കുട്ടിയുടെ ആര്‍ത്തവം നാട്ടുകാര്‍ മൊത്തം അറിയും; ഇതാണോ മെന്‍സ്ട്രല്‍ ഡിഗിനിറ്റി, ചോദ്യവുമായി ശ്രീലേഖ
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ചോദ്യം ചെയ്ത് ബിജെപി നേതാവും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖ. സര്‍ക്കാരിന്റെ പുതിയ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുകയാണോ അതോ കൂടുതല്‍ അബലകള്‍ ആക്കുകയാണോ ചെയ്യുക എന്ന് ശ്രീലേഖ ചോദിക്കുന്നു.
ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ് എന്ന് പറയുന്ന ശ്രീലേഖ, ഐപിഎസിന്റെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് പോലും ഞങ്ങള്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവ ദിവസങ്ങളില്‍ മാറി നിന്നിട്ടില്ലെന്നും വ്യക്തമാക്കുന്നു. എല്ലാ മാസവും സ്‌കൂളില്‍ പോകാതിരുന്നാല്‍ പെണ്‍കുട്ടിയുടെ ആര്‍ത്തവ തിയ്യതി നാട്ടുകാര്‍ മൊത്തം അറിയുന്ന അവസ്ഥയുണ്ടാകും. സ്‌കൂളില്‍ വൃത്തിയുള്ള ശൗചാലയം ഏര്‍പ്പാട് ചെയ്തൂടെ എന്നും ശ്രീലേഖ ചോദിക്കുന്നു.

ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോ?
ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ ഒരിക്കൽ പോലും ഈ കാരണം പറഞ്ഞു സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്! ഇതാണോ menstrual dignity?
നാണക്കേടല്ലേ?
ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.''














Click it and Unblock the Notifications