മലപ്പുറം കലക്‌ട്രേറ്റ് വളപ്പ് സ്‌ഫോടനക്കേസില്‍ അഞ്ചാം പ്രതിയുടെ മൊഴി രേഖപ്പെടുത്തി, മൊഴി പരിശോധിച്ച് മാപ്പുസാക്ഷിയാക്കുന്നത് പരിഗണിക്കും
മലപ്പുറം: മലപ്പുറം കലക്‌ട്രേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്ഫോടനം നടത്തിയ കേസില്‍ മാപ്പുസാക്ഷിയായ അഞ്ചാം പ്രതി കെ പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (25) ന്റെ മൊഴി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരി ആര്‍ ചന്ദ്രന്‍ രേഖപ്പെടുത്തി. മഞ്ചേരി യു എ പി എ സ്പെഷ്യല്‍ കോടതി ജഡ്ജ് എ ബദറുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണിത്.
കനത്ത ബന്തവസ്സില്‍ സായുധ പൊലീസിന്റെ അകമ്പടിയോടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അയ്യൂബിനെ മഞ്ചേരി കോടതിയിലെത്തിച്ചത്. ഇന്നലെ രേഖപ്പെടുത്തിയ സി ആര്‍ പി സി 164 മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും മുഹമ്മദ് അയ്യൂബിനെ മലപ്പുറം സ്ഫോടനക്കേസില്‍ മാപ്പുസാക്ഷിയാക്കുന്നത് സംബന്ധിച്ച് കോടതി അന്തിമ തീരുമാനമെടുക്കുന്നത്. 2016 നവംബര്‍ ഒന്നിന് ഉച്ചക്ക് ഒരു മണിക്കാണ് കേസിദാസ്പദമായ സംഭവം.

മലപ്പുറം സ്ഫോടനക്കേസില്‍ മുഹമ്മദ് അയ്യൂബിനെ മൊഴിയെടുക്കുന്നതിനായി ഇന്നലെ മഞ്ചേരി സി ജെ എം കോടതിയിലെത്തിച്ചപ്പോള്‍.
മലപ്പുറം, കൊല്ലം കലക്ടറേറ്റ് പരിസരങ്ങളിലുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളോടുള്ള പ്രതിഷേധമാണെന്നു പോലീസ് കണ്ടെത്തിയിരുന്നു. നിരോധിത ഭീകരസംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ ബേസ് മൂവ്മെന്റാണ് സ്ഫോടനങ്ങള്‍ നടത്തിയത്. ഇതിനു മുമ്പ്
ചിറ്റൂര്‍, െമെസൂരു, നെല്ലൂര്‍, എന്നിവിടങ്ങളിലും ഇവരാണ് സ്ഫോടനം നടത്തിയതെന്ന് അറസ്റ്റിലായ ആറു പ്രതികളുടെ മൊഴിയില്‍നിന്നു വ്യക്തമായി. സ്ഫോടനത്തിലൂടെ വര്‍ഗീയകലാപത്തിനു വഴിമരുന്നിടാനായിരുന്നു പദ്ധതിയെന്നും പോലീസ് പറയുന്നു. ബേസ് മൂവ്മെന്റിന്റെ തലവനായ മധുര സത്യമൂര്‍ത്തി സ്ട്രീറ്റിലെ എന്‍. അബൂബക്കര്‍ (40) ആണു മുഖ്യ പ്രതി.
ഇയാള്‍ക്കു പുറമേ മധുര ക്വയ്ദെ മില്ലത്ത് നഗറിലെ എ. അബ്ദുല്‍ റഹ്മാന്‍ (27), പൂതൂര്‍ ഉസ്മാന്‍ നഗര്‍ സ്വദേശി മുഹമ്മദ് കരീം, അബ്ബാസ് അലി, അയൂബ് എന്നിവരും അറസ്റ്റിലായിരുന്നു. മുഖ്യ സൂത്രധാരനായ അബൂബക്കറാണ് ചിറ്റൂരിലും കൊല്ലത്തും സ്ഫോടനം നടത്താനുപയോഗിച്ച ബോംബുകള്‍ നിര്‍മിച്ചത്. അബ്ബാസ് അലിയെയും അബ്ദുള്‍ റഹ്മാനെയും ബോംബ് നിര്‍മാണം പഠിപ്പിച്ചതും ഇയാളാണ്. അബൂബക്കറിന്റെ നിര്‍ദേശമനുസരിച്ച് അബ്ബാസ് അലിയാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് സ്ഫോടനങ്ങള്‍ നടത്തിയത്.
മലപ്പുറം സ്ഫോടനവുമായി ബന്ധപ്പെട്ട് അബൂബക്കറിനെയും അബ്ദുള്‍ റഹ്മാനെയും മലപ്പുറം പോലീസ് പിടികൂടിയതാണു കേസില്‍ വഴിത്തിരിവായത്. മറ്റുള്ള പ്രതികളെ എന്‍.ഐ.എയാണു പിടികൂടിയത്. മധുരയില്‍ നിന്നു പാലക്കാട് വഴി മലപ്പുറത്ത് ബസിലെത്തി ഒരു ദിവസം കൊണ്ടു തിരിച്ചുപോകാവുന്ന ദൂരം എന്ന നിലയ്ക്കാണ് മലപ്പുറവും കൊല്ലവും തെരഞ്ഞെടുത്തത്. 2016 നവംബര്‍ ഒന്നിനായിരുന്നു മലപ്പുറം സ്ഫോടനം. കൊല്ലത്ത് ജൂെലെയിലും. 2004ല്‍ അല്‍ മുതാഖീന്‍ (എ.എം.എഫ്) എന്ന സംഘടനയുണ്ടാക്കി തമിഴ്നാട്ടിലാണ് ഇവര്‍ വേരുറപ്പിച്ചത്. 2014വരെ മധുരയിലും പരിസര പ്രദേശങ്ങളിലും തേനിയിലുമായി പതിനഞ്ചോളം സ്ഫോടനങ്ങള്‍ നടത്തി. ഭീകരപ്രവര്‍ത്തനം തമിഴ്നാട്ടിനു പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-ല്‍ അബൂബക്കറും അബ്ബാസ് അലിയും അബ്ദുല്‍ റഹ്മാനും ചേര്‍ന്ന് ബേസ് മൂവ്മെന്റിനു രൂപം നല്‍കിയത്.
ഓരോ സ്ഫോടനം നടത്തുമ്പോഴും ഉത്തരവാദിത്തം ഏറ്റെടുത്തും സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സ്ഫോടനത്തിനുള്ള കാരണങ്ങളും വിവരിച്ച് സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും എസ്.എം.എസ്. വഴിയും വാട്ട്സ്ആപ്പ് വഴിയും സന്ദേശങ്ങള്‍ നല്‍കുന്നത് ഇവര്‍ പതിവാക്കിയിരുന്നു. മലപ്പുറത്തെ സ്ഫോടനസ്ഥലത്തുനിന്നു ലഭിച്ച പെട്ടിയില്‍ ഒരു പെന്‍ഡ്രൈവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ചെങ്കോട്ട, പാര്‍ലമെന്റ് എന്നിവയുടെയും ചിത്രങ്ങളും ഉണ്ടായിരുന്നു.












Click it and Unblock the Notifications