ദിലീപിന് എതിരായ ഡബ്ല്യൂസിസിയുടെ പോസ്റ്റ് മ്ലേച്ഛം.. വനിതാ സംഘടനയെ കുറ്റപ്പെടുത്തി തിരക്കഥാകൃത്ത്
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ കൊട്ടേഷന്‍ നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായി ഒരു വര്‍ഷം തികയുമ്പോഴാണ് ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് ആര്‍പ്പുവിളികളോടെ തിരിച്ചെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമല്ല ആരോപണ വിധേയനൊപ്പമാണ് തങ്ങളെന്ന തുറന്ന പ്രഖ്യാപനമാണ് അമ്മ നടത്തിയിരിക്കുന്നത്.
ദിലീപിനെ അന്ന് പുറത്താക്കിയ സാഹചര്യങ്ങള്‍ അതുപോലെ തന്നെ നിലനില്‍ക്കവേ എന്തിനാണ് ഈ നാടകമെന്ന ചോദ്യം വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിക്കുന്നു. അമ്മയെ വിമര്‍ശിക്കുന്ന ഡബ്ല്യൂസിസിയുടെ പോസ്റ്റിന് മറുപടി നല്‍കി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്തായ മനോജ് രാംസിങ്ങ്. 'ഫെമിനിച്ചി'കൾക്ക് ചുട്ട മറുപടിയെന്ന തരത്തിൽ ദിലീപ് അനുകൂലികള്‍ക്ക് ആഘോഷിക്കാനുള്ളതുണ്ട് രാംസിങ്ങിന്‌റെ പോസ്റ്റില്‍. വായിക്കാം:
ചിലത് പറയാതെ വയ്യ
അമ്മ എന്ന, "മലയാള ചലച്ചിത്ര അഭിനേതാക്കളുടെ മാത്രം സ്വകാര്യമായ" സംഘടനയുമായി, എനിക്കും യാതൊരു ബന്ധവും ഇല്ല... എന്നാലും ഡബ്ല്യൂസിസി എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് വായിക്കേണ്ടി വന്നതു കൊണ്ട് മാത്രം; ചിലത് പറയാതെ വയ്യ. അമ്മ, രാഷ്ട്രീയത്തിലോ സമൂഹത്തിലോ ഇടപെട്ടു പ്രവർത്തിക്കുന്ന പ്രസ്ഥാനമേ അല്ല, എന്തിന്, അതൊരു സ്വകാര്യ എൻജിഒ പോലും അല്ല. അതിലെ അംഗങ്ങളുടെ മാത്രം ക്ഷേമം ലാക്കാക്കി, അതിലെ അംഗങ്ങളുടെ അഭിപ്രായ പ്രകാരം, അവരുടെ മൂലധനം കൊണ്ട്, അവർക്കായി മാത്രം പ്രവർത്തിക്കുന്ന സംഘടനയാണ്.
പ്രതികരണം മണ്ടത്തരം
സ്വാഭാവികമായും, അതിന്റെ തീരുമാനങ്ങളിൽ അംഗങ്ങൾക്കല്ലാതെ മറ്റാർക്കാണ് അവകാശം ! അതിലെ അംഗങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്ക് എതിരെ പ്രതികരിക്കുന്നത്, ജനാധിപധ്യ വിരുദ്ധതയുൾക്കൊള്ളുന്ന ശുദ്ധ മണ്ടത്തരവും, അതിലേറെ അന്യരിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റ പ്രവണതയുമാണ്. അത്, സിപിഎം അംഗങ്ങൾ അവരുടെ പാർട്ടിക്കുള്ളിൽ എടുക്കുന്ന തീരുമാനങ്ങളെ ബിജെപി വിമർശിക്കുന്നതു പോലുള്ള വിഡ്ഢിത്തനം പോലുമല്ല എന്നോർക്കണം; കാരണം സിപിഎം ജനകീയ പ്രസ്ഥാനമാണ്.
അമ്മ സ്വകാര്യ പ്രസ്ഥാനം
അമ്മ അതിലെ അംഗങ്ങളുടെ സ്വകാര്യ പ്രസ്ഥാനം മാത്രമാണ്. അതാണീ ഡബ്ല്യൂസിസിയുടെ പോസ്റ്റിനെ മ്ലേച്ചമാക്കുന്നതും. ഒരു ആക്രമണത്തെ അതിജീവിച്ചവരും, മറ്റൊരു ആക്രമണത്തെ അതിജീവിക്കാൻ ശ്രമിക്കുന്നവരും സംഘടനയിൽ ഒരുമിച്ചുണ്ടാവാൻ പാടില്ല എന്ന് ബൈലായിൽ പറയുന്നുണ്ടോ എന്നറിയില്ല, ACT പ്രകാരം ഇല്ലെന്നുറപ്പ്. മറ്റൊന്ന്, ഒരു നീതിന്യായ സംവിധാനവും പറഞ്ഞിട്ടല്ലാ, പ്രസ്തുത അംഗത്തെ അവർ പുറത്താക്കിയതും... അന്നാ അടിയന്തിര ഭരണസമിതിക്ക് അങ്ങിനെ തോന്നിയിട്ടുണ്ടാവും, ഇപ്പോൾ ജനറൽ ബോഡി അത് നിയമാനുസൃതമല്ല എന്ന് കണ്ട് തിരുത്തിയിട്ടും ഉണ്ടാവും...
ഇത് കുശുമ്പാണ്
അത് അവരുടെ സംഘടനയുടെ അംഗങ്ങളുടെ ഐക്യകണ്ഠേനയുള്ള തീരുമാനമല്ലേ, അതവരുടെ അവകാശമല്ലേ ? നമ്മൾ പൊതു സമൂഹത്തെ ബാധിക്കുന്നതല്ല, അമ്മയുടേയോ, ഡബ്ല്യൂസിസിയുടെയോ പോലുള്ള സംഘടനകളുടെ തീരുമാനങ്ങൾ ഒന്നും തന്നെ. ഇതിലൊക്കെ അപലപിച്ചഭിപ്രായം പറയുന്നവരെ കാണുമ്പോൾ ഓർമ്മ വരുന്നത്; അന്യന്റെ വീട്ടീന്ന് അയൽക്കാരുടെ നിർബന്ധം കാരണം ഇറക്കിവിട്ട മകളെ പിന്നീട് തിരിച്ചു വീട്ടിൽ കയറ്റിയത് കണ്ട് പരവേശപ്പെടുന്ന കുശുമ്പത്തി സുശീല ടീച്ചറിനെയാണ് എന്നാണ് പോസ്റ്റ്.
അമ്മയോട് 7 ചോദ്യങ്ങൾ
ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് എതിരെ കഴിഞ്ഞ ദിവസം വിമൻ ഇൻ സിനിമ കലക്ടീവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 7 ചോദ്യങ്ങളാണ് ഡബ്ല്യൂസിസി അമ്മയോട് ചോദിച്ചത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് വിമൻ ഇൻ സിനിമ കലക്ടീവിന്റെ പോസ്റ്റ് തുടങ്ങുന്നത്. ആ ചോദ്യങ്ങൾ ഇവയാണ്:
എന്തിനായിരുന്നു പുറത്താക്കിയത്
1. അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? 2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? 3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ? 4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ?
Recommended Video
WCC അവൾക്കൊപ്പം
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്? 6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക? 7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ? നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCC അവൾക്കൊപ്പം.
ഫേസ്ബുക്ക് പോസ്റ്റ്
മനോജ് രാംസിങ്ങിന്റെ ഫേസ്ബുക്ക് പോസ്റ്റ്