തൃശൂരിലെ ലുലു പദ്ധതി; വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി എംഎ യൂസഫലി
കുവൈറ്റ് സിറ്റി: തൃശൂർ ലുലു മാൾ വിവാദത്തിൽ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. തൃശൂരിൽ ലുലു മാൾ യാഥാർത്ഥ്യമാകാത്തത് ഏറെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ തുടർനീക്കം എന്താണെന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആയിരുന്നു എംഎ യൂസഫലിയുടെ മറുപടി. കുവൈറ്റിൽ വച്ചായിരുന്നു യൂസഫലി വിവാദ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഏത് രാജ്യത്തും നിയമത്തിന് അധിഷ്‌ഠിതമായി മാത്രമേ ലുലു ഗ്രൂപ്പ് കാര്യങ്ങൾ നടപ്പാക്കാറുള്ളൂ. നിയമസംവിധാനങ്ങൾക്ക് അനുസൃതമായാണ് എല്ലാ കാര്യങ്ങളും ലുലു യാഥാർത്ഥ്യമാക്കുന്നത്. തൃശൂർ ലുലു മാൾ വിഷയത്തിലും നിയമപരമായി എന്താണോ ചെയ്യാനാകുന്നത് അത് ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.

ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. വിഷയത്തിൽ നിയമപരമായ സാധ്യത പരിശോധിച്ച് മുന്നോട്ട് പോകുമെന്നും യൂസഫലി വ്യക്തമാക്കി. കുവൈറ്റ് ഹവല്ലിയിൽ ലുലു ലുലു സ്‌റ്റോറിന്റെ ഉദ്ഘാടനവേളയിൽ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം.
അതേസമയം, ലുലുവിന്റെ തൃശൂരിലെ പദ്ധതിയുമായി ബന്ധപ്പെട്ട് യൂസഫലി നടത്തിയ ഒരു തുറന്ന് പറച്ചിലിന് ശേഷമാണ് വിവാദങ്ങൾ ഉണ്ടായത്. ലുലു മാൾ തൃശൂരിൽ വരുന്നത് വൈകാൻ കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലാണെന്ന് യൂസഫലി പറഞ്ഞിരുന്നു. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ടതായിരുന്നു മാളെന്നും എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള അംഗം അനാവശ്യമായ കേസ് കൊടുത്തുവെന്നും എംഎ യൂസഫലി ആരോപിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി തന്നെ വ്യക്തമാക്കിയിരുന്നു. ഈ രാജ്യത്ത് ബിസിനസ് തുടങ്ങാൻ ഒരുപാട് പ്രതിസന്ധികളെ നേരിടണം. തൃശൂരിൽ ലുലു മാൾ തുടങ്ങിയാൽ 3000 പേർക്കാണ് ജോലി കിട്ടുകയെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ അന്ന് ഒരു ചടങ്ങിനിടെ പറഞ്ഞിരുന്നു.
മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസ് വന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷയത്തിൽ കാര്യമായ ചർച്ചകൾ ആരംഭിച്ചിരുന്നു. കേസ് നൽകിയത് സിപിഐ നേതാവാണെന്ന് പിന്നാലെ വിവരങ്ങൾ പുറത്തുവന്നിരുന്നു. സിപിഐ വരന്തരപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറി ടിഎന്‍ മുകുന്ദനാണ് വിഷയത്തിൽ പരാതി നല്‍കിയത്.












Click it and Unblock the Notifications