ഫാന്‍സിനെ കണ്ടം വഴി ഓടിച്ച് മമ്മൂട്ടി, തനിക്കായി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല!
Recommended Video

കോഴിക്കോട്: കസബയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മമ്മൂട്ടി ആരാധകരെന്ന് പറയുന്നവരില്‍ നിന്നും പാര്‍വ്വതി കേള്‍ക്കാത്ത തെറിയില്ല. കൊലവിളിയും ബലാത്സംഗ ഭീഷണിയും വരെയെത്തി കാര്യങ്ങള്‍. ഫാന്‍സിനെ കൂടാതെ സംവിധായകന്‍ ജൂഡ് ആന്റണി, നടന്മാരായ സിദ്ദിഖ്, ജോയ് മാത്യു എന്നിവരും പാര്‍വ്വതിക്കെതിരെ രംഗത്ത് വന്നു.
അപ്പോഴും, ആരുടെ പേരിലാണോ ഈ കോലാഹലമൊക്കെ നടക്കുന്നത്, അയാള്‍ മാത്രം മിണ്ടിയില്ല. മമ്മൂട്ടിയുടെ മൗനം രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഈ പെണ്ണുങ്ങളോട് മമ്മൂട്ടി പ്രതികരിക്കേണ്ട കാര്യമേ ഇല്ല എന്നതായിരുന്നു ഫാന്‍സിന്റെ നിലപാട്. അതേസമയം തങ്ങളുടെ മെഗാസ്റ്റാര്‍ കോട്ടും കൂളിംഗ് ഗ്ലാസ്സുമിട്ട് വന്ന് ഫെമിനിച്ചികളെ എടുത്ത് തോട്ടില്‍ കളയുമെന്ന് കരുതി കാത്തിരുന്ന വെട്ടുകിളികള്‍ക്ക് പക്ഷെ തെറ്റിപ്പോയി. തന്റെ പേരില്‍ തെറിവിളി നടത്തുന്നവര്‍ക്ക് മുഖമടച്ച അടിയാണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.

മമ്മൂട്ടിക്ക് വേണ്ടി ചാവേറുകൾ
രാജ്യാന്തര ചലച്ചിത്ര മേള മുതല്‍ തുടങ്ങിയതാണ് കസബയുടെ പേരിലുള്ള വിവാദം. മമ്മൂട്ടിയെപ്പോലൊരു നടന്‍ സിനിമയില്‍ ചെയ്യുന്ന സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കപ്പെടുന്നതിനെ പാര്‍വ്വതി ചൂണ്ടിക്കാണിച്ചതാണ് ഫാന്‍സിന് സഹിക്കാതെ പോയത്. ഇന്നലെ വന്ന ഒരു പീറപ്പെണ്ണ് തങ്ങളുടെ താരരാജാവിനെ തൊട്ട് കളിക്കാറായോ എന്ന മട്ടില്‍ തുടങ്ങിയ പ്രതികരങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുന്ന തലത്തിലേക്ക് വളര്‍ന്നു.

അതിര് കടന്ന ആക്രമണം
പാര്‍വ്വതിക്കെതിരെ തുടക്കമിട്ട സംഘടിത സൈബര്‍ ആക്രമണം ഗീതു മോഹന്‍ദാസിം റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും മായാനദിക്കും വിമന്‍ ഇന്‍ സിനിമ കലക്ടീവിനും നേര്‍ക്ക് നീണ്ടു. സോഷ്യല്‍ മീഡിയയില്‍ പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും പോര് കനക്കുമ്പോഴും മമ്മൂട്ടി ഇതറിഞ്ഞ മട്ടില്ലായിരുന്നു. മമ്മൂട്ടിയുടെ മൗനം ഫാന്‍സിന് കൂടുതല്‍ പ്രോത്സാഹനമായതേ ഉള്ളൂ.

മമ്മൂട്ടിക്ക് വേണ്ടി പ്രമുഖർ
ഒരു സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍വ്വതിയെ തെറിവിളിക്കുന്ന ഫാന്‍സിനെ മമ്മൂട്ടി തള്ളിപ്പറയണമെന്ന ആവശ്യം ശക്തമായി. മമ്മൂട്ടിക്ക് വേണ്ടി സിദ്ദിഖും ജോയ് മാത്യുവും ജൂഡ് ആന്റണിയും പാര്‍വ്വതിയെ വിമര്‍ശിച്ചു. ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ കുട്ടികളല്ലേ, അവരെന്തെങ്കിലും പറഞ്ഞോട്ടെ എന്ന് മമ്മൂട്ടി പറഞ്ഞതായാണ് സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയത്. അതിനിടെ തെറിവിളികള്‍ക്കെതിരെ പാര്‍വ്വതി പരാതിയും നല്‍കി.

മൗനം വെടിഞ്ഞ് മെഗാസ്റ്റാര്‍
പാര്‍വ്വതിയോട് മോശമായി പെരുമാറിയ മമ്മൂട്ടിയുടെ രണ്ട് ആരാധകരെ പോലീസ് പിടികൂടിക്കഴിഞ്ഞു. ഇതോടെ വിവാദത്തില്‍ മൗനം വെടിഞ്ഞ് മെഗാസ്റ്റാര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കോട്ടും സണ്‍ ഗ്ലാസ്സുമണിഞ്ഞ് സൂപ്പര്‍ താരം ആരാധകരെ രക്ഷിക്കാനെത്തുമെന്നും പാര്‍വ്വതിയെ തള്ളിപ്പറയുമെന്നും കരുതി കാത്തിരുന്ന ഫാന്‍സുകാര്‍ക്ക് നിരാശ മാത്രമാണ് ബാക്കിയാവുന്നത്. ഫാന്‍സിനൊപ്പമല്ല മമ്മൂട്ടി.

പാർവ്വതിയെ ആശ്വസിപ്പിച്ചു
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് കസബ വിവാദത്തില്‍ മമ്മൂട്ടി ആദ്യമായി പ്രതികരിച്ചിരിക്കുന്നത്. വിവാദമുണ്ടായപ്പോള്‍ തന്നെ പാര്‍വ്വതി അക്കാര്യം തനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു എന്ന് മമ്മൂട്ടി പറയുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുള്ളവരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒരു രീതിയാണ് എന്നും താന്‍ പാര്‍വ്വതിയെ ആശ്വസിപ്പിച്ചുവെന്നും മമ്മൂട്ടി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

പല കാര്യങ്ങളും ശ്രദ്ധിക്കാനായില്ല
പിന്നീട് വിദേശ യാത്രകളുടേയും മറ്റും തിരക്കില്‍ ആയതിനാല്‍ പല കാര്യങ്ങളും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. വിവാദത്തിന്റെ പിറകേ താന്‍ പോകാറില്ല. അര്‍ത്ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടത്. നമ്മളെല്ലാം നിലകൊള്ളേണ്ടത് സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് എന്ന് പാര്‍വ്വതിക്ക് ലഭിക്കുന്ന തെറിവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി മറുപടി പറഞ്ഞു.

ഫാൻസിനെ തള്ളി മമ്മൂക്ക
തന്റെ പേരില്‍ തെറിവിളി മുഴക്കുന്ന ഫാന്‍സിനെ തള്ളിക്കളയുന്ന നിലപാടാണ് മമ്മൂട്ടി ്സ്വീകരിച്ചിരിക്കുന്നത്. തനിക്ക് വേണ്ടി പ്രതികരിക്കനോ പ്രതിരോധിക്കാനോ ആരെയും താന്‍ ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് എന്നും മമ്മൂട്ടി മനോരമയോട് പ്രതികരിച്ചു. തങ്ങളെ തള്ളിപ്പറഞ്ഞ താരത്തിന്റെ നിലപാടിൽ ഫാൻസ് അങ്ങേയറ്റം വിഷമത്തിലാണ്. അതേസമയം മമ്മൂട്ടിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ അഭിനന്ദിക്കപ്പെടുന്നുമുണ്ട്.

സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നു
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് വിമന്‍ ഇന്‍ സിനിമ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വ്വതിയുടെ വിവാദ പരാമര്‍ശമുണ്ടായത്. കസബ എന്ന മമ്മൂട്ടിച്ചിത്രം സ്ത്രീവിരുദ്ധതയുടെ പേരില്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ടതാണ്. വനിത കമ്മീഷന് പോലും കസബയുടെ വിവാദത്തില്‍ ഇടപെടേണ്ടതായി വന്നിരുന്നു.യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയെ അല്ല പാര്‍വ്വതി ചലച്ചിത്ര മേളയുടെ സംവാദ വേദിയില്‍ വിമര്‍ശിച്ചത്. മറിച്ച് കസബ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധതയും അത് ആഘോഷിക്കപ്പെടുന്ന മനസ്ഥിതിയേയുമാണ് പാര്‍വ്വതി വിമര്‍ശിച്ചത്.

കസബ നിരാശപ്പെടുത്തി
നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വ്വതി പറഞ്ഞത്.

വിമർശനമെന്ന പേരിൽ തെറിവിളി
സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ഫാന്‍സിന്റെ വക പൊങ്കാലയും തുടങ്ങി. പച്ചത്തെറിയും സ്ലട്ട് ഷെയിമിംഗും കൊണ്ട് പാര്‍വ്വതിയുടെ ഫേസ്ബുക്ക് പേജ് നിറഞ്ഞതോടെ പാർവ്വതി പോലീസിൽ പരാതിപ്പെടുകയും ചെയ്തു.












Click it and Unblock the Notifications