തിരുവനന്തപുരത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ തൊഴിലാളികളെ രക്ഷിച്ചു
തിരുവനന്തപുരം: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസം കിട്ടാതെ പിടഞ്ഞ രണ്ട് തൊഴിലാളികളെ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷിച്ചു. കിളിമാനൂർ പാപ്പാല സ്വദേശികളായ സുജിത്ത്, സോമൻ എന്നീ തൊഴിലാളികളാണ് കിണറ്റിൽ വീണത്. പാപ്പാല രഞ്ജിത ഭവനിൽ രാമചന്ദ്രന്റെ 60 അടിയിലേറെ താഴ്ചയുള്ള കിണർ വൃത്തിയാക്കുന്നതിനിടയിൽ ഇന്നലെ ഉച്ചക്ക് 2.30നായിരുന്നു സംഭവം.

ഈ സമയം സമീപത്ത് മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷന്റെ ഓഫീസിൽ കമ്മിറ്റി നടക്കുകയായിരുന്നു. സമീപവാസിയായ രാമചന്ദ്രന്റെ മകൾ രഞ്ജിതയാണ് വിവരം ഇവിടെയെത്തി അറിയിച്ചത്. തുടർന്ന് അവിടെയുണ്ടായിരുന്നവരാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. വെഞ്ഞാറമൂട് നിന്ന് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്.
ഓക്സിജനുമായി ഫയർമാൻ അഹമ്മദ് ഷാഫി അബ്ബാസാണ് കിണറ്റിലിറങ്ങിയത്. പുറത്തെടുക്കുമ്പൾ സുജിത്ത് അബോധാവസ്ഥയിലായിരുന്നു.
ഫയർ ഫോഴ്സ് ആംബുലൻസിൽ ഇരുവരെയും കേശവപുരം സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകുന്നതിന് ആരുമുണ്ടായിരുന്നില്ല. തുടർന്ന് കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. ഇരുവരും അപകട നില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു












Click it and Unblock the Notifications