കേരളത്തില്‍ വിളവെടുക്കാനും കറ്റ മെതിക്കാനും അന്യസംസ്ഥാനക്കാര്‍ സജീവം
മലപ്പുറം: കെട്ടിട നിര്‍മാണ ജോലികളില്‍നിന്നും മാറി അന്യസംസ്ഥാന തൊഴിലാളികള്‍ മലയാളികളുടെ കൃഷിയിടങ്ങളിലും സജീവമാകുന്നു.
വിളവെടുക്കാനും കറ്റ മെതിക്കാനും അന്യസംസ്ഥാനക്കാര്‍ സജീവമാണ്. തൊഴിലാളികളെ കിട്ടാതായതോടെയാണ് കൃഷിയിടങ്ങളിലും മലയാളി കര്‍ഷകര്‍ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയത്.
വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് ഹസ്സൻ; മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട....
നാട്ടിന്‍ പുറങ്ങളിലെ വയലുകളില്‍ ഞാറ് നടീല്‍ മുതല്‍ വിളവെടുപ്പും കറ്റ മെതിക്കലും വരെ നടക്കണമെങ്കില്‍ ഇതര സംസ്ഥാനക്കാരെ ആശ്രയിക്കുകയല്ലാതെ മലയാളി കര്‍ഷകന് ഇപ്പോള്‍ മറ്റു മാര്‍ഗങ്ങളില്ലാതായിരിക്കുന്നു. കേരളത്തിലെ കൃഷി രീതികള്‍ ഇവര്‍ക്ക് തികച്ചും അന്യമായിരുന്നു.എന്നാല്‍ ഇവരുടെ പരിചയക്കുറവ് വകവെക്കാതെ കര്‍ഷകര്‍ ഇവരെത്തന്നെ ആശ്രയിക്കാന്‍ പലതുണ്ട് കാരണങ്ങള്‍.
അരീക്കോട് ഊര്‍ങ്ങാട്ടിരി പാടശേഖരത്തില്‍ നെല്ല്‌കൊയ്‌തെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍
നാട്ടുകാരായ കര്‍ഷകത്തൊഴിലാളികളുടെ ക്ഷാമവും ഉള്ളവര്‍ തന്നെ ജോലിക്ക് വരാന്‍ മടി കാണിച്ച് തുടങ്ങുകയും ചെയ്തതാണ് ഒരു കാരണം. നാട്ടുകാരെ അപേക്ഷിച്ച് കുറഞ്ഞ കൂലിയില്‍ കൂടുതല്‍ സമയം പാടത്ത് പണിയെടുക്കാന്‍ ഇതര സംസ്ഥാനക്കാര്‍ തയ്യാറാവുന്നതാണ് മറ്റൊരു കാരണം. എന്നാല്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന പ്രത്യേക വാക്കുകളും നാടന്‍ ഭാഷ പ്രയോഗങ്ങളും ഇതര സംസ്ഥാനക്കാരോട് എളുപ്പത്തില്‍ സംവദിക്കാന്‍ കര്‍ഷകര്‍ക്ക് പ്രയാസമാവുന്നതാണ് വലിയ തടസം.
പല കര്‍ഷകരും ഭാഷ പ്രശ്‌നം മറികടക്കുന്നതിന് വളരെ നേരത്തെ തന്നെ കേരളത്തില്‍ തൊഴിലെടുക്കുന്ന മുതിര്‍ന്ന ഇതര സംസ്ഥാനക്കാരെ തങ്ങളുടെ കൃഷിയിടത്തിന്റെ മേല്‍നോട്ടക്കാരായി നിശ്ചയിച്ചിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ നിലം ഉഴലും ഞാറ് നടലും വിളവെടുപ്പും കൊയ്ത്തും കറ്റ മെതിക്കലും പണിയുടെ മേല്‍നോട്ടവും എല്ലാം ഇതര സംസ്ഥാനക്കാരനും ഭക്ഷണം കഴിക്കാന്‍ മാത്രം മലയാളിയും എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
അരീക്കോട് ഊര്‍ങ്ങാട്ടിരി പാടശേഖരത്ത് ഞാറ് നടാനും കറ്റമെതിക്കാനും ഇതര സംസ്ഥാനക്കാര്‍ സജീവമായി പങ്കെടുത്തു. കൃഷി ജോലി തുടക്കത്തില്‍ പ്രയാസകരമായിരുന്നെങ്കിലും ഇപ്പോള്‍ ഇതുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും മറ്റു ജോലികളെക്കാള്‍ കൂടുതല്‍ താല്‍പര്യം കൃഷിയോടാണെന്നും ഈ കര്‍ഷകര്‍ പറയുന്നു. എന്നാല്‍ മറ്റു ജോലികളെ അപേക്ഷിച്ച് തുടക്കത്തില്‍ കൃഷിക്ക് ചെറിയ കൂലി മാത്രമാണ് ലഭിക്കുന്നതെന്ന പരിഭവവും ഇവര്‍ക്കുണ്ട്.