സര്‍വ്വകലാശാല ഉരുണ്ടു കളിക്കുന്നു; ലോ അക്കാദമി അഫിലിയേറ്റ് ചെയ്ത രേഖകള്‍ കാണാനില്ല
റവന്യൂ വകുപ്പിലേതടക്കമുള്ള രേഖകളിലും സര്‍ക്കാര്‍ ഭൂമി അക്കാദമി സൊസൈറ്റിക്കായി പാട്ടത്തിന് നല്‍കിയ രേഖകളില്ല.
തിരുവനന്തപുരം: ലോ അക്കാദമി അഫിലിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഫയലുകള്‍ ലഭ്യമല്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. 1982ല്‍ കോടതി ആവശ്യത്തിലേക്കായി സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കോണ്‍സലിന് കൈമാറിയ ഫയല്‍ ഇതുവരെ മടക്കിനല്‍കിയിട്ടില്ല. ഈ വിവരം സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ലോ അക്കാദമിയിലെ ഭൂമി ഇടപാടിലും ഉരുണ്ടു കളി തുടരുകയാണ്. റവന്യൂ വകുപ്പിലേതടക്കമുള്ള രേഖകളിലും സര്‍ക്കാര്‍ ഭൂമി അക്കാദമി സൊസൈറ്റിക്കായി പാട്ടത്തിന് നല്‍കിയ രേഖകളില്ല. ഇഎംഎസ് മന്ത്രിസഭയാണ് സ്ഥലം പാട്ടത്തിന് നല്‍കിയതെങ്കില്‍ '82ലെ കെ കരുണാകരന്‍ മന്ത്രിസഭയാണ് സ്ഥലം പതിച്ചുനല്‍കിയത്.
മുക്കിയ ഫയലുകള്‍
ഫയലുകള്‍ മുക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകളിലെ ഫയലുകളും മിനുട്‌സുവെച്ച് പുതിയ ഫയല്‍ സൃഷ്ടിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ലോ അക്കാദമി
1968ലാണ് അക്കാദമിക്ക് അഫിലിയേഷന്‍ നല്‍കിയതെന്നും '93ല്‍ സ്ഥിരം അഫിലിയേഷന്‍ നല്‍കിയെന്നും ജി. സുധാകരന്റെ ചോദ്യത്തിനു നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്.
ഭരണസമിതി അംഗങ്ങള്‍
ലോ അക്കാദമിയുടെ ബൈലോ പ്രകാരം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവര്‍ രക്ഷാധികാരികളാണ്. ആദ്യ ഭരണസമിതിയംഗങ്ങള്‍ പ്രമുഖ നിയമജ്ഞരായിരുന്നു .
വര്‍ഷങ്ങള്‍ക്ക് ശേഷം
എസ് നാരായണന്‍ പോറ്റി, കളത്തില്‍ വേലായുധന്‍നായര്‍, എസ് ഈശ്വരയ്യര്‍, വിആര്‍ കൃഷ്ണയ്യര്‍, കെ.ചന്ദ്രശേഖരന്‍, സുബ്രഹ്മണ്യം പോറ്റി, എന്‍ നാരായണന്‍നായര്‍, വിദ്യാഭാസ നിമ മന്ത്രിമാര്‍, അഡ്വക്കറ്റ് ജനറല്‍, കേരള വിസി എന്നിവരായിരുന്നു ചെയര്‍മാന്‍മാര്‍. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത് അട്ടിമറിക്കപ്പെടുകയായിരുന്നു.
ഭരണ സമിതി
ഇപ്പോള്‍ എന്‍ നാരായണന്‍നായര്‍, സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍, മകന്‍ നാഗരാജന്‍, മരുമകന്‍ അജയ്കൃഷ്ണന്‍, സഹോദരിയുടെ മകന്‍ എന്‍കെ ജയകുമാര്‍, അയ്യപ്പന്‍പിള്ള, കേരള സര്‍വകലാശാലാ നിയമോപദേഷ്ടാവ് തോമസ് എബ്രഹാം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഭരണസമിതി.
രേഖകള്‍ ലഭ്യമല്ല
വിദ്യാഭ്യാസസ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ മാറ്റംവരികയാണെങ്കില്‍ അക്കാര്യം സര്‍വകലാശാലയെ അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍, സൊസൈറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സര്‍വകലാശാലയില്‍ ലഭ്യമല്ല.