മത്സ്യഫെഡ് അഴിമതി: സിപിഎം പിന്‍വാതിലിലൂടെ നിയമിച്ചവരാണ് തട്ടിപ്പിന് പിന്നിലെന്ന് വിഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മത്സ്യഫെഡ് അഴിമതിയുമായി ബന്ധപ്പെട്ടാണ് വി ഡി സതീശന്റെ വിമര്‍ശനം. മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി പി എം നേതാക്കള്‍ ഇടപെട്ട് പിന്‍വാതിലിലൂടെ നിയമിച്ചവരാണ് തട്ടിപ്പിന് പിന്നില്‍. സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണോ തട്ടിപ്പെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഗുരുതരമായ തട്ടിപ്പ് പുറത്തു വന്നിട്ടും സര്‍ക്കാരോ ഫിഷറീസ് വകുപ്പ് മന്ത്രിയോ പ്രതികരിക്കാത്തതും ദുരൂഹമാണ്. തട്ടിപ്പ് സംബന്ധിച്ച് അന്തിപ്പച്ച വാഹനങ്ങളില്‍ മീന്‍ വില്‍ക്കുന്ന സ്ത്രീത്തൊഴിലാളികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാത്തത് ഉന്നത സി പി എം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.
കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണി കിടക്കുമ്പോഴാണ് അവരുടെ പേരില്‍ സി പി എം നേതാക്കള്‍ തട്ടിപ്പു നടത്തിയത് മനുഷ്യത്വരഹിതമാണ്. മത്സ്യഫെഡില്‍ വ്യാപകമായ പിന്‍വാതില്‍ നിയമനമാണ് സി പി എം നേതാക്കള്‍ നടത്തിയത്. മത്സ്യഫെഡിലെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പിന്‍വാതിലിലൂടെ നിയമനം നേടിയവരാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും സംഭരിച്ചെന്ന വ്യാജേന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മീന്‍ എത്തിക്കുന്നത് വഞ്ചനയാണ്. ഇതിന് പിന്നിലും സി പി എം നേതാക്കളുടെ ഇടപെടലുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം, മത്സ്യഫെഡിന്റെ മൊബൈല്‍ മീന്‍ വിപണന സംവിധാനമായ 'അന്തി പച്ച'യില്‍ ഉള്‍പ്പെടെ നടത്തിയ കോടി കണക്കിന് രൂപയുടെ അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് അഖില കേരള മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ( യുടിയുസി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
തട്ടിപ്പിന് നേതൃത്വം നല്‍കിയത് മത്സ്യഫെഡിലെ ഉന്നത ഉദ്യോഗസ്ഥരാണ്. മത്സ്യഫെഡ് ചെയര്‍മാന്‍ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ നാളുകളില്‍ മത്സ്യഫെഡില്‍ നടന്നിട്ടുള്ള രാഷ്ട്രീയ നിയമനങ്ങള്‍ മരവിപ്പിക്കണമെന്നും മത്സ്യബന്ധന മേഖലയിലെ ഡീസലിനും പെട്രോളിനും ഏര്‍പ്പെടുത്തിയ സെസ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടില്‍ 26 രൂപയ്ക്ക് മണ്ണെണ്ണ സബ്‌സിഡിയായി നല്‍കുമ്പോള്‍ കേരളത്തില്‍ 13 2 രൂപയ്ക്കാണ് മണ്ണെണ്ണ ലഭിക്കുന്നത് . ഇത് ന്യായീകരിക്കാനാവില്ല. ഇന്ധന വിലവര്‍ദ്ധനവില്‍ തകര്‍ന്നടിഞ്ഞ മത്സ്യ ബന്ധന മേഖലയെ കൈ പിടിച്ചുയര്‍ത്താന്‍ സാമ്പത്തിക പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും മത്സ്യഫെഡില്‍ നടന്ന അഴിമതി കണ്ടില്ലെന്ന് നടിച്ച ഭരണ സമിതി പിരിച്ചു വിടണമെന്നും യോഗം ആവശ്യപ്പെട്ടു.
അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( യുടിയുസി) സംസ്ഥാന പ്രസിഡന്റ് അനിൽ ബി കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, യുടിയുസി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് , മത്സ്യ തൊഴിലാളി ഫെഡറേഷൻ സെക്രട്ടറി ബി.സുഭാഷ്, ആർ മോഹനൻ , സ്റ്റാൻലി വിൻസന്റ് , വർഗ്ഗീസ് കരിത്തുറ, പൂന്തുറ സജീവ്, യേശുദാസ് , സുരേഷ് പുളിന്തറ എന്നിവർ സംസാരിച്ചു.