ഇതാണ് കേരളം, വാക്സിന് വില സർക്കാരിന് നൽകി മലയാളികൾ, ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാക്‌സിന്‍ സംസ്ഥാനങ്ങള്‍ കൊവിഡ് നിര്‍മ്മാതാക്കളില്‍ നിന്നും കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വരുന്നതിന് എതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്. കേന്ദ്രത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കും സംസ്ഥാന സർക്കാരിനുളള പിന്തുണയായും വാക്‌സിന്റെ വില മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ് മലയാളികള്‍. രാത്രി 9.15 വരെ 36.47 ലക്ഷം രൂപയാണ് സിഎംഡിആര്‍എഫിലേക്ക് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊരു ക്യാംപെയ്നായും മാറിയിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ: '' എല്ലാ വ്യത്യാസങ്ങൾക്കും അതീതമായി നാടിൻ്റെ നന്മയ്ക്കായി കൈകോർക്കുന്ന കൂട്ടായ്മയാണ് കേരളത്തിൻ്റെ പ്രത്യേകത. കേരളത്തിന്റെ ഈ ശക്തി നമ്മളിതിനു മുൻപും തിരിച്ചറിഞ്ഞിട്ടുള്ളതാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് കരുത്തായി മാറുന്നത് ഇത്തരത്തിലുള്ള ജനങ്ങളുടെ ഇടപെടലും പിന്തുണയുമാണ്.
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം
കേന്ദ്ര ഗവൺമെൻ്റിൻ്റെ പുതിയ വാക്സിൻ നയം കാരണം നമ്മുടെ സംസ്ഥാനം പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തോട് വിസ്മയകരമായ ഇച്ഛാശക്തിയോടെയാണ് കേരള ജനത പ്രതികരിച്ചത്. വാക്സിൻ സംഭരിക്കുന്നതിനായി CMDRF ലേക്ക് ഇന്ന് വൈകീട്ട് നാലര വരെ ലഭിച്ച സംഭാവന 22 ലക്ഷം രൂപയാണ്.
ഇവിടെ സൗജന്യമായി വാക്സിൻ എല്ലാവർക്കും നൽകും എന്ന ഉറപ്പ് സർക്കാർ നൽകിയിട്ടും നാടിൻ്റെ നന്മയ്ക്കായി ജനങ്ങൾ ഒത്തൊരുമിച്ചു. ഇങ്ങനെയൊരു ജനത കൂടെ നിൽക്കുമ്പോൾ ഈ സർക്കാർ ഒരിക്കലും തളർന്നു പോകില്ല. എല്ലാവരോടും ഹൃദയത്തിൽ കൈകൾ ചേർത്തുകൊണ്ട് നന്ദി പറയുന്നു. നമ്മൾ ഒരുമിച്ച് ഈ മഹാമാരിയെ മറികടക്കും. നമ്മുടെ നാടിനു കാവലാകും''.
കോവിഡ് വാക്‌സിൻ കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങുന്നതിന് കേരളം നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വാക്‌സിൻ കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ആലോചിച്ച് വാക്‌സിന് ഓർഡർ കൊടുക്കാൻ നടപടി എടുക്കും. വാക്‌സിൻ നൽകുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. ഇതിനായി പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാക്കും. 18 വയസു മുതൽ 45 വയസു വരെയുള്ളവർക്ക് മേയ് ഒന്നു മുതൽ ആരംഭിക്കണമെന്നാണ് കേന്ദ്രം അറിയിച്ചത്. രണ്ടോ മൂന്നോ ഘട്ടമായി വാക്‌സിൻ നൽകും. അസുഖമുള്ളവർക്ക് മുൻഗണന നൽകും. മാനദണ്ഡങ്ങൾ രൂപീകരിക്കാൻ വിദഗ്ധ സമിതിയെ ചുമലതപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കൂടുതൽ പേർക്കും എടുത്തത് കോവിഷീൽഡ് വാക്‌സിനാണ്. ഇതിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതുകൊണ്ട് കുഴപ്പമില്ല.












Click it and Unblock the Notifications