പ്രമുഖ സാഹിത്യകാരൻ എം സുകുമാരൻ അന്തരിച്ചു; തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം
തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരൻ എം സുകുമാരൻ അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയായിരുന്നു എം സുകുമാരൻ. തിരുവന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റിയുട്ടിലായിരുന്നു അന്ത്യം. 76 വയസ്സായിരുന്നു. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്ക് 1976ലും ജനിതകത്തിന് 1997ലും സമഗ്രസംഭാവനയ്ക്ക് 2004ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
പിതൃതര്‍പ്പണത്തിന് 1992ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം ലഭിച്ചു. 2006ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിനു ലഭിച്ചു. മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 1981ല്‍ ശേഷക്രിയയ്ക്കും 1995ല്‍ കഴകത്തിനും ലഭിച്ചു.
1943ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂരിലാണ് സുകുമാരന്‍ ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഷുഗര്‍ ഫാക്ടറിയിലും ആറുമാസത്തോളം ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായും ജോലി ചെയ്തിരുന്നു.
സാഹിത്യകാരന്‍ എം സുകുമാരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമാണ് എം സുകുമാരന്റെ വിയോഗം. സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായ ഇതിവൃത്ത സ്വീകരണം കൊണ്ടും ആഖ്യാനരീതികൊണ്ടും പുതിയ ഒരു ഭാവുകത്വം ആധുനികതയുടെ കാലത്തുതന്നെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.