മഹാരാഷ്ട്രയില്‍ കളിയവസാനിച്ചിട്ടില്ല: മൂവർ സംഘം ഒരുമിച്ച് തന്നെ നില്‍ക്കും, ബിജെപിക്ക് ആശങ്ക
മുംബൈ: 2024ലെ മഹാരാഷ്ട്ര നിയമസഭയിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും കോൺഗ്രസിനുമൊപ്പം മത്സരിക്കുമെന്ന് വ്യക്തമാക്കി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എന്‍ സി പി) അധ്യക്ഷൻ ശരദ് പവാർ. ശിവസേനയിൽ പിളർപ്പുണ്ടായിട്ടും, ഭൂരിഭാഗം "ഹാർഡ്‌കോർ" ശിവസൈനികരും ഉദ്ധവ് താക്കറെയ്ക്ക് പിന്നിൽ അണിനിരക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പിളർപ്പിന് ശേഷം എംഎൽഎമാരും എംപിമാരും ശിവസേനയിലെ ഏകനാഥ് ഷിൻഡെ വിഭാഗവുമായി യോജിച്ച് നിന്നിരിക്കാമെന്നും എന്നാൽ വോട്ടെടുപ്പ് നടക്കുമ്പോൾ ജനങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിയുമെന്നും പവാർ പറഞ്ഞു.

2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം, ദീർഘകാല സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബി ജെ പി)യുമായുള്ള ബന്ധം താക്കറെ വിച്ഛേദിക്കുകയും സംസ്ഥാനത്ത് മഹാ വികാസ് അഘാഡി (എം വി എ) സർക്കാർ രൂപീകരിക്കാൻ എൻ സി പിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കുകയും ചെയ്യുകയായിരുന്നു.

ശിവസേനാ നേതൃത്വത്തിനെതിരെ ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന കലാപത്തെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ താക്കറെ സർക്കാർ വീഴുകയും ബി ജെ പിയുമായി ചേർന്ന് ഷിന്‍ഡെ സർക്കാർ രൂപീകരിക്കുകയുമായിരുന്നു. പിളർപ്പില്‍ എം എല്‍ എമാരും എംപിമാരും ഷിന്‍ഡെയ്ക്കൊപ്പം വന്നെങ്കിലും വലിയൊരു വിഭാഗം പ്രവർത്തകർ ഇപ്പോഴും ഉദ്ധവ് താക്കറയ്ക്കൊപ്പമാണ്. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ ബി ജെ പിയെ ആശങ്കപ്പെടുത്തുന്നതും ഇതാണ്.

കോൺഗ്രസും എൻ സി പിയും ഉദ്ധവ് താക്കറെയും (ലോക്‌സഭാ, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ) ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് നിലവിലെ ധാരണം. റിപ്പബ്ലിക്കൻ പാർട്ടിയെയും മറ്റ് ചില ഗ്രൂപ്പുകളെയും സംഖ്യത്തില്‍ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. പല വിഷയങ്ങളിലും ഞങ്ങൾ ഒരുമിച്ച് തീരുമാനങ്ങൾ എടുക്കുന്നു, അതിനാൽ ഇതിൽ ഒരു പ്രശ്നവും ഉണ്ടാവാന്‍ സാധ്യതയില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എംവിഎ സഖ്യകക്ഷികൾ ഒരുമിച്ച് പോരാടുമെന്ന് എൻ സി പി മേധാവി കഴിഞ്ഞ വർഷവും പറഞ്ഞിരുന്നു.

2024 മേയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ താക്കറെ മഹാരാഷ്ട്രയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പ്രവചിക്കുകയും തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം മഹാരാഷ്ട്രയും കർണാടകയും തമ്മിലുള്ള അതിർത്തി തർക്കം സംബന്ധിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിവിധ പാർട്ടികളുമായി യോഗം വിളിച്ചതായും പവാർ പറഞ്ഞു.

സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിർത്തി തർക്കം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയെത്തുടർന്ന് 1957 മുതലാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. മറാത്തി സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ളതിനാലാണ്, പഴയ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെലഗാവിയിൽ മഹാരാഷ്ട്ര അവകാശവാദമുന്നയിക്കുന്നത്. നിലവിൽ കർണാടകയുടെ ഭാഗമായ 800-ലധികം മറാഠി സംസാരിക്കുന്ന ഗ്രാമങ്ങൾക്ക് മേലാണ് മഹാരാഷ്ട്രയുടെ അവകാശവാദം.












Click it and Unblock the Notifications