്റിങ്ങലും
എ സമ്പത്ത് എംപിയുടെ സിറ്റിംഗ് സീറ്റായ ആലത്തൂരിൽ യുഡിഎഫ് ഇക്കുറി വൻ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കോട്ടയം സീറ്റ് യുഡിഎഫ് നിലനിർത്തുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് പിജെ ജോസഫ് വ്യക്തമാക്കി. കേരളാ കോൺഗ്രസിലെ ചില ഭിന്നതകളായിരുന്നു ആദ്യം കോട്ടയത്ത് യുഡിഎഫിനെ വലച്ചത്. ഇടുക്കിയിലെ സാഹചര്യം ഡീൻ കുര്യാക്കോസിന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാം ഘട്ടം മുതലാണ് ഇടുക്കിയിൽ യുഡിഎഫിന് അനുകൂലമായ വലിയ മാറ്റമുണ്ടായതെന്നും യോഗം വിലയിരുത്തി.
കൊല്ലത്തും വിജയപ്രതീക്ഷ
സംസ്ഥാനത്ത് ഇക്കുറി ഏറ്റവും ശ്രദ്ധയാകർഷിച്ച പോരാട്ടം നടന്ന മണ്ഡലമായിരുന്നു കൊല്ലം. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള തുറന്ന പോര് ഒടുവിൽ വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് വരെ നീണ്ടു. കൊല്ലം സീറ്റ് നിലനിർത്തുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ആർഎസ്പി നേതാവുമായ എൻകെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
യുഡിഎഫ് അനുകൂല തരംഗം
കേരളത്തിൽ യുഡിഎഫ് അനൂകൂല തരംഗമാണ് നിലനിൽക്കുന്നതെന്നാണ് നേതാക്കളുടെ യോഗം വിലയിരുത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഭരണയന്ത്രത്തെ ദുരുപയോഗം ചെയ്തു. ബിജെപി-എൽഡിഎഫ് വിരുദ്ധ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നതായാണ് യുഡിഎഫ് യോഗം വിലയിരുത്തിയത്.
20ലും വിജയിക്കുമെന്ന് മുല്ലപ്പള്ളിയും
സംസ്ഥാനത്തെ 20 സീറ്റുകളിലും പഴുതടച്ച മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മുൻപെങ്ങും കാണാത്ത വിധത്തിലുള്ള ഐക്യത്തോടെയാണ് യുഡിഎഫ് പ്രവർത്തിച്ചതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനെ തുണയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച സ്ഥാനാർത്ഥികളെ നിർത്താനായതും യുഡിഎഫിന് നേട്ടമായെന്ന് മുല്ലപ്പള്ളി വിലയിരുത്തി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ