മരട് ഫ്ലാറ്റ് വിവാദം; മുൻ പഞ്ചായത്ത് സെക്രട്ടറിയും നിർമ്മാണ കമ്പനി ഉടമയുമടക്കം 3 പേർ കസ്റ്റഡിയിൽ!
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ മുൻ പഞ്ചായത്ത് അംഗവും ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമയുമടക്കം മൂന്ന് പേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ജോസഫ്, ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ മാനേജിങ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് കസ്റ്റഡി.
ഇവരടക്കം മൂന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യാനായിരുന്നു ഇവരെ വിളിപ്പിച്ചത്. പിന്നീട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പഞ്ചായത്ത് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനുള്ള പ്രോസിക്യൂഷന്‍ അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

പഞ്ചായത്ത് ജീവനക്കാരനായ ജയറാം എന്ന ഒരാളെ കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഫ്‌ളാറ്റ് നിര്‍മിച്ചപ്പോള്‍ ഉണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയാണ് മുഹമ്മദ് അഷ്‌റഫ്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫ്ലാറ്റ് നിർമ്മാണം നടത്തുന്നതിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി നിർമ്മാണ കമ്പനി ഉടമകൾ ഗൂഢാലോചന നടത്തിയിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications