അപകടസ്ഥലം പരിശോധിക്കാനെത്തിയ എസ്ഐയെ ആക്രമിച്ച് യുവാക്കൾ
തൃശൂര്‍: വാഹനാപകടം നടന്ന സ്ഥലത്തെത്തിയ ഹൈവേ പോലീസിനെ അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ കാറിന്റെ ചാവികൊണ്ട് മുഖത്തടിയേറ്റ് മൂക്കിന്റെ എല്ല് തകര്‍ന്ന ഹൈവേ പോലീസ് എസ്.ഐ. മറ്റം സ്വദേശി എം.ജി. വര്‍ഗീസി(54)നെ കുന്നംകുളം കാണിപ്പയ്യൂര്‍ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.ഐയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കാര്‍ യാത്രക്കാരായ ചാവക്കാട് പാലയൂര്‍ കറുപ്പന്‍ വീട്ടില്‍ ഫവാദ് (28), അമല സ്വദേശി പോക്കന്‍പറമ്പില്‍ കൃഷ്ണകുമാര്‍ (33) എന്നിവരെ കുന്നംകുളം സി.ഐ. ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷാജഹാനും സംഘവും അറസ്റ്റു ചെയ്തു.

ബുധനാഴ്ച രാത്രി 11.30 ന് തൃശൂര്‍ - കുന്നംകുളം റൂട്ടിലെ കേച്ചേരിക്കടുത്ത് എരനെല്ലൂരില്‍വച്ചാണ് സംഭവം. തൃശൂര്‍ പൂരം കഴിഞ്ഞ് മടങ്ങിയിരുന്ന സംഘം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ എരനെല്ലൂരില്‍വച്ച് കെ.എസ്.ആര്‍.ടി.സി. ബസിലും ലോറിയിലും ഇടിച്ചു. അപകടത്തെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരുമായി കാറിലുണ്ടായിരുന്ന ഇരുവരും തര്‍ക്കത്തിലും സംഘര്‍ഷത്തിലുമായി.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പോലീസ് നാട്ടുകാരുമായി സംഘര്‍ഷത്തിലായിരുന്ന യുവാക്കളെ ഹൈവേ പോലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് അറസ്റ്റിലായ ഫവാദ് കാറിന്റെ താക്കോലുപയോഗിച്ച് എസ്.ഐയുടെ മുഖത്തടിച്ച് മൂക്കിന്റെ എല്ല് പൊട്ടിച്ചത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുവന്നു.
രണ്ടുമാസം മുമ്പുനടന്ന കുന്നംകുളം തെക്കേപ്പുറം പൂരത്തിനിടെ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ വൈശാഖിനെ ആക്രമിച്ച കേസില്‍ ഫവാദിനെ അറസ്റ്റു ചെയ്തിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ശേഷം കഴിഞ്ഞമാസമാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്. ചാവക്കാട്, ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കഞ്ചാവു കേസുള്‍പ്പെടെ പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ ഉള്‍പ്പെട്ട വാഹനാപകട സംഭവങ്ങളില്‍ സ്ഥലത്തെത്തുന്ന പോലീസിനുനേരേ അക്രമം നടത്തുക പതിവാണെന്ന് പോലീസ് സൂചിപ്പിച്ചു. തെക്കേപ്പുറത്ത് ഫവാദ് സഞ്ചരിച്ച കാര്‍ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് ബൈക്കിന്റെ താക്കോല്‍ ഇയാള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പോലീസുകാരനെ ആക്രമിച്ചതിലേക്ക് നയിച്ചത്. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications