തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്
അത്ര സജീവം അല്ലെങ്കിലും മലയാളം സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് കടന്ന് വരികയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്ത് നിരവധി താരങ്ങളുണ്ട്. മുകേഷ് സി പി എം ടിക്കറ്റില്‍ രണ്ട് തവണ കൊല്ലത്ത് നിന്നും എം എല്‍ എയായപ്പോള്‍ പാരമ്പര്യമായി തന്നെ രാഷ്ട്രീയമുള്ള നടന്‍ ഗണേഷ് നിലവില്‍ പത്തനാപുരത്തിന്റ പ്രതിനിധിയും മുന്‍ മന്ത്രിയുമായി. ഇന്നസെന്റ് ചാലക്കുടിയില്‍ നിന്നും ഇടത് സ്വതന്ത്രനായി ലോക്സഭയില്‍ എത്തിയപ്പോള്‍ സുരേഷ് ഗോപി ബി ജെ പിയിലുടെ രാജ്യസഭയില്‍ എത്തി, മുരളി, ജഗദീഷ്, ഭീമന്‍ രഘു, ധർമ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാവട്ടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുകയും ചെയ്തു.
നടിമാരില്‍ പ്രിയങ്ക അനൂപ് മാത്രമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് അടക്കം രാഷ്ട്രീയത്തിലേക്ക് എന്ന പേരില്‍ ഉയർന്നു കേണ്ട പേരായിരുന്നു മഞ്ജു വാര്യറുടേത്. ഇപ്പോഴിതാ രാഷ്ട്രീയത്തേക്കുറിച്ചുള്ള തന്റെ നിലപാട് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യർ.

മഞ്ജു വാര്യർ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന അഭ്യൂഹം എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഉണ്ടാവാറുണ്ടെന്നാണ് മഞ്ജു വാര്യർ തന്നെ വ്യക്തമാക്കുന്നത്. ഫ്ളവേഴ്സ് ടിവിയുടെ ഒരുകോടിയെന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം. ഏതൊക്കെയോ മണ്ഡലത്തിന്റെ പേര് പറഞ്ഞിരുന്നു. ഏതാണെന്ന് കൃത്യമായി ഓർമ്മയില്ല, പക്ഷെ എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കുന്നു.
എന്താ ഒരു മൊഞ്ച്: അഴകിന്‍ നിറകുടം, വീണ്ടും വൈറല്‍ ചിത്രങ്ങളുമായി ഭാവന

തിരഞ്ഞെടുപ്പില്‍ നില്‍ക്കാമോയെന്ന് നേതാക്കള്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ എനിക്ക് ഒട്ടും പറ്റാത്ത ഒരു മേഖലയാണ് അത്. അതിനുള്ള കഴിവും താല്‍പര്യവും എനിക്കില്ല. രാഷ്ട്രീയത്തിലൂടെയല്ലാതെ ജനങ്ങളെ സേവിക്കാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യുന്ന ആളല്ല ഞാന്‍. അടിസ്ഥാനപരമായ കാര്യങ്ങളൊക്കെ നോക്കാറുണ്ട്. ഒരുവിധം നേതാക്കളെയൊക്കെ കണ്ടാല്‍ അറിയാമെന്നും മഞ്ജു വാര്യർ പറയുന്നു.

സോഷ്യല്‍ മീഡിയയിലേ വിമർശനങ്ങള്‍ കാര്യമാക്കാറില്ല. തുടക്കത്തിലൊക്കെ ബുദ്ധമുട്ട് ആവാറുണ്ടായിരുന്നു. എന്നാല്‍ അതൊരു പ്രത്യേകതരം മാനസികാവസ്ഥയാണെന്ന് മനസ്സിലാക്കാനുള്ള പക്വത എനിക്ക് വന്നു. ആര് എന്ത് അഭിപ്രായം പറഞ്ഞാലും അതിനെ വളച്ചൊടിച്ച്, അതിനെ രാഷ്ട്രീയമോ മതമോ ഓക്കെയായി കൂട്ടിക്കുഴക്കുന്ന ഒരു പ്രവണത കഴിഞ്ഞ കുറച്ച് കാലമായി കാണാന്‍ തുടങ്ങിയിട്ടുണ്ട്.

നേരത്തെയൊക്കെ പല കാര്യങ്ങളിലും അഭിപ്രായം പറയുമായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ഈ രീതി കാരണം ഇപ്പോള്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. നമ്മള്‍ വിചാരിക്കുന്ന രീതിയിലല്ല ആളുകള്‍ അതിനെ ചിത്രീകരിക്കുന്നത്. അപ്പോള്‍ ആവശ്യമുള്ള സ്ഥലത്ത് മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയെന്നും മഞ്ജു വാര്യർ പറയുന്നു.

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മഞ്ജു വാര്യറെ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്ന അഭ്യൂഹം ആ സമയത്ത് ഉയർന്ന് വന്നിരുന്നു. യു ഡി എഫ് ശക്തി കേന്ദ്രമായി എറണാകുളം തിരികെ പിടിക്കാന്‍ മഞ്ജു വാര്യറിലൂടെ സാധിക്കുമെന്ന് എല്‍ ഡി എഫ് വിലയിരുത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ സി പി എമ്മോ മഞ്ജു വാര്യറോ തയ്യാറായിരുന്നില്ല. ഒടുവില്‍ എറണാകുളം മണ്ഡലത്തില്‍ പി രാജീവായിരുന്നു സി പി എമ്മിന് വേണ്ടി മത്സരിച്ചത്.

2018 ല്‍ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് സമയത്തും സി പി എം സ്ഥാനാർത്ഥിയായി മഞ്ജു വാര്യറുടെ പേര് ചർച്ചകളില്‍ ഉയർന്ന് വന്നിരുന്നു. എന്നാല്‍ ഈ വാർത്തകള്‍ തള്ളി സി പി എം ആലപ്പുഴ ജില്ലാ നേതൃത്വം തന്നെ രംഗത്ത് എത്തി. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കിയത്.

സി പി എമ്മിന്‍റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന പ്രചരണം വ്യാപകമായതോടെയായിരുന്നു പാർട്ടി നേതൃത്വം തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയത്. സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ചു നില്‍ക്കുന്ന മണ്ഡലത്തില്‍ സെലിബ്രിറ്റിയുടെ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സി പി എം എത്തുകയായിരുന്നു. ഒടുവില്‍ സജി ചെറിയാന്‍ തന്നെയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാർത്ഥിയായത്. ഇരുപതിനായിരത്തിലേറെ വോട്ടിന് അദ്ദേഹം വിജയിക്കുകയും ചെയ്തു.












Click it and Unblock the Notifications