മഞ്ജു വാര്യറുടെ പരാതി: സംവിധായകന്‍ സനല്‍കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി:സംവിധായകന്‍ സനല്‍കുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ജുവാര്യറിന്റെ പരാതിയിലാണ് പൊലീസ് നടപടി. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് കാട്ടി സനല്‍കുമാർ ശശിധരനെതിരെ മഞ്ജു വാര്യർ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പാറശാലയില്‍ നിന്നാണ് ഇളമക്കര പൊലീസ് സനല്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വാഹനത്തില്‍ നിന്ന് പിടിച്ചിറക്കിയായിരുന്നു പൊലീസ് നടപടി. സനൽകുമാർ ശശിധരന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെതിരെയായിരുന്നു മഞ്ജു വാര്യറുടെ നടപടി.

സനൽ കുമാർ ശശിധരനെ കസ്റ്റഡിയിൽ എടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു സ്ഥിരീകരിച്ചു. മഞ്ജു വാര്യറുടെ പരാതിയില്‍ യുവാവിനെതിരെ എളമക്കര പൊലീസ് കേസെടുത്തെന്ന രീതിയില്‍ രാവിലെ മുതല്‍ വാർത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ സനല്‍കുമാർ ശശിധരനെതിരെയാണ് കേസെടുത്തതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് സനല്‍കുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തത്. തുടക്കത്തില്‍ കേസിനെ ബാധിക്കുമെന്നതിനാല്‍ പരാതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായിരുന്നില്ല. അറസ്റ്റോടെ അവ്യക്തതകള്‍ക്ക് വിരാമമായി. സനൽകുമാർ ശശിധരനെ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് വൈകുന്നേരം കൊണ്ടുപോകും.

കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തെ തുടക്കത്തില്‍ സനല്‍കുമാർ ശശിധരന്‍ എതിർത്തു. തന്നെ കൊണ്ടുപോകാനെത്തിയത് പൊലീസുകാരല്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞ് സംവിധായകന്‍ എതിർക്കുകയായിരുന്നു. പൊലീസുകാർ എത്തിയത് സ്വകാര്യവാഹനത്തിലായതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. 'എനിക്ക് വധ ഭീഷണിയുണ്ട്, പൊലീസ് പ്രൊട്ടക്ഷൻ വേണം. കേരള സ്റ്റേറ്റിലെ ഒരു വിങ് എന്നെ കൊല്ലാൻ നടക്കുകയാണ്' എന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

എന്താണ് തനിക്കെതിരെ കേസെന്ന് വ്യക്തമായതിന് ശേഷമെ നിങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. മഞ്ജുവാര്യരുടെ ജീവന് ഭീഷണിയുണ്ടെന്നും അവർ വീട്ടുതടങ്കലിലാണെന്നും ആരോപിച്ച് സനല്‍കുമാർ ശശിധരന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള സനല്‍കുമാർ ശശിധരന്റെ ആരോപണം വലിയ ചർച്ചയാവുകയും ചെയ്തു. മഞ്ജുവിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് രണ്ട് മാനേജർമാരാണെന്നും മറ്റുമുള്ള കാര്യങ്ങളാണ് നടിക്ക് അതില്‍ പ്രത്യേക തീരുമാനങ്ങളില്ലെന്നുമൊക്കെയായിരുന്നു സനല്‍കുമാർ ശശിധരന്റെ ആരോപണം. ഇതോടെ മഞ്ജു വാര്യർ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
Recommended Video

അതേസമയം പരാതിയുമായി ബന്ധപ്പെട്ട് എന്നെ പൊലീസോ മറ്റു ബന്ധപ്പെട്ട ആരെങ്കിലുമോ ഇതുവരെ വിളിച്ചിട്ടില്ലെന്നായിരുന്നു സനല്‍കുമാർ ശശിധരന്‍ രാവിലെ വ്യക്തമാക്കിയത്. കേരളത്തിൽ ഒരു പ്രൊപ്പഗാണ്ടാ മിനിസ്റ്റർ ഇല്ല. പക്ഷെ തീർച്ചയായും ഒരു ജോസഫ് ഗീബൽസ് എവിടെയോ മറഞ്ഞിരിക്കുന്നുണ്ട്. വളരെ ബുദ്ധിപരമായി മെനഞ്ഞെടുത്ത നുണകളിലൂടെ പൊതുസമൂഹത്തിന്റെ മനസിനെ നിയന്ത്രിക്കാൻ അയാൾക്ക് കഴിഞ്ഞിരിക്കുന്നു.
നുണകളുടെ അടിസ്ഥാനമില്ലായ്മ ചോദ്യം ചെയ്യപ്പെടാനോ അതിനെ പൊളിച്ചെറിയാനോ കഴിയാത്തവിധം അവയെ രഹസ്യമായി പ്രക്ഷേപണം ചെയ്യുന്നതിന് അഭിനവ ഗീബൽസിനെ സഹായിക്കുന്നത് വാട്ടസ്ആപ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പ്രവർത്തിക്കുന്ന അധോലോകബോധമണ്ഡലമാണ്. ഒരു പൊതു ചർച്ച സാധ്യമാകുന്ന തരത്തിൽ നുണകൾ പരസ്യമായി ആരും പറയുകയില്ലല്ലോ, പ്രത്യേകിച്ചും അതിൽ സ്വകാര്യതയുടെ മേമ്പൊടികൊണ്ട് അലങ്കരിച്ചിട്ടുണ്ടെങ്കിൽ!ആരാണ് അഭിനവ ഗീബൽസ് എന്ന് എനിക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് അങ്ങനെ ഒരാൾ ഉണ്ടെന്നും സംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.












Click it and Unblock the Notifications