'റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയാണ് ഇന്നത്തെ മാതൃക'
ദില്ലി: കലാപ കേസില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധരനെ രായ്ക്ക്രാമനാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു തിരുമാനം. സ്ഥലം മാറ്റ ഉത്തരവില്‍ ജോലിക്ക് ചേരാനുള്ള സമയം സാധാരണ വ്യക്തമാക്കാറുള്ളതാണ്. എന്നാല്‍ ഇന്നലെ അര്‍ധ രാത്രി ഇറങ്ങിയ വിജ്ഞാപനത്തില്‍ പക്ഷേ ഇക്കാര്യം പോലും പരാമര്‍ശിച്ചിട്ടില്ല. പ്രതികാര നടപടിയാണിതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
അതിനിടെ സ്ഥലം മാറ്റിയ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് രാജേഷിന്‍റെ വിമര്‍ശനം. പോസ്റ്റ് വായിക്കാം.
കൊടുക്കേണ്ടി വന്ന വില
ഒരു ശിപായിക്ക് പണിഷ്മെൻറ് കൊടുക്കുന്ന ലാഘവത്തോടെ ഡൽഹി ഹൈക്കോടതി ജഡ്ജി ജ.മുരളീധറിനെ അർദ്ധരാത്രി സ്ഥലം മാറ്റി. തലസ്ഥാന നഗരം കത്തിയെരിഞ്ഞപ്പോൾ നിയമവാഴ്ചയും നീതിയും ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചതിന്, തന്നിലർപ്പിതമായ ഉത്തരവാദിത്തം നിറവേറ്റിയതിന് കൊടുക്കേണ്ടി വന്ന വില.
നീറോയാണ് ഇന്നത്തെ മാതൃക
റോമാ നഗരം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയാണ് ഇന്നത്തെ മാതൃക. തെരുവുപട്ടികളെപ്പോലെ പച്ച മനുഷ്യരെ വർഗ്ഗീയ ഭ്രാന്ത് പിടിച്ച ആൾക്കൂട്ടം തല്ലിക്കൊല്ലുമ്പോൾ വീണ വായിക്കണം. വേണമെങ്കിൽ, നാണമൊട്ടുമില്ലെങ്കിൽ " മന്നവേന്ദ്രാ വിളങ്ങു ചന്ദ്രനെപ്പോലെ നിൻ മുഖം" എന്ന് 'വേഴ്സറ്റയിൽ ജീനിയസ് ' ആയ മോദിയെ സ്തുതിക്കുകയുമാവാം.
കത്തുന്ന ദൃശ്യങ്ങൾ കാണിച്ചു കൊടുത്തു
നിയമം, നീതി എന്നിങ്ങനെയുള്ള വാക്കുകൾ ഉച്ചരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റും അശ്ലീലവുമാകുന്നു. ഒന്നും തങ്ങൾ കണ്ടില്ല, കേട്ടില്ല എന്നു പറഞ്ഞദില്ലി പോലീസിന് തുറന്ന കോടതി മുറിയിൽ ജ.മുരളീധർ ഡൽഹി കത്തുന്ന ദൃശ്യങ്ങൾ കാണിച്ചു കൊടുത്തു. ഇനിയെങ്കിലും നടപടി എടുക്കുമോ എന്ന് ചോദിച്ചു.
സ്ഥലം മാറ്റിയത്
ചോദ്യമേറ്റത് യജമാനൻ്റെ കരണത്താണ്. ഇനിയാരും ഇതിന് ധൈര്യപ്പെടരുത് എന്ന സന്ദേശം നൽകാനാണ് നേരം പുലരും മുമ്പേ തന്നെ സ്ഥലം മാറ്റിയത്.ഇന്നലത്തെ ഇടപെടലിനുള്ള ശിക്ഷതന്നെയാണെന്ന് മാലോകരെല്ലാം അറിയുകയും വേണമെന്ന നിർബന്ധവുമുണ്ട്.
ദുഷ്പേര് ഇപ്പോൾ മാറിയില്ലേ?
എന്തായാലും മകൻ തോണിക്കാരൻ അഛൻ തോണിക്കാരൻ എത്രഭേദം എന്ന് നാട്ടുകാരെക്കൊണ്ട് പറയിച്ച കഥ പോലെയാണ് കാര്യങ്ങൾ. അടിയന്തിരാവസ്ഥക്കാലത്ത് സർക്കാരിൻ്റെ മുമ്പിൽ പഞ്ചപുഛമടക്കി നിന്ന സുപ്രീം കോടതി ജഡ്ജിമാരുടെ ദുഷ്പേര് ഇപ്പോൾ മാറിയില്ലേ?
"ഞങ്ങൾ ഭീരുക്കളായിപ്പോയി "
അടിയന്തിരാവസ്ഥ പിൻവലിച്ച ശേഷം 1978ൽ ഡൽഹി പ്രസ് ക്ലബ്ബിൽ വെച്ച് അക്കാലത്ത് ജഡ്ജിയായിരുന്ന വൈ.വി.ചന്ദ്രചൂഡ് തുറന്നു പറഞ്ഞത് "ഞങ്ങൾ ഭീരുക്കളായിപ്പോയി " എന്നായിരുന്നു. ഈ കെട്ടകാലം കടന്നു പോയിക്കഴിഞ്ഞാൽ ഇന്ന് ഭീരുക്കളും പാദസേവകരും സ്തുതിപാഠകരുമായവർ ആത്മനിന്ദയോടെ ചിലതൊക്കെ തുറന്നു പറയുമായിരിക്കും.
ചെറുക്കുക തന്നെ വേണം
പക്ഷേ അതുവരെ നിശബ്ദരായിരിക്കാൻ ജനാധിപത്യവാദികൾക്കാവില്ല. ഈ കറുത്ത കാലത്തെ ഓരോ ശ്വാസത്തിലും ചെറുക്കുക തന്നെ വേണം.വാൽക്കഷ്ണം: ജ.ലോയയും ഇതേ ജുഡീഷ്യറിയുടെ ഭാഗമായിരുന്നുവെന്ന് ഓർക്കുക !
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം