മലയാളി വിദ്യാർത്ഥികള്‍ക്ക് ദില്ലിയില്‍ മർദ്ദനം: എഎ റഹീം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു
ദില്ലി: കേരളപ്പിറവി ദിനത്തില്‍ മുണ്ടുടുത്തതിന് ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം. ഡല്‍ഹി സര്‍വകലാശാലയില്‍ പഠിക്കുന്ന വയനാട് സ്വദേശികളായ വിഷ്ണു പ്രസാദ്, അഖില്‍, കണ്ണൂര്‍ സ്വദേശികളായ ഗൗതം, ജെയിംസ് എന്നിവർക്കാണ് മർദ്ദനമേറ്റത്. കേരളപ്പിറവി ദിനത്തിന്റെ ഭഗമായി വിദ്യാർത്ഥികള്‍ മുണ്ട് ഉടുത്തിരുന്നു. ഇതേ തുടർന്ന് ബൈക്കിലെത്തിയ മൂന്ന് പേർ വിദ്യാർത്ഥികളെ പരിഹസിച്ചു.
അടിച്ചത് 103 കോടിയുടെ ലോട്ടറി: പക്ഷെ ഇനിയൊരു വിവാഹത്തിനില്ല, കാരണം ഇപ്പോള്‍ സമാധാനമുണ്ട്
അധിക്ഷേപിച്ചവരോട് വിഷ്ണു പ്രസാദ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവർ വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. ബെല്‍റ്റ് ഉപയോഗിച്ച് ഇവർ വിദ്യാർത്ഥികളെ അടിച്ചു. ഹരിയാന രജിസ്‌ട്രേഷന്‍ ബൈക്കിലെത്തിയ സംഘമാണ് തങ്ങളെ അക്രമിച്ചതെന്നാണ് വിദ്യാർത്ഥികള്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് എഎ റഹീം എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു.
ഡൽഹി സർവ്വകലാശാലയിൽ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നേരെ പ്രാദേശിക അടിസ്ഥാനത്തിലുണ്ടായ വിദ്വേഷ ആക്രമണം അപലപനീയമാണെന്നും എംപി വ്യക്തമാക്കി. മദ്യപിച്ചെത്തിയ അക്രമി സംഘം വസ്ത്രധാരണത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾ ചികിത്സയിലാണ്. രാജ്യ തലസ്ഥാനത്തെ പ്രമുഖ സർവകലാശാലകളിലൊന്നിന്റെ ക്യാമ്പസിൽ ഇത്തരം ഒരു അക്രമം നടന്നത് ലജ്ജാകരമാണെന്നും എഎ റഹീം അഭിപ്രായപ്പെട്ടു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി അക്രമികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഇടങ്ങളും പരിസരങ്ങളും വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഇടമാണെന്നും, ഇത്തരം വിദ്വേഷ ആക്രമണങ്ങളെ അവർ ഭയപ്പെടേണ്ടതില്ലെന്നും ഉറപ്പാക്കാൻ തുടർനടപടി ഉറപ്പാക്കണം. വിദ്യാർത്ഥികൾ, അഡ്മിനിസ്ട്രേഷൻ, ഫാക്കൽറ്റി എന്നിവരുൾപ്പെടെയുള്ള എല്ലാവരും രാജ്യത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കുന്നതിൽ ബോധവാന്മാരാണെന്ന് ഉറപ്പാക്കാൻ സർവകലാശാലകൾക്കുള്ളിൽ നടപടികൾ കൈക്കൊള്ളണം.
വിദ്വേഷ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം. വൈവിധ്യങ്ങൾ ബഹുമാനിക്കപ്പെടുന്ന, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ ഇടമാണ് ഡൽഹി സർവകലാശാല എന്നത് ഉറപ്പാക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു