പ്രഭാത സവാരിക്കിടെ സ്ത്രീകളോട് അതിക്രമം; വടകരയിൽ യുവാവ് അറസ്റ്റില്‍
വടകര:പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ അതിക്രമിക്കുന്നത് തൊഴിലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മരത്തൂര്‍ സ്വദേശിയായ മീത്തലെ തായാട്ട് രജീഷിനെയാണ്(33)വടകര എസ്.ഐ.സി.കെ.രാജേഷ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 19ന് കോളജിലേക്ക് പോകുകയായിരുന്ന പത്തൊമ്പത് കാരിയെ പുലർച്ചെ അഞ്ചര മണിക്ക് അന്യായമായി തടഞ്ഞു വെച്ച് ഷോൾഡറിൽ കയറിപിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.സംഭവം നടന്ന ദിവസം തന്നെ വാഹന നമ്പറടക്കം ചേർത്ത് പെൺകുട്ടി പരാതി നൽകിയിട്ടും കേസ് അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പോലീസ് ശ്രമിച്ചിരുന്നില്ല. പിന്നീട് പ്രഭാത സവാരിക്കാരായ പലരെയും പ്രതി ശല്യം ചെയ്തതോടെ നാട്ടുകാർ കാവൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ പ്രതിയെയും വാഹനവും പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിവരെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസ് തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് നേരത്തെ പരാതി നൽകിയ വിദ്യാർത്ഥിനി സ്റ്റേഷനിലെത്തി വീണ്ടും മൊഴി നൽകി പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
. ഒട്ടേറെ സ്ത്രീകള്‍ക്ക് ഇയാളില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരു പെണ്‍കുട്ടി മാത്രമാണ് പോലീസില്‍ പരാതിനല്‍കിയത്.ഈ പരാതി സ്റ്റേഷനില്‍ നിലനില്‍ക്കെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സിദ്ധാശ്രമത്തിനു സമീപംവെച്ച് രണ്ടു സ്ത്രീകളെ ഇയാള്‍ കയറിപ്പിടിച്ചത്. റൂറൽ എസ്പി താമസിക്കുന്ന സ്ഥലത്തിന് സമീപം നടന്ന സംഭവത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ പരിസരവാസികളും പ്രതിഷേധം ഉയർന്നിരിക്കയാണ്.












Click it and Unblock the Notifications