കാവ്യാ മാധവന്റെ ലക്ഷ്യയിലെ ജീവനക്കാരെയെല്ലാം ഒഴിവാക്കി?സംഭവിക്കുന്നതെന്ത്?പഴയ ജീവനക്കാരെ തേടി പോലീസ്
സുനി വന്ന സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്താനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താനായി പോലീസിന്റെ ശ്രമം. പൾസർ സുനിയുടെ കത്തിലെ പരാമർശത്തെ തുടർന്ന് പരിശോധന നടത്തിയ കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയെ ചുറ്റിപ്പറ്റിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പൾസർ സുനി ലക്ഷ്യയിൽ എത്തിയപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരെ സ്ഥാപനത്തിൽ നിന്നും മാറ്റിയതായി സംശയമുയർന്ന സാഹചര്യത്തിൽ പഴയ ജീവനക്കാരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയതായാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പൾസർ സുനി ഏൽപ്പിച്ച മെമ്മറി കാർഡിന് വേണ്ടിയാണ് പോലീസ് ലക്ഷ്യയിൽ പരിശോധന നടത്തിയിരുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഇവിടെ ഏൽപ്പിച്ചുവെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. സുനി വന്ന സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്താനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.

കാവ്യാ മാധവന്റെ ലക്ഷ്യ...
പൾസർ സുനിയുടെ കത്തിൽ കാക്കനാട്ടെ കടയെ കുറിച്ച് പരാമർശമുണ്ടായതോടെയാണ് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയെക്കുറിച്ചുള്ള വിവാദങ്ങൾ ഉയരുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഇവിടെ ഏൽപ്പിച്ചുവെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

പോലീസ് പരിശോധനയും...
സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലക്ഷ്യയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. മെമ്മറി കാർഡിന് വേണ്ടിയായിരുന്നു പരിശോധനയെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പോലീസിന് ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും, അത് ലക്ഷ്യയിൽ നിന്ന് തന്നെയാണോ കണ്ടെത്തിയതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.

സിസിടിവി ദൃശ്യങ്ങൾ...
പൾസർ സുനി ലക്ഷ്യയിലെത്തിയിരുന്നോ എന്നത് കണ്ടെത്താനായി സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഹാർഡ് ഡിസ്ക്കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ജീവനക്കാരെ മാറ്റി...
എന്നാൽ സുനി വന്ന സമയത്തുണ്ടായിരുന്ന ജീവനക്കാരല്ല ഇപ്പോൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. അന്നത്തെ ജീവനക്കാരെ മാറ്റിയതാണ് പോലീസിനെ കുഴക്കിയത്.

ജീവനക്കാരെ തേടി പോലീസ്...
കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ മേൽനോട്ടം വഹിക്കുന്നത് നടിയുടെ മാതാവാണ്. പൾസർ സുനി കടയിലെത്തിയെന്ന് പറയുന്ന സമയത്ത് ജോലി ചെയ്തിരുന്ന പഴയ ജീവനക്കാരെ കണ്ടെത്താൻ പോലീസ് ഊർജ്ജിത ശ്രമം നടത്തുണ്ട്.

നാദിർഷയുടെ നിർദേശപ്രകാരം...
നാദിർഷയുടെ നിർദേശപ്രകാരമാണ് താൻ കാക്കനാട്ടെ കടയിൽ പോയതെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. മംഗളം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ആകെ മൂന്നു തവണയാണ് സുനി ലക്ഷ്യയിൽ പോയത്.

അവസാനം മെമ്മറി കാർഡ് നൽകാൻ...
നടിയെ ആക്രമിക്കുന്നതിന് മുൻപ് രണ്ട് തവണ ലക്ഷ്യയിൽ പോയ സുനി ഇവിടെ നിന്നും രണ്ട് ലക്ഷം രൂപ വാങ്ങിയതായും റിപ്പോർട്ടിലുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് അവസാനം പോയത്. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കൈമാറാനായിരുന്നു അന്ന് പോയതെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്.

അന്വേഷണം അന്തിമഘട്ടത്തിൽ...
കാവ്യാ മാധവന്റെ ലക്ഷ്യയിൽ നിന്ന് നിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അന്തിമഘട്ടത്തിലെത്തിയ അന്വേഷണത്തിലെ നിർണ്ണായക അറസ്റ്റുകൾ ഉടനുണ്ടാകുമെന്ന് പോലീസ് ഉദ്യോഗസ്ഥരും സൂചന നൽകിയിരുന്നു.












Click it and Unblock the Notifications