മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലേക്ക്; ബിജെപിയുടെ സ്വാധീന മണ്ഡലം, രാഷ്ട്രീയ കണ്ണുകൾ ഇനി വടക്കോട്ട്...
തിരുവനന്തപുരം: മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുൽ റസാഖ് അന്തരിച്ചതോടെ, ഉപതിരഞ്ഞെടുപ്പിനു തയാറെടുക്കുകയാണ് മഞ്ചേശ്വരം നിയോജക മണ്ഡലം. കേരളത്തിലെ ബിജെപിയുടെ സ്വാധീന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്ത് പിബി അബ്ദുൾ റസാഖ് ജയിച്ച് കയറിയത്. ശബരിനല വിഷയം കൂടി അണപൊട്ടി ഒഴുകിയ സമയത്ത് ഒരു ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് ബിജെപി ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
തിരുവനന്തപുരത്തെ നേമത്ത് ഒ.രാജഗോപാലിലൂടെ വിരിഞ്ഞ താമര മഞ്ചേശ്വരത്തും വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബിജെപി. അതിനുള്ള തയ്യാറെടുപ്പുകളും ബിജെപിയുടെ ചില പരാമർശങ്ങളിൽ നിന്ന് വ്യക്തമാണ്. അബ്ദുല്‍ റസാഖിന്റെ മരണം അയ്യപ്പന്‍ കാരണമാണെന്നും അല്ലെങ്കില്‍ ഇത്രപെട്ടന്ന് ബിജെപിക്ക് ഒരു എംഎല്‍എയ്ക്കുള്ള അവസരം തരുമോ എന്നുമാണ് സംഘപരിവാര്‍ അനുകൂലി ഫേസ്ബുക്കിലൂടെ വ്യക്തമാതക്കിയത് അണികളുടെ വെറും ജൽപ്പനമായി കാണാൻ സാധിക്കില്ല.

ബിജെപി പണി തുടങ്ങി
മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ സുരേന്ദ്രന്റെ എംഎല്‍എ സ്ഥാനത്തെ ചൊല്ലി ചര്‍ച്ചകളുണ്ടായിരുന്നു. സുരേന്ദ്രന് ആശംസ അര്‍പ്പിച്ചും ഇപ്പോള്‍ വിവാദമായിരിക്കുന്ന ശബരിമല വിഷയവുമായി കൂട്ടിക്കെട്ടിയും വ്യാപക പ്രചരണമാണ് സംഘപരിവാര്‍ നടത്തികൊണ്ടിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുല്‍ റസാഖ് ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇതിനെതിരെ സുരേന്ദ്രന്‍ നല്‍കിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

ഏപ്രിൽ മാസത്തിന് മുന്നേ തിരഞ്ഞെടുപ്പ്
2019 ഏപ്രില്‍ അവസാനിക്കുന്നതിനു മുന്‍പ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നിലവിലെ സാധ്യതയനുസരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമാകുന്ന ഘട്ടത്തിലായിരിക്കും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും എന്നതാണ് മറ്റൊരു സംഭവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 2,08,145 വോട്ടര്‍മാരാണ് മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,58,584 വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായിരുന്നു. 76.19% ആയിരുന്നു രേഖപ്പെടുപ്പിയ പോളിങ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായ പിബി അബ്ദുല്‍ റസാഖിന് 56,870 വോട്ട് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന്‍ 56,781 വോട്ടു നേടി തൊട്ട് പുറകിൽ തന്നെ ഉണ്ടായിരുന്നു. മണ്ഡലത്തിൽ ഭീകരമായി കള്ളവോട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം.

സിപിഎം മുന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു
2006ലെ തിരഞ്ഞെടുപ്പില്‍ സിഎച്ച് കുഞ്ഞമ്പുവിലൂടെ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചു. 4829 വോട്ടിനാണ് ബിജെപി സ്ഥാനാർത്ഥിയായരുന്ന നാരായണ ഭട്ടിനെ കുഞ്ഞമ്പു പരാജയപ്പെടുത്തിയത്. ആ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് മൂന്നാം സ്ഥാനത്തായിരുന്നു. 1987, 1991, 1996ൽ ലീഗായിരുന്നു മണ്ഡലത്തിൽ വിജയിച്ചിരുന്നത്. തൊട്ടു പിന്നിൽ സിപിഎമ്മും. എന്നാൽ മണ്ഡലത്തിന്റെ ചരിത്രം നോക്കിയാൽ 2011നു ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ട മണ്ഡലം കൂടിയാണിത്.

നിയമസഭയിൽ രണ്ട് സീറ്റ്
ഉപതിരഞ്ഞെടുപ്പിലെ ഫലം സര്‍ക്കാരിന്റെ വിലയിരുത്തലായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍ ശക്തമായ പോരാട്ടം നടത്തുക എന്നത് സിപിഎമ്മിന്റെ വെല്ലുവിളിയാകും. കെ സുരേന്ദ്രനു മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും വോട്ടായി മാറ്റാന്‍ കഴിയുമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. മണ്ഡലം നിലനിര്‍ത്തേണ്ട ബാധ്യത ഉള്ളതിനാല്‍ ലീഗും കരുതലോടെയാണ് നീങ്ങും. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയിൽ ബിജെപിയുടെ രണ്ട് കസേരകൾ ഉണ്ടാകും എന്ന് തന്നെയാണ് ബിജെപി വിശ്വസിക്കുന്നത്.












Click it and Unblock the Notifications