ഗൗരിയമ്മയുടെ കാര്യത്തില്‍ പച്ചക്കള്ളം പറഞ്ഞ് ചില മാധ്യമങ്ങള്‍; നായനാരെ മാധ്യമങ്ങള്‍ 1987 ല്‍ എന്ത് ചെയ്തു?
തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും സുപ്രധനമായ ഏടാണ് ഗൗരിയമ്മയുടെ ജീവിതം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഗൗരിയമ്മയുടെ വിയോഗത്തില്‍ ദു:ഖിക്കാത്തവരും അധികമുണ്ടാവില്ല കേരളത്തില്‍. കൊവിഡ് സാഹചര്യമല്ലായിരുന്നെങ്കില്‍, വലിയ ചുടുകാട്ടില്‍ ഗൗരിയമ്മ എരിഞ്ഞടങ്ങുമ്പോള്‍ അനേകായിരങ്ങള്‍ ഒഴുകിയെത്തുമായിരുന്നു.
കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍
ഗൗരിയമ്മയ്ക്ക്, അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങളെല്ലാം നല്കി എന്നതും വാസ്തവം ആണ്. എന്നാല്‍ അതിനിടയില്‍ നട്ടാല്‍ കുരുക്കാത്ത ഒരു നുണകൂടി ചേര്‍ത്തുവച്ചു എന്നതാണ് ഏറ്റവും ദുരന്തപൂര്‍ണമായ കാര്യം. അത് എന്താണെന്ന് പരിശോധിക്കാം...
1987 ലെ തിരഞ്ഞെടുപ്പ്
1978 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഗൗരിയമ്മയുടെ ജീവിതത്തിലെ നിര്‍ണായക തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു അത്. അരൂരില്‍ നിന്ന് ഗൗരിയമ്മ വലിയ വിജയം അന്ന് ഗൗരിയമ്മ നേടുകയും ചെയ്തു.
കേരളം തിങ്ങും കേരള നാട്
'കേരം തിങ്ങും കേരള നാട് കെആര്‍ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം അന്ന് കേരളമെങ്ങും മുഴങ്ങിയിരുന്നു. ഗൗരിയമ്മയാണ് എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി എന്ന ധ്വനി സിപിഎമ്മും എല്‍ഡിഎഫും നല്‍കുകയും ചെയ്തിരുന്നു. അരൂരില്‍ പ്രചാരണത്തിനെത്തിയ പികെ വാസുദേവന്‍ നായരും വിഎസ് അച്യുതാനന്ദനും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു എന്ന് ഗൗരിയമ്മ തന്നെ പറയുന്നു.
മുഖ്യമന്ത്രിയായത്
എന്നാല്‍ അന്ന് മുഖ്യമന്ത്രിയായത് ഇകെ നായനാര്‍ ആയിരുന്നു. ഗൗരിയമ്മ മുഖ്യമന്ത്രിയാകുന്നതില്‍ ഇഎംഎസിനും പാര്‍ട്ടിയിലെ സിഐടിയു വിഭാഗത്തിനും താത്പര്യമില്ലായിരുന്നു എന്നാണ് അന്ന് വന്ന മാധ്യമ വാര്‍ത്തകള്‍. എന്തായാലും അത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഇതാ മാധ്യമ നുണ
മാധ്യമങ്ങള്‍ അന്ന് പറയാത്ത ഒരു നുണയാണ് ഗൗരിയമ്മയുടെ മരണശേഷം ആഘോഷിക്കപ്പെട്ടത്. ഇകെ നായനാരെ മുഖ്യമന്ത്രിയാക്കിയത് സംബന്ധിച്ചായിരുന്നു അത്. ഗൗരിയമ്മയെ ഒഴിവാക്കി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇകെ നായനാരെ മുഖ്യമന്ത്രിയാക്കി എന്നതാണ് ആ അവാസ്ഥവമായ കാര്യം.
യാഥാര്‍ത്ഥ്യമെന്ത്
1987 ല്‍ ഇകെ നായനാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലായിരുന്നു അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസിന്റെ കെ കുഞ്ഞികൃഷ്ണന് ആയിരുന്നു എതിര് സ്ഥാനാര്‍ത്ഥി. 6,417 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു അന്ന് നായനാര്‍ വിജയിച്ചത്.
ആരൊക്കെ
ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണും അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ ഗൗരിയമ്മ മരിച്ച ദിവസം ചെയ്ത പല വാര്‍ത്തകളിലും ഇത് തെറ്റായി കൊടുത്തിരുന്നു. തൊട്ടടുത്ത ദിവസം അച്ചടിച്ചുവന്ന മലയാള മനോരമ പത്രത്തിലും ഇതേ തെറ്റ് ആവര്‍ത്തിച്ചുവന്നു. ഇതിനെചിരെ വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.
അങ്ങനെ സംഭവിച്ചിട്ടുണ്ട്
തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ഇകെ നായനാര്‍ മുഖ്യമന്ത്രിയായ സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അത് 1987 ല്‍ ആയിരുന്നില്ല. കെആര്‍ ഗൗരിയമ്മ സിപിഎമ്മില്‍ ഉള്ള കാലത്തും ആയിരുന്നില്ല. 1996 ല്‍ ആയിരുന്നു അത്. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന് പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്.
വനിത മുഖ്യമന്ത്രി വിവാദം അന്നും
അന്നും വനിത മുഖ്യമന്ത്രി എന്ന ചര്‍ച്ച ഇടതുപക്ഷത്തിലും പൊതുസമൂഹത്തിലും ഉയര്‍ന്നുവന്നിരുന്നു. മുതിര്‍ന്ന നേതാവായ സുശീല ഗോപാലന് അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതില്‍ അന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നു എന്നും ഒരു വോട്ടിന് സുശീല ഗോപാലന്, ഇകെ നായനാരോട് പരാജയപ്പെട്ടു എന്നും ഒക്കെയാണ് വാര്‍ത്തകള്‍.
മാറിപ്പോയതോ?
1987 ലെ തിരഞ്ഞെടുപ്പും 1996 ലെ തിരഞ്ഞെടുപ്പും തമ്മില്‍ മാധ്യമങ്ങള്‍ക്ക് മാറിപ്പോയതാണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ മനോരമ വാര്‍ത്തയില്‍ കൃത്യമായി പറയുന്നത് ഇങ്ങനെയാണ്- 'ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ ഇഎംഎസിന് താത്പര്യമുണ്ടായിരുന്നില്ല. അത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇകെ നായനാരെ ഇഎംഎസ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം എല്പിച്ചു.' വിഎസ് അച്യുതാനന്ദന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഗൗരിയമ്മയ്ക്ക് വ്യവസായം, വിജിലന്‍സ്, എക്സൈസ് എന്നീ വകുപ്പുകള്‍ ലഭിച്ചത് എന്നും മനോരമ വാര്‍ത്തയില്‍ പറയുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
എന്തായാലും ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് മനപ്പൂര്‍വ്വം ചെയ്യുന്നതാണ് എന്നാണ് സിപിഎം അനുഭാവികളുടെ വിലയിരുത്തല്‍. ഭാവിയില്‍, ഇതാണ് സത്യമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടും എന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നുണ്ട്.
Recommended Video
'വിപ്ലവകരമായ പെൺകരുത്തിൻ്റെ പ്രതീകമായിരുന്ന ആ വീരാംഗനക്ക് വിട'
അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം