ചായ കുടിക്കാനെത്തിയപ്പോൾ ലോട്ടറിയെടുത്തു; അടിച്ചത് 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം, ഞെട്ടൽ മാറാതെ റിയാസ്
മലപ്പുറം; ലോട്ടറി അടിച്ചതിന്റെ ഞെട്ടൽ മാറിയിട്ടില്ല പെരിന്തൽമണ്ണ കൊപ്പം സ്വദേശി മുഹമ്മദ് റിയാസിന്. ചായകുടിക്കാനെത്തിയപ്പോൾ വെറുതെ എടുത്ത ലോട്ടറിയാണ്, അടിച്ചതോ ഒന്നാം സമ്മാനം തന്നെ. കാരുണ്യ പ്ലസ് ലോട്ടറിയുടെ 80 ലക്ഷത്തിന്റെ ഭാഗ്യമാണ് മുഹമ്മദ് റിയാസ് എന്ന 38 കാരനെ തേടിയെത്തിയത്. KV 445814 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
അഞ്ച് വർഷത്തോളമായി സുഹൃത്തുക്കൾക്കൊപ്പം വർക്ക് ഷോപ്പ് നടത്തിവരികയാണ് റിയാസ്. പെരിന്തൽമണ്ണയിലെ പട്ടാമ്പി റോഡിലുള്ള 'അഞ്ജലി' ലോട്ടറിക്കടയിലെ ഉണ്ണികൃഷ്ണനിൽ നിന്നാണ് റിയാസ് ലോട്ടറി വാങ്ങിയത്. ഈ കടയുടെ അടുത്ത ബേക്കറിക്കടയിൽ ചായകുടിക്കാൻ എത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. മുൻപെടുത്ത ടിക്കറ്റിന് 300 രൂപ സമാശ്വാസ സമ്മാനം ലഭിച്ചിരുന്നു. ഈ ടിക്കറ്റ് തുകയ്ക്ക് പകരമായി ആറ് ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച സുഹൃത്തുക്കളുമായി കൊയിലാണ്ടിയിൽ വാഹനം നോക്കി വരുന്നതിനിടയിൽ ഫോണിൽ ഫലം നോക്കിയപ്പോഴാണ് ലോട്ടറി അടിച്ച വിവരം റിയാസ് അറിയുന്നത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യം വലിയ ഞെട്ടലായിരുന്നുവെന്ന് റിയാസ് പറയുന്നു. പിന്നെ ടിക്കറ്റ് എന്ത് ചെയ്യണമെന്ന ആശങ്കയായി. ആദ്യം ആരോടും ഈ വിവരം പങ്കുവെച്ചതുമില്ല. പിന്നീട് സുഹൃത്തുക്കളോട് വിവരം പറഞ്ഞു. അവർക്കൊപ്പം ബാങ്കിലെത്തി ലോട്ടറി ടിക്കറ്റ് ഏൽപ്പിച്ചു.
ലോട്ടറി അടിച്ച പണം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് സ്വന്തമായി ഒരു വീടെന്നതാണ് റിയാസിന്റെ ഉത്തരം. അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം തറവാട് വീട്ടിലാണ് റിയാസും ഭാര്യയും മൂന്ന് മക്കളും കഴിയുന്നത്. ഇനി സ്ഥലം വാങ്ങി അവിടെ ഒരു വീടാണ് സ്വപ്നം.
KO 168485 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 5 ലക്ഷമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.KN 970253 KO 262264, KP 894052, KR 812504, KS 746165, KT 975845, KU 587438, KV 775936, KW 675776, KX 188724, KY 645680, KZ 499262 ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം ലഭിച്ചത്. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ പ്ലസ് ലോട്ടറിയെടുക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില.












Click it and Unblock the Notifications