കോൺഗ്രസിനുളളിൽ അമർഷം പുകയുന്നു, വിടി ബൽറാമിന് പിറകേ വിമർശിച്ച് മാത്യു കുഴൽനാടനും
കോഴിക്കോട്: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ നിലപാടെടുത്ത ബിജെപിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കേരളത്തിലെ കോണ്‍ഗ്രസിന്റെയും അവസ്ഥ. വിശ്വാസികള്‍ക്കൊപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങിയിട്ടില്ല. വലിയ രാഷ്ട്രീയ നേട്ടം തങ്ങള്‍ക്കുണ്ടായില്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തുകയും ചെയ്യുന്നു. അതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടുമായ ജി രാമന്‍ നായരും, വനിതാ കമ്മീഷന്‍ മുന്‍ അംഗം പ്രമീള ദേവിയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഇതോടെ കോണ്‍ഗ്രസിനുളളില്‍ അതൃപ്തി പുകയുകയാണ് എന്നാണ് സൂചന. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനോട് നേരത്തെ തന്നെ വിയോജിച്ച് പ്രകടിപ്പിച്ചിട്ടുണ്ട് തൃത്താല എംഎല്‍എ വിടി ബല്‍റാം. ഇപ്പോള്‍ മാത്യു കുഴല്‍നാടനാണ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
'അധികാരത്തിൽ വന്ന് കഴിഞ്ഞാൽ കോൺഗ്രസ്സിൽ കാര്യം നടത്താൻ മിടുക്കുള്ള ഏതാനും ചില ആളുകളും സംവിധാനങ്ങളുമുണ്ട്. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളൊക്കെ പിന്നെ ഇവരുടെ അവകാശം പോലെയാണ്. വിയർപ്പും ചോരയും ഒഴുക്കുന്ന പാവപ്പെട്ട പ്രവർത്തകരെയൊക്കെ പുറത്ത് നിർത്തി ഈ കൂട്ടർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതിന് ന്യായീകരണങ്ങൾ നിരവധിയാണ്.
എന്നാൽ ഇവരൊക്കെ പിന്നിട് പാർട്ടിക്ക് ഏൽപ്പിക്കുന്ന ക്ഷീണം തീർക്കാൻ ഒരു ന്യായീകരണക്കാരേയും കാണാറില്ല. രാമൻ നായർക്കും, പ്രമീളാദേവിയ്ക്കും ഒക്കെ വേണ്ടി നൽകപ്പെട്ട ശുപാർശ കത്തുകൾ ഒന്ന് തപ്പിയെടുക്കുന്നത് നന്നായിരിക്കും. പാവപ്പെട്ട പ്രവർത്തകന്റെ നെഞ്ചിൽ ചവിട്ടിയാണ് നിങ്ങൾ ഇത് ചെയ്തത് എന്ന് നേതാക്കന്മാരേയും ഒന്നോർമ്മിപ്പിക്കട്ടെ.
എത്ര വലുതോ ചെറുതോ ആയ പദവിയാവട്ടെ അത് പാർട്ടിക്കാരന് നൽകിയിരുന്നെങ്കിൽ ഈ അനുഭവം ഉണ്ടാകില്ലായിരുന്നു. ത്രിവർണ്ണ പതാക പിടിച്ചവർ രാഷ്ട്രീയമവസാനിപ്പിച്ചേക്കാം, എന്നാലും ഈത്തരം നെറികേട് കാണിക്കില്ലായിരുന്നു. ഇനിയെങ്കിലും പാർട്ടിക്കാരന്റെ വില നിങ്ങൾ തിരിച്ചറിയണം' എന്നാണ് മാത്യു കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.